നടൻ ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും, തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും, ഇരുപ്രതികളും ഈ മാസം 31 ന് ഹാജരാകണമെന്ന് ഉത്തരവിട്ടത് ജഡ്ജി ഹണി എം വർഗീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഇരുവരോടും ഇന്ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളി കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും ശരത്തും ഹർജി സമർപ്പിച്ചിരുന്നത്. ഹർജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനിൽക്കും.
ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. ദിലീപ് തെളിവു നശിപ്പിച്ചതിനു തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുൾപ്പടെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ മുഖവിലയ്‌ക്കെടുത്തായിരുന്നു കോടതിവിധി. ഇരുപ്രതികളും ഈ മാസം 31 ന് ഹാജരാകണമെന്ന് ജഡ്ജി ഹണി എം വർഗീസാണ് ഉത്തരവിട്ടത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം തുടരന്വേഷണം നടത്തിയിരുന്നത്. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിൽ കോടതി ആവശ്യപ്പെട്ട ഫോണുകളിലെ തെളിവുകൾ നീക്കിയെന്ന് ചൂണ്ടിക്കാട്ടി ഐപിസി 204 പ്രകാരം ദിലീപിനെതിരെ കേസെടുത്തിരുന്നു. ഈ കുറ്റം നിലനിൽക്കുമെന്നാണ് കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha
























