'ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന പാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാദ്ധ്യതയായി മാറി...' വൈറലായി ചിത്രയുടെ വാക്കുകൾ

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകി 80കളിലെ ശ്രേദ്ധേയമായി നടിയായിരുന്നു ചിത്ര. തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരി. ഇപ്പോഴിതാ അന്തരിച്ച നടി ചിത്രയുടെ ഒരു അഭിമുഖം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിത്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ സുഭദ്രാമ്മ എന്നത്. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചുവെന്ന് പറഞ്ഞ് നിരവധി പേര്‍ നടിയെ അഭിനന്ദിച്ചു. എന്നാല്‍ പില്‍ക്കാലത്ത് സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചിത്ര വെളിപ്പെടുത്തി.
നദിക്കയുടെ വാക്കുകൾ ഇങ്ങനെ....
'ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന പാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതുകൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി.
സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. 'പ്രായിക്കരപാപ്പാനി'ലും സ്ഥിതി വ്യത്യസ്തമല്ല. 'ആറാം തമ്ബുരാനി'ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത 'സൂത്രധാരന്‍ 'വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു. എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ 'ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.' എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യും.
തമിഴില്‍ ഞാന്‍ ചെയ്‌തത് എല്ലാം ശാലീന വേഷങ്ങളാണ്. മലയാളത്തില്‍ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചുവന്നപ്പോള്‍ തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിയോട് വിളി. ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിച്ചുകൊണ്ട്. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ കാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്.
പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്‌തിട്ടുള്ളൂ. 'ഭാര്യവീട്ടില്‍ പരമസുഖം' എന്ന ചിത്രത്തില്‍ വില്ലത്തിവേഷമാണ് പക്ഷേ ദുര്‍ഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. 'ഉസ്താദി'ലെ അംബികയാവാന്‍ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണ്. ജഗദീഷും കാവേരിയുമാണ് 'രാജതന്ത്രത്തി'ലെ നായകനും നായികയും. പക്ഷേ കഥ കൊണ്ടുപോകുന്നത് ഇന്നസെന്റ് ചേട്ടന്റെയും എന്റെയും കഥാപാത്രങ്ങളാണ്.
https://www.facebook.com/Malayalivartha


























