കുട്ടികളുടെ ചലച്ചിത്രമേളയിലെ താരമായി മൈഡിയര്‍ കുട്ടിച്ചാത്തൻ ; 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അന്ന് കണ്ട കുട്ടികളില്‍ പലരും തങ്ങളുടെ കുട്ടികളുമായി സിനിമയ്‌ക്കെത്തി
മൈഡിയര്‍ കുട്ടിച്ചാത്തനായിരുന്നു ഇന്നലെ കുട്ടികളുടെ ചലച്ചിത്രമേളയിലെ താരം. കലാഭവനില്‍ ഉച്ചതിരിഞ്ഞ് നിറഞ്ഞസദസിലായിരുന്നു പ്രദര്‍ശനം. പലരും സീറ്റ് കിട്ടാതെ നിലത്തിരുന്നാണ് ചാത്തനെ കണ്ടത്. ചിലര്‍ കാണാന്‍ കഴിയാത്തതിന്റെ സങ്കടത്തിലായി. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അന്ന് കണ്ട കുട്ടികളില്‍ പലരും ഇന്നലെ തങ്ങളുടെ കുട്ടികളുമായാണ് സിനിമയ്‌ക്കെത്തിയത്. സ്റ്റീഫന്‍ സ്പില്‍ ബെര്‍ഗിന്റെ ജുറാസിക്ക് പാര്‍ക്കും ഹൗസ്ഫുള്ളായാണ് കലാഭവനില്‍ കളിച്ചത്. രണ്ട് തലമുറകള്‍ ഈ സിനിമകള്‍ ആസ്വദിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.
ക്രിസ് കൊളംബസിന്റെ പ്രശസ്തമായ ഹോം എലോണും കുട്ടിപ്രേക്ഷകര്‍ ആസ്വദിച്ചു. മേളയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഇന്നലെ നടന്നത്. ദേശീയ അവാര്‍ഡ് ലഭിച്ച കേശു എന്ന ചിത്രവും ഇന്നലെ കാണിച്ചു. സിനിമകാണുന്നതിനൊപ്പം കുട്ടികളുടെ ഒരു കൂട്ടായ്മയും രൂപപ്പെട്ടു എന്നതാണ് ഈ കുട്ടിചലച്ചിത്ര മേളയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമകളുടെ ഇടവേളകളില്‍ നാടന്‍പാട്ടും കവിതയുമായി കൈരളിയില്‍ എല്ലാവരും ഒത്തുകൂടി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ തൈക്കാട് സംഗീതകോളജിലേക്ക് കൂട്ടംകൂട്ടമായി നടന്ന് പോയി. അങ്ങനെ എല്ലാത്തരത്തിലുമുള്ള ഒത്തൊരുമ, നമ്മളൊന്നാണെന്ന സന്ദേശം കൂടി ഈ ഫെസ്റ്റിവല്‍ നല്‍കുന്നു.
സിനിമ കാണുന്നതിനൊപ്പം അതേക്കുറിച്ച് അഭിനേതാക്കളോടും സാങ്കേതികവിദഗ്ധരോടും സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് മേളയുടെ ഭാഗമായവരുടെ ഭാഗ്യം. സിനിമകളെ കുറിച്ച് തങ്ങള്‍ക്ക് ഉള്ള അഭിപ്രായങ്ങളും കുട്ടികള്‍ പറയുന്നു. തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്നും രാജാവ് നഗ്നനാണെന്ന് വിളിച്ച് പറഞ്ഞത് ഒരു കുട്ടിയാണെന്ന് മുതര്‍ന്നവര്‍ ഓര്‍ക്കണമെന്നാണ് കുരുന്നുകള്‍ പറയുന്നത്. അഞ്ചാം ദിനമായ ഇന്ന് (വെള്ളി) മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വില്ലേജ് റോക്ക്‌സ്റ്റാര്‍ ഇന്ന് രാവിലെ 11.45ന് കൈരളിയില്‍ നടന്നു.
മൈഡിയര്‍ കുട്ടിച്ചാത്താന്‍ സിനിമ കാണാന്‍ കലാഭവനില്‍ എത്തിയ കുട്ടി ഡെലിഗേറ്റ്.
ചാത്തന്‍സ് ഫാന്‍സ്: മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ ത്രീഡി കണ്ണട ലഭിച്ചപ്പോള്‍ സന്തേഷം പങ്കിടുന്ന കുട്ടികള്‍
https://www.facebook.com/Malayalivartha