പേളിയെ ശ്രീനിഷ് ചതിക്കുകയാണെന്ന് അരിസ്റ്റോ സുരേഷ്; ഇനിയൊരു പ്രശ്‌നമുണ്ടായാല്‍ പേളിയെ അടിച്ച് ചുമരില്‍ കേറ്റി അവളെ എതെങ്കിലും ഹുക്കിന്റെ മുകളില്‍ താന്‍ തൂക്കിയിടുമെന്ന് ശ്വേത
ബിഗ് ബോസ് തുടങ്ങിയിട്ട് മുപ്പത്തിരണ്ട് ദിവസങ്ങൾ കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. സുരേഷും ബഷീറും ഷിയാസും തമ്മിലുള്ള സംസാരത്തോടെയാണ് എപ്പിസോഡ് ആരംഭിച്ചത്. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് താനാണെന്ന് സുരേഷ് പറഞ്ഞപ്പോള്‍ ബഷീറും ഷിയാസും ആശ്വസിപ്പിച്ചു.
എല്ലാവരും ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ബഷീര്‍ പറഞ്ഞു. അടുത്തതായി കണ്ടത് ദിയയും സുരേഷും തമ്മിലുള്ള സംസാരമാണ്. ശ്വേതയും പേളിയും തമ്മിലുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു സംസാരം. പേളി എല്ലാവരുടേയും മനസിലുള്ളതാണ് പറഞ്ഞതെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ശ്വേത ശ്രദ്ധനേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വോട്ടിന് വേണ്ടിയല്ല ഇന്നലെ സംസാരിച്ചതെന്നും ദിയ പറഞ്ഞു.
എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് താന്‍ മീറ്റിംഗ് വിളിച്ചതെന്നും ക്യാപ്റ്റന്റെ സ്ഥാനം വ്യക്തമാക്കേണ്ടതുണ്ടായിരുന്നുവെന്നും ദിയ പറഞ്ഞു. അതേസമയം, താന്‍ സദാചാരമല്ല ചര്‍ച്ചയാക്കിയതെന്നും ദിയ പറഞ്ഞു. പേളിയെ ശ്രീനിഷ് ചതിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ പേളിയുടെ നിലപാടില്ലായ്മയെയാണ് ദിയ ചുണ്ടിക്കാണിച്ചത്. നിങ്ങള്‍ക്ക് പേളിയോട് ഇഷ്ടമുണ്ടാകാമെന്നും പക്ഷെ എനിക്കതില്ലെന്നും ദിയ പറഞ്ഞു. പിന്നാലെ അടുക്കളയില്‍ വച്ച് ദിയയും അനൂപും തമ്മില്‍ ചെറിയൊരു തര്‍ക്കമുണ്ടായി. കഴിഞ്ഞ ദിവസത്തെ ദിയയുടെ പെരുമാറ്റത്തെ കുറിച്ചായിരുന്നു അനൂപ് വിമര്‍ശനം ഉന്നയിച്ചത്.
താന്‍ സംസാരിച്ചതിന്റെ അര്‍ത്ഥം അനൂപിന് മനസിലായില്ലെന്ന് ദിയ പറഞ്ഞെങ്കിലും അനൂപ് തന്റെ വാദത്തില്‍ നിന്നും പിന്നോട്ട് പോയില്ല. അതോടെ അനൂപിന്റെ നിലപാടിനെ തിരുത്താന്‍ തനിക്കാകില്ലെന്ന് ദിയ വ്യക്തമാക്കി. തെറ്റ് താന്‍ ചൂണ്ടിക്കാണിക്കുമെന്നും ദിയ പറഞ്ഞു. ചെറിയ രീതിയില്‍ തുടങ്ങിയ തര്‍ക്കം വലിയ വാഗ്വാദമായി മാറി. ഇതിനിടെ ശ്വേത ഇടപെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അനൂപിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്ന് ദിയ ആവര്‍ത്തിച്ചു.
