എന്റെ മകളെ മറന്നില്ലെങ്കില്‍ നിന്റെ തല ഇവിടെ പിടഞ്ഞു വീഴും'; മുരളി എന്ന പ്രതിഭയെ മനോജ് കെ ജയന്‍ തിരിച്ചറിഞ്ഞ നിമിഷം പങ്കുവെക്കുന്നു

മുരളി എന്ന നടനെ മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല. ഈ ഡയലോഗ് ഞാന്‍ ജീവിതത്തില്‍ മറക്കില്ല. അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ആ സീനില്‍. മനോജ് കെ ജയന്‍ പറയുന്നു.
ഈ നാട്ടിലെ ഏതു പെണ്‍കുട്ടിയെയും നിനക്ക് സ്വന്തമാക്കാം…എന്റെ മകളെ ഒഴികെ….അവളെ മറക്കുക….മറക്കാന്‍ തയ്യാറാണെന്ന് ഈ ലോകത്തിന് മുന്നില്‍ തുറന്നു പറയുക. അതല്ലാ നിന്റെ ഭാവമെങ്കില്‍ രാജനീതിയുടെ ഘട്ഗമേറ്റ് നിന്റെ ശിരസ്സിവിടെ പിടഞ്ഞു വീഴുമെന്ന് മുരളി മനോജ് കെ.ജയനോട്. ശേഷം മനോജിന്റെ മുഖത്തൊന്നു പൊട്ടിക്കുകയും ചെയ്തു.
ഇതിന് മറുപടിയായി മനോജ് കെ.ജയന്‍ പറഞ്ഞത് 'ഇല്ല…കൊടുത്തു പോയ സ്‌നേഹം തിരിച്ചെടുക്കാന്‍ എനിക്കാവില്ല…..ഇരുമ്പഴികളുടെ ബന്ധനം കൊണ്ടോ രാജകിങ്കരന്‍മാരുടെ വാള്‍മുനകള്‍ കൊണ്ടോ ഒന്നായി ചേര്‍ന്ന മനസ്സുകളെ പിരിക്കാന്‍ ആകില്ല തിരുമനസ്സേ….രാജപ്രതാപങ്ങളുടെ ഗര്‍വ്വിനുള്ളില്‍ അടിയറവ് പറയാനുള്ളതല്ല ഞങ്ങളുടെ ഈ നിര്‍മ്മല സ്‌നേഹം. 1000 സൂര്യ ചന്ദ്രന്‍മാര്‍ ഒന്നിച്ചസ്തമിച്ചാലും ആത്മാവിന്റെ അവസാനത്തെ അണുവിലെങ്കിലും ജീവന്റെ ഒരു കണിക ബാക്കി നില്‍ക്കും വരെ എന്റെ നാവില്‍ ഒന്നേ മന്ത്രിക്കൂ…ഞാന്‍ ഇവളെ സ്‌നേഹിക്കുന്നു…സ്‌നേഹിക്കുന്നു….സ്‌നേഹിക്കുന്നു…
കഷ്ടം, മറക്കാമെന്ന് പറഞ്ഞിരുന്നേല്‍ ജീവനേലും കിട്ടിയേനെ എന്ന് മനോജ് പറയുന്നതിനിടയിലാണ് മുരളി മനോജിനെ തല്ലുന്നത്….'നീ ആരാടാ….എടാ ആരാന്ന്….നീ അടിമ….അടിമക്ക് ചേര്‍ന്ന വര്‍ത്തമാനമാണോ നീ ഈ പറഞ്ഞത്' എന്നായി മുരളി.
