കോടീശ്വരൻ പരിപാടി ഷൂട്ടിങ്ങിനിടെ ഹോട്ടൽ റൂമിനടുത്തേക്ക് താമസം മാറാൻ ആവശ്യപ്പെട്ട് നിരന്തരം ഫോൺ കോളുകൾ; 19 വർഷം മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മി ടൂ ക്യാമ്പയ്‌നിൽ ടെസ് ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ എന്ന് ആക്ഷേപമുയർത്തി മുകേഷ്
മീ ടൂ കാമ്ബയിനില്‍ കുടുങ്ങി മുകേഷ് എംഎല്‍എ. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ മീ ടൂ ക്യാമ്പയ്‌നിലൂടെ പുറംലോകമറിഞ്ഞതോടെ രാഷ്ട്രീയ ലോകവും, സിനിമാലോകവും ഒന്നടങ്കം ഞെട്ടിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായാണ് പ്രമുഖനായ നടനെതിരെ ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്.
മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെയാണ് ടെസ വെളിപ്പെടുത്തിയിരിക്കുന്നത്. 19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്‌തുവെന്നും ടെസ് ആരോപിക്കുന്നു.തുടർന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്ളൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിക്കാൻ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.
എന്നാൽ തനിക്ക് ഒന്നും ഓർമ്മയില്ലെന്നും, ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. . 'കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല' ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്‍റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.
https://www.facebook.com/Malayalivartha