ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി...75,000 പേര്‍ക്ക് ജോലി...അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു...

പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമന യജ്ഞത്തിന്റെ ആദ്യഘട്ട തൊഴില്‍ മേളയ്ക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പുതുതായി നിയമനം നേടിയ 75,000 പേര്‍ക്കു രാവിലെ 11ന് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. രാജ്യത്തുടനീളം പുതുതായി നിയമിക്കപ്പെടുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോലിയില്‍ പ്രവേശിക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് ഇവര്‍ നിയമിതരാകുന്നത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍, എംടിഎസ് മുതലായ തസ്തികകളിലാണ് നിയമനം.
വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബിജെപി എംപിമാരും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്ത് തൊഴിൽ ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി ഒറ്റ ദിവസം കൊണ്ട് 75,000 പേർക്ക് നിയമന ഉത്തരവ് കൈമാറുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വർഷത്തിനകം രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഗ്രൂപ്പ് എ ഗസറ്റഡ് പോസ്റ്റുകളില്‍ 23,584 ഒഴിവുകളും ഗ്രൂപ്പ് ബി ഗസറ്റഡ് പോസ്റ്റുകളില്‍ 26,282 ഒഴിവുകളും ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്) പോസ്റ്റുകളില്‍ 92,525 ഒഴിവുകളുമാണുള്ളത്. ഗ്രൂപ്പ് സിയില്‍ 8.36 ലക്ഷം നിയമനങ്ങള്‍ നടക്കും. പ്രതിരോധ മന്ത്രാലയത്തില്‍ മാത്രം ഗ്രൂപ്പ് ബിയില്‍ 39,366 ഒഴിവുകളും ഗ്രൂപ്പ് സിയില്‍ 2.14 ലക്ഷം ഒഴിവുകളും വരും മാസങ്ങളില്‍ നികത്തും. റെയില്‍വെയില്‍ ഗ്രൂപ്പ് സിയില്‍ 2.91 ലക്ഷം നിയമനങ്ങള്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഗ്രൂപ്പ് സിയില്‍ 1.21 ലക്ഷം നിയമനങ്ങളുമുണ്ടാകും.
https://www.facebook.com/Malayalivartha