മനോജ് ഒരു അടിമയായിരുന്നു, അടിമയെ സ്‌നേഹിച്ച രാജകുമാരി അടിമയോട് പ്രേമാഭ്യാര്‍ത്ഥന നടത്തി. ഞാന്‍ വെറുമൊരു അടിമ, നീയോ രാജകുമാരി. അവള്‍ പിന്തിരിയാന്‍ തയ്യാറായില്ല…. ആര് എതിര്‍ത്താലും ഈ ജന്മത്ത് തനിക്കൊരു കാമുകന്‍ ഉണ്ടെങ്കില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് ഇവനായിരിക്കുമെന്ന് അവള്‍ ശഠിച്ചു. ഇതറിഞ്ഞ രാജാവ് അടിമയെ വധ ശിക്ഷയ്ക്ക് വിധിച്ചു. ഏതു തുറുങ്കിലാണ് തന്റെ പ്രിയതമനെന്നറിയാതെ പാവം രാജകുമാരി അവനെ തേടി നടന്നു. മനസ്സിലായാ…..എന്ന മുരളിയുടെ ചോദ്യവും എസ്തപ്പന്‍ എന്ന മത്സതൊഴിലാളിയെയും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല.
1993ല്‍ മുരളിയെയും മനോജ് കെ.ജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ ഏറ്റവും മികവുറ്റ ഒരു രംഗമാണിത്. അതിലെ മുരളിയുടെയും മനോജിന്റെ സംഭാഷണങ്ങള്‍ മുരളിയുടെ എട്ടാം ചരമവാര്‍ഷികത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
അതെ മുരളി എന്ന ഭരത് മുരളിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് വയസ്സ് എട്ട്. മൂന്ന് പതിറ്റാണ്ട് കാലം മലയാള സിനിമാനാടകസാഹിത്യ രംഗത്തെ നിറ സാന്നിദ്ധ്യം. സ്വഭാവ നടന്‍. കരുത്തുറ്റ കഥാപാത്രങ്ങള്‍ ഭാവകത്വം നല്‍കിയ അഭിന കുലപതി തുടങ്ങീ നിരവധിയാണ് ഈ മഹാ നടന്റെ പര്യായങ്ങള്‍. 55 വര്‍ഷത്തെ ചുരുങ്ങിയ നാളില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് 23 വര്‍ഷങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 150ല്‍ പരം ചിത്രങ്ങള്‍.
1954 മെയ് 25ന് കൊല്ലം ജില്ലയിലെ കുടവട്ടൂരില്‍ ജനനം. കലാരംഗത്തേയ്ക്കുള്ള പ്രവേശനം നാടകാഭിയത്തിലൂടെ. വില്ലനായി വെള്ളിത്തിരയില്‍ തുടക്കം. പഞ്ചാഗ്‌നി ആദ്യ റിലീസ് ചിത്രം. പീന്നീട് മുരളിയെ തേടിയെത്തിയത് ദശരഥം, നെയ്ത്തുകാരന്‍, ലാല്‍സലാം, അമരം, പുലിജന്മം, ഏയ് ഓട്ടോ, വീരാളിപ്പട്ട്, ചമയം, വെങ്കലം, താലോലം, കാണാക്കിനാവ് തുടങ്ങീ ചിത്രങ്ങള്‍. നെയ്ത്തുകാരനിലെ അഭിനയം ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കി. ആധാരം, കാണാക്കിനാവ്, താലോലം, അമരം, വീരാളിപട്ട്, പ്രണയകാലം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മുരളി എന്ന നടന്റെ ജീവിതവും അനുഭവങ്ങളും മഷിത്തണ്ടില്‍ തീര്‍ത്ത് പ്രദീപ് പനങ്ങാട് എഴുതിയ ഭരത് മുരളി എന്ന പുസ്‌കത പ്രകാശനവും അതുല്യ നടന്റെ എട്ടാം ചരമദിനത്തില്‍ നടന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറം രാഷ്ട്രീയ സാസ്‌കാരിക നിലപാടുകളും ഇടതുപക്ഷ ചിന്താഗതിയുമെല്ലാം അടങ്ങുന്നതാണ്് പുസ്തകം. 1999ല്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഭരത് മുരളി ഫൗണ്ടേഷന്‍ പുസ്തക പ്രകാശനമുള്‍പ്പെടെ അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha