മറ്റൊരു പ്രതിസന്ധി നേരിടുന്നു എന്ന് മംമ്ത മോഹൻദാസ്; എനിക്ക് നിറം നഷ്‌ടപ്പെടുന്നു, ഓട്ടോ ഇമ്യൂണൽ ഡിസോർഡറിനെ കുറിച്ച് തുറന്നു പറഞ്ഞു നടിയുടെ പോസ്റ്റ്

ക്യാന്‍സറിനോട് പൊരുതി ജയിച്ച് ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ട നടിയാണ് മംമ്‌ത മോഹൻദാസ്. രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അറിയിക്കുകയാണ് താരം. ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താൻ എന്ന് മംമ്‌ത ഇൻസ്‌റ്റഗ്രമിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു.
സെൽഫിക്കൊപ്പമാണ് താരം തന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തുന്നത്. കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളിൽ വ്യക്തമാണ്.
'പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'- എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്.
നിരവധി പേരാണ് മംമ്തയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകർ താരത്തിനോട് പറയുന്നത്. എത്രയും പെട്ടെന്ന് രോഗത്തില്‍ നിന്നും മംമ്ത മുക്തി നേടട്ടെ എന്നും ആരാധകര്‍ ആശംസിച്ചു.
കാൻസറിനെ എതിരിട്ട് ശക്തമായി തിരിച്ചെത്തി നമുക്ക് മാതൃകയായ താരമാണ് മംമ്ത മോഹൻദാസ്. ജീവിതത്തിലെ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെയാണ് മംമ്ത നേരിട്ടത്. തിരിച്ചെത്തിയ താരം സിനിമയിൽ ശക്തമായ സാന്നിധ്യമായിരുന്നു.
https://www.facebook.com/Malayalivartha