നാടക സീരിയല്‍ സിനിമാ നടൻ മണി മായമ്പിള്ളി അന്തരിച്ചു; ശവസംസ്‌കാരം ചേന്ദമംഗലം കോട്ടയില്‍ കോവിലകം പൊതുശ്മശാനത്തില്‍

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടക സീരിയല്‍ സിനിമാ നടനുമായ മണി മായമ്പിള്ളി അന്തരിച്ചു. പൂർണമായ പേര് മണികണ്ഠന്‍ എന്നാണ് . 47 വയസായിരുന്നു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
തൃശൂര്‍ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠന്‍ ഇളയതിന്‍റെയും ദേവകി അന്തര്‍ജ്ജനത്തിന്‍റെയും മകനായിട്ട് ജനനം . 15 വര്‍ഷത്തോളമായി പറവൂര്‍ ചേന്ദമംഗലത്താണ് താമസം. തൃശൂര്‍ മണപ്പുറം കാര്‍ത്തിക നാടകവേദിയുടെ കുട്ടനും കുറുമ്ബനും എന്ന നാടകം മുതല്‍ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു.
തൃശൂര്‍ യമുന എന്‍റര്‍ടെയ്‌നേഴ്‌സിന്‍റെ കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു. 2015-16 വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാര്‍ഡ് ലഭിച്ചത്. ഈ നാടകത്തില്‍ തുമ്പോലാര്‍ച്ചയുടെ ഭര്‍ത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തില്‍ മികച്ച പ്രകടനമാണ് അവാര്‍ഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീര്‍ഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജന്‍ പി. ദേവിന്‍റെ ചേര്‍ത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും സുപരിചിതമായിരുന്ന ഇദ്ദേഹം ചൈതന്യം, സത്യന്‍ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട് . ഭാര്യ: ശ്രീകുമാരി. മക്കള്‍: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയില്‍കോവിലകം പൊതുശ്മശാനത്തില്‍.
https://www.facebook.com/Malayalivartha


























