'കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്...' വാരിയംകുന്നന്‍ എന്ന ചിത്രത്തിൽ നിന്ന് ഇരുവരും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍ ആലപ്പി അഷറഫ്

മലയാള ചലച്ചിത്ര ലോകത്ത് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും താനും പൃഥ്വിരാജും പിന്മാറുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെ മറ്റ് ചിലര്‍ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വരുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. നിലവിലെ സാഹചര്യത്തില്‍ മുടക്ക് മുതല്‍ തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആകാം പൃഥ്വിയും ആഷിഖ് അബുവും പിന്മാറിയതിന് പിന്നിൽ എന്നാണ് അദ്ദേഹത്തിന്റെ വിശകലനം.
'കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്. ഇതിനുദാഹരണമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വര്‍ത്തമാനം. അത് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചില്ലേ', എന്ന് ആലപ്പി അഷറഫ് ഒരു ചാനലിനോട് പറയുകയുണ്ടായി.
2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണമാണ് നടന്നത്. വിവാദങ്ങളോ ചര്‍ച്ചകളോ അല്ല സിനിമയില്‍ നിന്നും പിന്മാറുന്നതിന്റെ കാരണമെന്നായിരുന്നു ആഷിഖ് അബു വ്യക്തമാക്കിയത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വെയ്ക്കുന്നതെന്നായിരുന്നു ആഷിഖ് അബു അന്ന് തുറന്നുപറഞ്ഞത്.
അതേസമയം, വാരിയംകുന്നന്റെ കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ '1921 പുഴ മുതല്‍ പുഴ വരെ' എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍ എന്നത്. ഇതിനിടയില്‍ ഒമര്‍ ലുലുവും ഒരു പ്രഖ്യാപനം നടത്തികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























