'പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം.....' കണ്ണീരിൽ കൃതിർന്ന കുറിപ്പുമായി വിവേക് മുഴക്കുന്ന്
മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറി മറ്റൊരു വിയോഗം കൂടി. ഗാംഭീര്യവും സൗമ്യതയും സമന്വയിക്കുന്ന മുഖവുമായി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന പി. പാലചന്ദ്രന്‍ ചമയങ്ങളില്ലാത്ത ലോകത്തേക്ക് പോയിമറഞ്ഞിരിക്കുകയാണ്. മലയാളത്തിന് ഓര്‍ക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭാധനന്‍ മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോള്‍ ആ ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ വിവേക് മുഴക്കുന്ന്. ബാലേട്ടനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പുസ്തകത്തെ കുറിച്ചാണ് വിവേക് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ബാലേട്ടന് ആ പുസ്തകം ആദരമാകണം;
പ്രസാധകരേ ഒരു നിമിഷം ....
കൊവിഡ് കാലത്ത് പൊള്ളാച്ചിയിൽ ആയിരുന്നു ബാലേട്ടൻ. ഇടയ്ക്ക് വിളിക്കും. അഭിനയത്തെക്കുറിച്ച് അതിലളിതമായ ഒരു പുസ്തകം ... അതായിരുന്നു ലക്ഷ്യം. എഴുതിക്കഴിഞ്ഞപ്പോൾ വിളിച്ചു - "നീയൊരു പ്രസാധകനെ കണ്ടെത്തെടാ ഉവ്വേ..."
ശ്രീ. പ്രമോദ് രാമൻ വഴി ചില പ്രമുഖ പ്രസാധകരുമായി സംസാരിച്ചു. എല്ലാവരും റെഡിയാണ്, പക്ഷേ കോവിഡ് ! ഞാൻ കാര്യം ബാലേട്ടനെ അറിയിച്ചപ്പോൾ മറുപടി പതിവുപോലെ - മതിയെടാ. ഞാൻ ചാകത്തൊന്നുമില്ല ! ബാലേട്ടൻ മരിച്ചു ... മകൻ ശ്രീകാന്തുമായി ഇടവിട്ട ദിവസങ്ങളിൽ സംസാരിച്ചിരുന്നു. ഒരു മടങ്ങിവരവിന്റെ സാധ്യത ഒരിക്കൽ പോലും ഉദിക്കാതിരുന്നിട്ടും അസ്തമയമായില്ലെന്ന് വെറുതെ ആശിച്ചു. കാറപകടത്തിൽ പരിക്കേറ്റ സമയത്ത് ബാലേട്ടൻ കാറുംപിടിച്ച് കാണാൻ വന്നിരുന്നു. - നീ സമാധാനമായിരിക്കെടാ ഊവേ ...പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല !..... ഉണ്ട്. ബാലേട്ടാ !
'പുനരധിവാസ'ത്തിൽ അച്ഛന്റെ വേഷം ചെയ്തത് ഒടുവിൽ ഉണ്ണികൃഷ്ണന് പകരക്കാരനായിട്ടായിരുന്നു. അതിനെകുറിച്ച് ഒരിക്കൽ ബാലേട്ടൻ പറഞ്ഞു - "കദളിപ്പഴം കിട്ടാത്തതിനാൽ പൂവൻപഴം കൊണ്ടൊരു പൂജ....!" കദളിപ്പഴമെന്ന് തിരിച്ചറിഞ്ഞവർ കാഴ്ചയിൽ കാർക്കശ്യം തോന്നിപ്പിച്ച പി.ബാലചന്ദ്രനെ ബാലേട്ടനെന്ന് വിളിച്ചു. പോയത് ബാലേട്ടനാണ്....
പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം.....
വിവേക് മുഴക്കുന്ന്
https://www.facebook.com/Malayalivartha