ശേഷം സുരേഷും പേളിയും കഴിഞ്ഞ ദിവസത്തെ സംഭവത്തെ കുറിച്ച് പുറത്ത് വച്ച് സംസാരിച്ചു. പേളിയ്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന രീതി സുരേഷ് ഇത്തവണയും തുടര്‍ന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിനി സുരേഷിനെതിരെ രംഗത്തെത്തി. തനിക്ക് ചില കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ലെന്ന് സുരേഷ് പറഞ്ഞതായി രഞ്ജിനി പറഞ്ഞു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്നെ പറയാന്‍ അനുവദിക്കണമെന്നും സുരേഷ് പറഞ്ഞു. ടാസ്‌കിനിടെയുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രഞ്ജിനി സംസാരിച്ചത്. എന്നാല്‍ താന്‍ അങ്ങനെയല്ല പറഞ്ഞതല്ലെന്നും സുരേഷും പറഞ്ഞു.
എനിക്കും വികാരങ്ങളുണ്ടെന്നും തനിക്ക് വേദനിച്ചെന്നും എന്തുകൊണ്ടാണ് അത് സുരേഷിന് മനസിലാകാത്തതെന്നും രഞ്ജിനി പറഞ്ഞു. തന്റെ ഫീലിംഗ്‌സ് മനസിലാക്കാനുള്ള കഴിവ് സുരേഷിനില്ലെന്നും രഞ്ജിനി ആരോപിച്ചു. സുരേഷ് മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും രഞ്ജിനി അതിനുള്ള അവസരം നല്‍കിയില്ല. ദേഷ്യപ്പെട്ടു കൊണ്ട് രഞ്ജിനി അവിടെ നിന്നും ഇറങ്ങിപ്പോയി. ഇതിനിടെ പേളിയോട് മാത്രമായി സുരേഷിന് പ്രത്യേക സ്‌നേഹമുണ്ടെന്നും തന്നെ സുരേഷ് കൊച്ചാക്കുകയാണെന്നും രഞ്ജിനി പറഞ്ഞു. പേളിയുടെ ഫീലിംഗ്‌സ് കാണുന്നയാള്‍ എന്തുകൊണ്ടാണ് തന്റെ ഫീലിംഗ്‌സ് മനസിലാക്കുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.
മുറിയില്‍ വച്ച് പേളിയുമായി സുരേഷ് വീണ്ടും അതിനെ കുറിച്ച് സംസാരിച്ചു. താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും വെറുതെ പറയുകയാണെന്നും സുരേഷ് പേളിയോട് പറഞ്ഞു. ഉച്ചയോടെ പുറത്ത് വച്ച് സുരേഷ് വീണ്ടും ശ്വേതയ്ക്ക് മുന്നില്‍ വിശദീകരണം നല്‍കി. സുരേഷ് പാട്ട് പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ശ്വേതയുമായി സുരേഷ് സംസാരിച്ചത്. ബഷീറും അതിഥിയും പേളിയും അവിടെയുണ്ടായിരുന്നു. രഞ്ജിനി പറഞ്ഞതിലെ വസ്തുതകള്‍ അവര്‍ സുരേഷിനെ പറഞ്ഞ് മനസിലാക്കുകയായിരുന്നു. വിഷമിപ്പിക്കാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന നിലപാടില്‍ സുരേഷ് ഉറച്ചു നിന്നു.
പിന്നീട് പേളിയെ കുറിച്ച് ശ്വേതയും ദിയയുമുള്ള സംസാരം കണ്ടു. ഇന്നലെ തന്നോട് ഷട്ട് അപ്പ് എന്ന് പറഞ്ഞ പേളി ഇന്ന് തന്നോട് എല്ലാം മറന്നപോലെ സംസാരിച്ചതിലെ അവിശ്വസനീയമാണെന്ന് ദിയയോട് ശ്വേത പറഞ്ഞു. താനൊരിക്കലും പേളിയുമായി അടിയുണ്ടാക്കിയിട്ടില്ലെന്നും ശ്വേത പറഞ്ഞു. താനൊന്നും മനസില്‍ വെക്കാറില്ലെന്നും ശ്വേത പറഞ്ഞു.
പേളി ആര്‍ട്ടിഫിഷ്യലായാണ് പെരുമാറുന്നതെന്നും ശ്വേത സാബുവിനോടായി പറഞ്ഞു. ഇനിയൊരു പ്രശ്‌നമുണ്ടായാല്‍ പേളിയെ അടിച്ച് ചുമരില്‍ കേറ്റുമെന്നും എന്നിട്ടവളെ എതെങ്കിലും ഹുക്കിന്റെ മുകളില്‍ താന്‍ തൂക്കിയിടുമെന്നും ശ്വേത പറഞ്ഞു. അതിന് ശേഷം ശ്വേതയും രഞ്ജിനിയും മാത്രമുള്ള സമയത്ത് അവരും പേളിയെ കുറിച്ച് സംസാരിച്ചു. ഇതേസമയം, രഞ്ജിനിയ്ക്ക് വേണ്ടി അനൂപ് സുരേഷിന്റെ അടുത്തെത്തി സംസാരിച്ചു. രഞ്ജിനി പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും നല്ല കുട്ടിയാണെന്നും അനൂപ് പറഞ്ഞു. രഞ്ജിനിയ്ക്കുള്ളില്‍ സ്‌നേഹത്തെ കുറിച്ചും കണ്‍സേണിനെ കുറിച്ചും അനൂപ് സുരേഷിനോട് പറഞ്ഞു.
അടുത്തതായി സാബുവിന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി പായസമുണ്ടാക്കാനുള്ള സാധനങ്ങള്‍ പേളിയും അനൂപും ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. പക്ഷെ നിരാശയായിരുന്നു ഫലം. വൈകിട്ട് നാലുമണിയോട് ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പിലേക്കുള്ള നോമിനേറ്റ് ചെയ്യാനുള്ള സമയമായിരുന്നു. ടാസ്‌കിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ട് പേരെയായിരുന്നു ടാസ്‌കില്‍ വേണ്ടത്. അവരില്‍ ജയിക്കുന്നയാളാകും ക്യാപ്റ്റന്‍സി ടാസ്‌കിലെത്തുക. ദിയയേയും സുരേഷിനെയുമായിരുന്നു സാബുവും അനൂപും തിരഞ്ഞെടുത്തത്. പിന്നാലെ ടാസ്‌കിനുള്ള സമയമായിരുന്നു. പഞ്ച ഗുസ്തി മത്സരമായിരുന്നു ടാസ്‌ക്.
എന്നാല്‍ ടാസ്‌കില്‍ ഒരാളെ പകരമിറക്കാനുള്ള അവസരം ഇരുവര്‍ക്കുമുണ്ടായിരുന്നു. ഷിയാസിനേയും ശ്രീനിയേയുമാണ് ഇരുവരുമിറക്കിയത്. തുടക്കത്തില്‍ തന്നെ ഷിയാസ് നിലത്ത് വീണത് ചിരി പടര്‍ത്തി. മത്സരം പുനരാരംഭിച്ചു. ഷിയാസ് നിയമം തെറ്റിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ടാസ്‌ക് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഷിയാസ് മുന്നിലേക്ക് എത്തി. ഫല പ്രഖ്യാപനം വന്നപ്പോള്‍ ജയിച്ചതും ഷിയാസായിരുന്നു. അതോടെ ദിയ ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് യോഗ്യത നേടി. പിന്നീട് ദിയയും സാബുവും ശ്വേതയും തമ്മില്‍ ക്യാപ്റ്റന്‍സി ടാസ്‌കിനെ കുറിച്ച് സംസാരിച്ചു. സാബു താന്‍ മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ അല്ല സാബു അവസാന നിമിഷം തോറ്റ് കൊടുക്കുമെന്ന് ശ്വേത പറഞ്ഞു. ദിയയ്ക്കും സാബുവിനോട് മത്സരിക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ആരും വിട്ടു കൊടുക്കേണ്ടതില്ലെന്ന് സാബു പറഞ്ഞു. മത്സരിച്ചു തന്നെ ജയിക്കണമെന്ന് സാബു പറഞ്ഞു. അനൂപിന് താന്‍ വിട്ടു കൊടുക്കുകയില്ലെന്നും സാബു വ്യക്തമാക്കി.
