മലയാളികളുടെ പേടിസ്വപ്‌നമായിരുന്ന കള്ളിയങ്കാട്ട് നീലി പുതിയ ഭാവത്തില്‍
കള്ളിയങ്കാട്ട് നീലി... തൊണ്ണൂറുകളുടെ പകുതി വരെ മലയാളികളുടെ ബാല, കൗമാരങ്ങളില്‍ പേടിസ്വപ്‌നമായിരുന്ന കഥാപാത്രം. (പിന്നീട് നീലി മിമിക്രിക്കാര്‍ക്കുള്ള കോമഡി കഥാപാത്രമായി എന്നത് വേറൊരു കാര്യം). നീലി പല രൂപത്തിലും ഭാവത്തിലും നമ്മള്‍ വായിച്ചനുഭവിച്ചു, സിനിമകളിലും സീരിയലുകളിലും കണ്ടനുഭവിച്ചു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു നീലിയാണ് നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത നീലിയില്‍ കാണുന്നത്. ഭയവും ചിരിയും ദുരൂഹതയുമായി അല്‍ത്താഫ് തന്റെ നീലിയെ വേറൊരു തലത്തിലെത്തിക്കുന്നു. മംമ്ത മോഹന്‍ദാസിന്റെ അഭിനയമികവ് കൂടിയാകുമ്പോള്‍ നീലി ഒരു ക്ലീന്‍ എന്‍ടര്‍ടെയ്‌നര്‍ ആകുന്നു.
വഴിയാത്രക്കാരോട് ചുണ്ണാമ്പ് ചോദിക്കുന്ന, അവരെ വഴിതെറ്റിച്ച് പിടികൂടി കൊന്ന് ചോര കുടിക്കുന്ന നീലിയെയാണ് മലയാളിക്ക് ഏറെ പരിചിതം. പക്ഷേ അല്‍ത്താഫ് റഹ്മാന്റെ നീലിക്ക് ചന്ദനത്തിന്റെ സുഗന്ധമാണ്. അവള്‍ വഴികാട്ടിയാകുന്നു... പ്രതീക്ഷയാകുന്നു... ഒരു ഗ്രാമം മുഴുവന്‍ അവള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ എത്തുന്നു. മലയാള സിനിമയിലെ പതിവ് ഹൊറര്‍ സിനിമകളില്‍ നിന്നും മാറി കഥപറയുന്നു എന്നതാണ് നീലിയുടെ പ്രധാന ആകര്‍ഷണം. നെഗറ്റീവ് വൈബ്, നെഗറ്റീവ് എനര്‍ജി, ഭയം എന്നിങ്ങനെയുള്ള സങ്കേതങ്ങളെ ആശ്രയിച്ചു സിനിമ മുന്നോട്ടു കൊണ്ടുപോകുന്നത്. ഞെട്ടിക്കുന്ന തുടക്കം, ഇന്റര്‍വെല്‍ പഞ്ച്, സസ്‌പെന്‍സ്, കോമഡി തുടങ്ങി ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്കുവേണ്ട അത്യാവശ്യ ഘടകങ്ങളെല്ലാം നീലിയില്‍ കൃത്യമായി വിന്യസിച്ചിരിക്കുന്നു.
പ്രേക്ഷകരിലേക്ക് ഭയവും ഫലിതവും മാറിമാറി പകര്‍ന്ന് നല്‍കാന്‍ സംവിധായകനായി. തിരക്കഥയില്‍ ചിലയിടത്തൊക്കെ പാളിച്ചകളുണ്ടെങ്കിലും ഭയവും ദുരൂഹതയും ഇടയ്ക്കിടെയുള്ള നര്‍മവും അതിനെ മറികടക്കുന്നു. മനോജ് പിള്ളയുടെ ഫ്രെയ്മുകള്‍ കഥയ്ക്കു പുറത്തേക്കുള്ള കാഴ്ചകളെല്ലാം ഒഴിവാക്കുന്നത് കൊണ്ടുതന്നെ നീലി മികച്ചൊരു ദൃശ്യാനുഭവം കൂടിയാകുന്നു. ചിത്രത്തിലെ പാട്ടുകളും മോശമല്ല. ഭര്‍ത്താവ് മരിച്ച ലക്ഷ്മി (മംമ്ത) മകള്‍ താരയുമൊത്ത് തറവാട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. നാട്ടിലെ കള്ളിയങ്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി ലക്ഷ്മിയും മകളും മടങ്ങും വഴി അവളെ ആരോ ആക്രമിച്ച ശേഷം മകളെ തട്ടിക്കൊണ്ട് പോകുന്നു... അവിടെ നിന്ന് ആരംഭിക്കുന്ന ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കാണുന്നത്.
മന്ത്രവാദവത്തിന്റെയും പാരാസൈക്കോളജിയുടെയും രീതികളിലൂടെ പ്രേതത്തെ സമീപിക്കുന്നു എന്നതാണ് മറ്റ് ഹൊറര്‍ സിനിമകളില്‍ നിന്ന് നീലിയെ വേറിട്ടുനിര്‍ത്തുന്നത്. മലയാളത്തില്‍ ഇറങ്ങുന്ന 'ഹൊറര്‍' ചിത്രങ്ങളെക്കുറിച്ച് പൊതുവേ ഒരു വാചകമുണ്ട്. 'പ്രേതത്തെ കണ്ടാല്‍ ചിരിവരും'. എന്നാല്‍ നീലിയിലെ പ്രേതത്തെ കണ്ടാല്‍ ചിരിവരില്ല. സിനിമയിലെ കള്ളന്‍മാരായ പ്രഭാകരനും (ബാബുരാജ്) ജലീലും (ശ്രീകുമാര്‍) സൃഷ്ടിക്കുന്ന തമാശകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. യാദൃശ്ചികമായാണെങ്കിലും മകളെ തേടിയുള്ള ലക്ഷ്മിയുടെ യാത്രകളില്‍ ഈ കള്ളന്‍മാരും പങ്കാളികളാകുന്നു. പ്രേതം എന്ന സങ്കല്‍പ്പം ഭയപ്പെടുത്താനുള്ളതല്ല എന്ന ബോധ്യപ്പെടുത്തലാണ് നീലി മുന്നോട്ട് വയ്ക്കുന്നത്. അനൂപ്‌മേനോന്‍ അവതരിപ്പിക്കുന്ന പാരാസൈക്കോളജിസ്റ്റിന്റെ കഥാപാത്രം മണിച്ചിത്രത്താഴിലെ സണ്ണിയെ അനുസ്മരിപ്പിക്കുന്നു.
ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അല്‍പം ലാഗുണ്ട്. അതിഭാവുകത്വവും കാസ്റ്റിംഗിലെ പ്രൊഫഷനലിസമില്ലായ്മയും ചില സീനുകളില്‍ അലോസരമുണ്ടാക്കുന്നു. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയില്‍ ഒരുക്കിയ ശബ്ദവിന്യാസം നമ്മുടെ പല തിയേറ്ററുകളിലും ആസ്വദിക്കാനാവുന്നില്ല. അത് ചിത്രത്തിന്റെ ടോട്ടല്‍ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സുകളിലോ മറ്റോ സിനിമ കണ്ടാല്‍ എല്ലാപൂര്‍ണതയോടെയും ശബ്ദം അനുഭവവേദ്യമാകും. എന്നാല്‍ സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് മള്‍ട്ടിപ്ലക്‌സുകള്‍ അപ്രാപ്യമാണ്. നവീകരിച്ച പല തിയേറ്ററുകളിലും അറ്റ്‌മോസ് ഉണ്ടെങ്കിലും പോരാ എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha