പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!

നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു. ഷാജി കൈലാസിൻ്റെ പല ഹിറ്റ് സിനിമകൾക്കും തിരക്കഥ രചിച്ച ഏ.കെ. സാജനാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി രജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രത്തിലെ കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി പ്രേഷകൻ്റെ മനസ്സിൽ കുടിയേറിയ ജോജു ജോർജാണ്.
മധ്യതിരുവതാംകൂറും, മലഞ്ചരക്കിൻ്റെ സുഗന്ധം മണക്കുന്ന ഹൈറേഞ്ചിൻ്റേയും പശ്ചാത്തലത്തിലൂടെ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലറായിട്ടാണ് ഈ ചിത്രത്തെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രങ്ങൾ പലതും നമുക്കു ചുറ്റുമുള്ളവർ തന്നെ. നാം നിത്യവും കാണുകയും കേൾക്കുകയും ചെയ്യുന്നവർ.
കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെയാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചോളച്ചൻ്റെ പത്തു ദിവസത്തെ പരോൾ അദ്ദേഹത്തിന് പല കണക്കുകൂട്ടലുകളുമുണ്ട്. അത് കൃത്യമായി ചെയ്ത് തീർക്കാനിറങ്ങിത്തിരിക്കുന്നിടത്താണ് ചിത്രം സംഘർഷഭരിതമാകുന്നത്.
മനസ്സിൽ രക്തപ്പകയും കണ്ണിൽ കത്തുന്ന കനലുമായിട്ടാണ് പോളച്ചൻ പരോളിലിറങ്ങിയത്.
ഒരു നാടിൻ്റെ ഉറക്കം നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം. പോളച്ചൻ കാത്തുവച്ച ആ പ്രതികാരങ്ങൾ ആരുടെയോക്കെ മുന്നിലേക്കാണ് എത്തുന്നത് ? പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്‌ത ഭാഗങ്ങൾ ശ്രദ്ധിച്ചു നോക്കാം -
പോളച്ചൻ പത്തു ദിവസത്തെ പരോളിനിറങ്ങിയെന്നു കേട്ടു ... നമുക്കു പണിയാകുമോ ? കുറച്ചു കാലമായി.. തീരാതെ കിടന്ന ഒരു പ്രശ്നം.. അതങ്ങു തീർത്തു.. അവനേതാ... പോൾസൺ .... ഒരു കൊലക്കേസ് പ്രതിയാണ് മാഡം... ഇപ്പോൾ പരോളിലാണ്... ആ പരോളു ക്വാൻസൽ ചെയ്യാൻ എന്തെങ്കിലും ഒന്നു ചെയ്യ്....
ട്രയിലറിലെ ചില പ്രസക്‌ത ഭാഗങ്ങളാണ് മേൽ വിവരിച്ചത്. ഇതിലൂടെ ഒരു കാര്യം വ്യക്തം, പരോളിലിറങ്ങിയ പോളച്ചൻ ഇന്ന് പലരുടെയും പേടിസ്വപ്നം തന്നെയാണ്. ഈ പോളച്ചൻ്റെ വരവാണ് ഇവിടെ തകർത്ത് ആഘോഷിക്കപ്പെടുന്നത്.... മികച്ച എട്ട് ആക്ഷൻ ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കോച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്. ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേർസ് - ജോമി ജോസഫ്, രാഹുൽ റെജി, ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബുറാം, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി ആർ - വാഴൂർ ജോസ്.
https://www.facebook.com/Malayalivartha