വൈകിട്ട് അനൂപും അതിഥിയും തമ്മില്‍ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. സുരേഷ് പേളിയില്‍ അഡിക്റ്റാണെന്നായിരുന്നു അനൂപിന്റെ അഭിപ്രായം. പേളിയെ അന്ധമായാണ് സുരേഷ് സ്‌നേഹിക്കുന്നതെന്നായിരുന്നു അതിഥി പറഞ്ഞത്. അടുത്തത് ടാസ്‌കിനുള്ള സമയമായിരുന്നു. തട്ടുകട ആയിരുന്നു ഇന്നത്തെ ടാസ്‌ക്. ബിഗ് ബോസ് തട്ടുകടയും കുക്കറി ഷോ ഷൂട്ടുമെക്കെയാണ് ടാസ്‌കിലുണ്ടാവുക. രണ്ട് പേര്‍ മാത്രമാണ് തട്ടുകടയിലെ പ്രവര്‍ത്തകര്‍.
എല്ലാവരും അവരവരുടെ കഥാപാത്രമായി മാറണമായിരുന്നു. യോയോ ലുക്കിലുള്ള സുരേഷായിരുന്നു തട്ടുകടയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. രഞ്ജിനിയായിരുന്നു കുക്കറി ഷോയുടെ അവതാരിക. സാബുവും ബഷീറും തട്ടുകടയിലെ പണിക്കാരായപ്പോള്‍ സുരേഷ് തട്ടുകടയുടെ മുതലാളിയായി എത്തി. സുരേഷിന്റെ യോയോ ലുക്കും പ്രകടനവും ചിരിപ്പിക്കുന്നതായിരുന്നു. തന്റെ അവതാരക റോള്‍ പ്രതീക്ഷിച്ച പോലെ തന്നെ രഞ്ജിനി ഉഷാറാക്കിയപ്പോള്‍ സാബുവും തന്റെ റോള്‍ ഭംഗിയാക്കി. രസകരമായ വിഭവങ്ങളായിരുന്നു സാബു തട്ടുകടയിലുണ്ടാക്കിയിരുന്നത്. അസിസ്റ്റന്റ് കുക്കായ ബഷീറും ഗംഭീര പ്രകടനമാണ് നടത്തിയത്. ഇടവേളയില്‍ എല്ലാവരും ചേര്‍ന്ന് പാട്ടു പാടി കുക്കറി ഷോ ആഘോഷിച്ചു. പേളിയായിരുന്നു പാട്ടിന്റെ മുന്നില്‍. പുറകെ മറ്റുള്ളവരും കൂടെ കൂടി.
വിധി കര്‍ത്താവായി എത്തിയത് ശ്വേതയായിരുന്നു. സാബുവിന്റേയും ബഷീറിന്റേയും കുക്കിംഗ് ശ്വേതയ്ക്ക് ഇഷ്ടമായി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വിഭവങ്ങള്‍ കഴിച്ചു. രാത്രി വീണ്ടും സാബുവും ദിയയും ശ്വേതയും ക്യാപ്റ്റന്‍സി ടാസ്‌കിനെ കുറിച്ച് ചര്‍ച്ച നടന്നു. യുദ്ധത്തില്‍ യാതൊരു ബന്ധങ്ങളുമില്ലെന്നും കാട്ടുനീതി മാത്രമാണുള്ളതെന്നും നീതിയില്ലെന്നും സാബു പറഞ്ഞു. മഹാഭാരത കഥ ഉദാഹരിച്ചായിരുന്നു സാബു സംസാരിച്ചത്. സംസാരം പക്ഷെ സുരേഷിലേക്ക് നീണ്ടു. സുരേഷിനെ വേണമെങ്കില്‍ തനിക്ക് അടിച്ചിടാമെന്നും താന്‍ വേണ്ടെന്ന് വച്ചതാണെന്നും സാബു പറഞ്ഞു. തന്റെ മുഖ്യ ശത്രുവാണ് സുരേഷെന്നും ശ്വേത പറഞ്ഞു.
https://www.facebook.com/Malayalivartha