പുലിമുരുകന്‍ സര്‍ക്കാര്‍ ഖജനാവിന് നല്‍കിയത് 30 കോടി

ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ മലയാള ചിത്രം പുലിമുരുകന്‍ ഡിസംബര്‍ 30ന് തിയേറ്റര്‍ വിടുമ്പോള്‍ ഗ്രോസ് കളക്ഷന്‍ 150 കോടിയായി ഉയര്‍ന്നു. എന്നാല്‍ നിര്‍മ്മാതാവിന് ലഭിച്ച തുക എത്രയെന്ന് അറിയുമ്പോള്‍ ആരും അത്ഭുതപ്പെടും. പ്രിന്റ് ആന്റ് പബ്ലിസിറ്റിയടക്കം 32 കോടിയായിരുന്നു പുലിമുരുകന്റെ നിര്‍മ്മാണ ചെലവ്. തീയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ചത് 150 കോടി രൂപയാണ്. എന്നാല്‍ ഇതിന്റെ 20 ശതമാനം വിനോദനികുതി അടയ്ക്കണം. അതായത് 30 കോടി.
60 ശതമാനം കളക്ഷനില്‍ വിനോദനികുതി കഴിഞ്ഞ 40 ശതമാനമാണ് നിര്‍മ്മാതാവിന്റെ പോക്കറ്റിലെത്തിയത്.
അതായത് 60 കോടി. (ഗ്രോസ് കളക്ഷന്റെ 40 ശതമാനം തീയേറ്ററുകാര്‍ക്കാണ്). ഈ അറുപത് കോടിയില്‍ മുതല്‍ മുടക്കിയ 32 കോടി മാറ്റിയാല്‍ 28 കോടി. ഈ 28 കോടിക്ക് 33 ശതമാനം നികുതി നല്‍കണം. ബാക്കിയുള്ളത് ഒമ്പത് കോടി 24 ലക്ഷം! ഇതാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ അവസ്ഥ. മൊത്തം കളക്ഷന്റെ 20 ശതമാനം വിനോദനികുതി ടിക്കറ്റ് നിരക്കില്‍ നിന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. അതിന് പുറമേയാണ് നിര്‍മ്മാതാവിന്റെ കീശയിലെത്തിയ ലാഭത്തിന് 33 ശതമാനം നികുതി. സാറ്റലൈറ്റ് അവകാശത്തില്‍ 5 കോടി 40 ലക്ഷം രൂപ പുലിമുരുകന് കിട്ടിയിരുന്നു. പക്ഷെ അതിന് 10 ശതമാനം നികുതി നല്‍കണം. അതായത് 54 ലക്ഷം. പടം നഷ്ടമാണെങ്കില്‍ റിട്ടേണ്‍സ് സമര്‍പ്പിച്ചാല്‍ അടച്ച നികുതി തിരികെ കിട്ടും.
150 കോടി ഗ്രോസ് കളക്ഷനില്‍ 60 കോടിയാണ് തീയേറ്ററുകാര്‍ വാരിയത്. അതില്‍ നികുതിയും വൈദ്യുതി ചാര്‍ജ്ജും അടക്കമുള്ളവ കഴിഞ്ഞ് ഓരോ തീയേറ്ററിനും നല്ല തുക ലഭിച്ചിട്ടുണ്ട്. പാര്‍ക്കിംഗ്, റിസര്‍വേഷന്‍ ഇനത്തില്‍ ഒരു ഷോയ്ക്ക് മിനിമം 7000 രൂപയും ഒരു ദിവസം 28,000 രൂപ ഒന്നുമറിയാതെ കിട്ടുകയാണ്. എന്നിട്ടാണ് ലാഭവിഹിതത്തിന്റെ 10 ശതമാനം കൂടി വേണമെന്ന് പറഞ്ഞത് സമരം നടത്തുന്നത്.
സമരത്തിന്റെ പേരില്‍ കുത്തുപാളയെടുക്കുന്നതാകട്ടെ നിര്‍മ്മാതാക്കളും. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തിയറ്റര്‍ ഉടമകള്‍ തടി കേടാകാതെ രക്ഷപ്പെടുമ്പോള്‍ ക്രിസ്മസ് റിലീസിന് ചിത്രങ്ങളൊരുക്കിയ നിര്‍മ്മിതാക്കള്‍ക്ക് മാത്രമായി നഷ്ടം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാന മാര്‍ഗമാണ് വിനോദ നികുതി. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തുക ലഭിക്കുന്നതും വിനോദ നികുതിയില്‍ നിന്നാണ്. എന്നാല്‍ ഇത്രയും തുക നികുതിയായി കിട്ടുന്ന സിനിമാ മേഖലയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയാണ് സിനിമാ ലോകത്ത് ഉയരുന്നത്. വിനോദ നികുതി ഇനത്തില്‍ സര്‍ക്കാറിന് കോടികളാണ് മലയാള സിനിമ നല്‍കുന്നത്. എന്നാല്‍ സിനിമാ സംഘടനകളുടെ തര്‍ക്കം മൂലം ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ പെട്ടിയിലിരുന്നിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. തീയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകര്‍ എത്തിതുടങ്ങിയ വേളയില്‍ സംഘടനകള്‍ തമ്മിലടിച്ചതോടെ അന്യഭാഷാ ചിത്രങ്ങള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























