അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'

മോഹൻലാൽ ഉൾപ്പെടെയുള്ളവർ പുരുഷ താരങ്ങൾ രാജി വച്ച് ശ്വേതാ മേനോന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി വന്നപ്പോൾ ഏറെ പ്രതീക്ഷിച്ചതാണ്. എന്നാൽ അൻസിബയുടെ പരാതിയോടെ കാര്യങ്ങൾ മറ്റൊരു വഴിക്കായി. അവസാനം ശ്വേത മേനോൻ രാജിവച്ചു. താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. താനടക്കം 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതായി വ്യക്തമാക്കിയ അവർ, വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും തുറന്നടിച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറൽ ബോഡിയിൽ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാൻ നോക്കിയെന്നും പാവയായി ഇരുന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോൻ തുറന്നടിച്ചു. ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിപ്പോയതാണ് നിലവിലെ പ്രതിസന്ധികൾക്കെല്ലാം കാരണമെന്നും ശ്വേത വെളിപ്പെടുത്തി. മെയിലോ മറ്റ് വിവരങ്ങളോ നൽകാതെ മെയ് ഒന്നിനാണ് അദ്ദേഹം ഓടിപ്പോയത്. മുൻ കമ്മിറ്റിയിലെ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും വലിയ കുഴപ്പങ്ങളുണ്ടെന്നും ഇതുവരെ സംഘടനയുടെ അന്തസ്സ് ഓർത്ത് പുറത്തുപറയാതിരുന്ന അത്തരം കാര്യങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ശ്വേതയുടെ വാക്കുകൾ ഇങ്ങനെ...
അമ്മ അധ്യക്ഷ സ്ഥാനം മാത്രമല്ല, അംഗത്വമടക്കം ഞാൻ രാജിവച്ചു. ഞാനും എൻറെ കമ്മിറ്റിയും ഒന്നടങ്കം രാജിവച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിൽ വീണ്ടും അമ്മ സംഘടനയെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. അജണ്ട വച്ചുള്ള നീക്കമാണ് എനിക്കും ഭരണസമിതിക്കുമെതിരെ നടന്നത്. അജണ്ട വച്ചുള്ള അവിശ്വാസ പ്രമേയം കൊണ്ടുവന്നു. വലിയ ഗൂഢാലോചന നടന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്. പറയാനുള്ളത് തുറന്നുപറയും. ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മുങ്ങിയതാണ് പ്രശ്നങ്ങളുടെ കാരണം. മെയ് 1 ന് അദ്ദേഹം എവിടേക്കോ പോയി. ഒരു മെയിലോ, ആരെയും അറിയിക്കുകയോ ചെയ്യാതെ പുള്ളി ഓടിപ്പോയി. കഴിഞ്ഞ കമ്മിറ്റിയിലെ ബാബുരാജേട്ടൻ ചെയ്ത കാര്യങ്ങളിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് ഇന്നുവരെ പുറത്തുപറയാത്തത് അമ്മ ഭാരവാഹിയും അംഗവുമായതിനാലാണ്. എന്നാൽ ഇനി എല്ലാം തുറന്നുപറയാം. വൈകാതെ തന്നെ അത് ചെയ്യും. ഗൂഢാലോചയുടെ കെണി കാരണമാണ് ഞാൻ രാജിവച്ചത്. വനിതാ നേതൃത്വത്തിൻറെ പ്രശ്നമല്ല, പാവകളായാലേ സംഘടന ഓടിക്കാൻ പറ്റു എന്ന സാഹചര്യം ഉണ്ടാക്കി. എനിക്ക് അങ്ങനെ പാവയാകാൻ സാധിക്കില്ല. അതുകൊണ്ട് ഞാൻ രാജിവച്ച് പടിയിറങ്ങുന്നു.
അതേസമയം താരസംഘടന അമ്മയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും.
ഇന്നലെ രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡൻറ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.
മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് താരസംഘടനയായ 'അമ്മ'യിൽ കനത്ത പൊട്ടിത്തെറിയും കൂട്ടരാജിയും ഉണ്ടായത്. ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള മുഴുവൻ ഭരണസമിതി അംഗങ്ങളും ഒന്നിച്ച് രാജിവെച്ചൊഴിഞ്ഞു. ഇതിന് പിന്നാലെ, സംഘടനയുടെ പ്രാഥമിക അംഗത്വം പോലും രാജിവെക്കുന്നുവെന്ന വിപ്ലവകരമായ പ്രഖ്യാപനവുമായി ശ്വേതാ മേനോൻ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ചു.
കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നതെന്ന് ശ്വേത പരസ്യമായി തുറന്നടിച്ചു. രാജിവെച്ച് പുറത്തിറങ്ങിയ ശേഷം വികാരാധീനയായാണ് ശ്വേതാ മേനോൻ മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്കെതിരെയും നേതൃത്വത്തിനെതിരെയും കൃത്യമായ അജണ്ടയോടെയുള്ള നീക്കങ്ങളാണ് നടന്നതെന്ന് ശ്വേത ആരോപിച്ചു. സംഘടനയിലെ പാവയായി ഇരിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്വേത പടിയിറങ്ങിയത്.
"അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പൂർണ്ണമായി പുറത്തു വന്നിരിക്കുകയാണ്. പണ്ട് കുറച്ചു സ്ത്രീകൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഇന്ന് എനിക്കും തോന്നിപ്പോകുന്നു. കുറ്റാരോപിതരായ ആളുകളുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമവും അജണ്ടയുമാണ് അവിടെ നടന്നത്. യോഗത്തിൽ രജിസ്ട്രേഷൻ ഒരു ഭാഗത്തായിരുന്നു നടന്നിരുന്നത്. എന്നാൽ മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് ശേഖരിക്കുകയായിരുന്നു. ഒരു പ്ലാൻ അനുസരിച്ച് ഞങ്ങളെ പുറത്താക്കാനാണ് അവർ നോക്കിയത്. എനിക്കൊരു വ്യക്തിത്വമുണ്ട്, എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും.
ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഒരു ഒളിച്ചോടിയ ആളായിരുന്നു. മെയ് ഒന്നാം തീയതിയോടെ പുള്ളി ഓടിയൊളിച്ചു. 'അമ്മ'യിലെ സ്റ്റാഫിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ലേബർ ഡിപ്പാർട്ട്മെന്റിലും പോലീസിലും പരാതി പോയപ്പോൾ, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെ, ഒരു മെയിൽ പോലും അയക്കാതെ മൂപ്പർ മുങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകൾ ചെയ്യാൻ ഞങ്ങൾക്ക് പറ്റിയില്ല. എങ്കിലും സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള ഞങ്ങളുടെ കമ്മിറ്റിയുടെ കണക്കുകളെല്ലാം കൃത്യമാണ്. ഇതിന് മുൻപ് ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ കാലത്ത് ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു. സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് എനിക്ക് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ 'അമ്മ'യിലെ അംഗമല്ല. അംഗമല്ലാത്തതുകൊണ്ട് തന്നെ എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ തികഞ്ഞ ഗൂഢാലോചനയാണ് നടന്നത്. 'അമ്മ'യിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് വ്യക്തമാക്കാം." ശ്വേത പറഞ്ഞു.
ഇന്നലെ രാവിലെ യോഗം ആരംഭിച്ചതു മുതൽ തന്നെ ഭരണസമിതിയെ പുകച്ചുപുറത്താക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടന്നിരുന്നു. വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കാൻ പ്രതിപക്ഷ വിഭാഗം സമ്മതിച്ചില്ല. തുടർന്ന് പ്രതിസന്ധി പരിഹരിക്കാൻ 45 ദിവസത്തെ സമയം ശ്വേത ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. ഒടുവിൽ അവിശ്വാസപ്രമേയം പാസാക്കി നാണംകെടുത്തുന്നതിന് മുൻപ് തന്നെ ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന സമിതി കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന വനിതാ ഭരണസമിതിയെ പൂർണ്ണമായും തനിച്ചാക്കി, കുറ്റാരോപിതർക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള വഴി ഒരുക്കിക്കൊണ്ടാണ് 'അമ്മ'യിൽ ഇന്ന് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് ആരോപണം. പ്രസിഡന്റിന്റെ കൂട്ടരാജിയും അംഗത്വം ഉപേക്ഷിക്കലും വഴി താരസംഘടന ഇനി എങ്ങോട്ട് എന്ന ചോദ്യം സിനിമാ ലോകത്ത് ശക്തമായിക്കഴിഞ്ഞു.
അതിനിടെ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. അബു സലിം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. 'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ താരത്തിന്റെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ആർക്കും പരിക്കുകളില്ല.
"https://www.facebook.com/Malayalivartha
























