"അമ്മ"യിലെ പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നീക്കം... 24-ന് കൊച്ചിയില്‍ ചേരുന്ന സംഘടനാ പൊതുയോഗത്തില്‍ ഭാരവാഹി മാറ്റമുള്‍പ്പെടെ അഴിച്ച് പണിയും; പൃഥ്വിരാജിനെയും രമ്യാ നമ്പീശനെയും പുറത്താക്കാൻ അണിയറയിൽ നീക്കം
താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ "അമ്മ"യിലെ പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. 24-ന് കൊച്ചിയില്‍ ചേരുന്ന സംഘടനാപൊതുയോഗത്തില്‍ ഭാരവാഹി മാറ്റമുള്‍പ്പെടെ ഉണ്ടായേക്കും.
ഭാരവാഹിയും സംഘടനയിലെ ശക്‌തനുമായിരുന്ന ദിലീപ് ഉള്‍പ്പെട്ട ലൈംഗിക ആക്രമണ കേസുമായി ബന്ധപ്പെട്ടാണ് അമ്മയ്‌ക്കുള്ളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുറത്തായത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണവിധേയനായതിനു പിന്നാലെ നടന്ന അമ്മ യോഗത്തില്‍ ദിലീപിന് അനുകൂലമായി മുതിര്‍ന്ന അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. യുവനേതാക്കളില്‍ ചിലര്‍ ഈ നിലപാടിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നീട് കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ സംഘടനയില്‍നിന്ന് പുറത്താക്കിയെങ്കിലും അസ്വാരസ്യം ഒഴിവായില്ല.
പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംഘടനാ നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടയില്‍ സംഘടനയിലെ വനിതകളിലെ ഒരു വിഭാഗം വിമണ്‍ ഇന്‍ സിനിമാ കലക്‌ടീവ്(ഡബ്ല്യൂ.സി.സി.) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്‌തു. ഇതോടെ സംഘടനയിലെ എതിര്‍പ്പ് പരസ്യമായി. പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി അമ്മയുടെ പൊതുയോഗം വിളിച്ചുചേര്‍ത്തിരുന്നില്ല. യുവതാരങ്ങള്‍ക്കുള്‍പ്പെടെ സമ്മതനായ ആളുകളെ ഭാരവാഹിത്വം ഏല്‍പ്പിക്കാനാണുനീക്കം. സൂപ്പര്‍താരങ്ങളിലൊരാള്‍ പ്രധാന ഭാരവാഹിത്വത്തിലേക്ക് എത്തിയേക്കും. ദിലീപ് പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തിയ താരങ്ങള്‍ക്കെതിരേ സംഘടനാ ചട്ടങ്ങള്‍ മറികടന്നെന്ന പേരില്‍ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജും രമ്യാ നമ്ബീശനും ഉള്‍പ്പെടെയുള്ളവര്‍ നടപടി നേരിടേണ്ടിവരും. സംയമന നീക്കത്തിനും ശ്രമം നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും രമ്യാനമ്പീശനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യം സംഘടനയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സംഘടനയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം.
ഇതേത്തുടര്‍ന്നാണ് ഇരുവരേയും സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ രണ്ടു പ്രമുഖ താരങ്ങളെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും സംഘടനാ നേതൃത്വം പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha