നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ
കൊച്ചിയില്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ്പുമായി സംബന്ധിച്ച അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ പുറത്താകുന്നു. വിവാദ സിനിമാ നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍ എന്നാണ് ഏറ്റവുമൊടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒരു പോളിഷിങ്ങിന് 8,000 രൂപ മുതലാണു നിരക്ക്. സെലിബ്രിറ്റികളാണ് ഇടപാടുകാര്‍. ഇടപാടുകാരുടെ പാര്‍ട്ടികള്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ കരിഷ്‌മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. വിദേശ ബ്രാന്‍ഡായ നെയില്‍ ആര്‍ട്ടിസ്‌ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണ് ലീനയ്‌ക്കുള്ളത്.
ലീനയുടെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്‌ട്രിയുടെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുള്ളതെന്നാണു വിവരം.കള്ളപ്പണം വെളുപ്പിക്കാന്‍ സ്‌ഥാപനത്തെ ഉപയോഗിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പോലീസിനു സംശയമുണ്ട്.
പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്തില്‍ നിന്നും തനിക്ക് പല തവണയായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. ആ ഫോണ്‍ കോളുകള്‍ എല്ലാം രവി പൂജാരിയുടെ പേരിലായിരുന്നു. പണം നല്‍കാന്‍ ലീന വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നു. 25 കോടിയായിരുന്നു ലീനയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. കൊടുക്കില്ലെന്നു വീണ്ടും പറഞ്ഞു. കൂടാതെ പൊലീസില്‍ ഈ വിവരം കാണിച്ച് പരാതിയും നല്‍കി. ഇതോടെ ഉണ്ടായ പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണം എന്നാണ് ലീനയുടെ മൊഴി!
അധോലോക നായകനും ചലച്ചിത്ര നടിയും തമ്മില്‍ എങ്ങനെ വൈരാഗ്യം വന്നു? ചലച്ചിത്ര നടിയെന്ന നിലയില്‍ അത്ര പ്രശസ്തയല്ലാത്ത ലീനയില്‍ നിന്നും 25 കോടി രൂപ ആവശ്യപ്പെടാന്‍ രവി പൂജാരിയെപ്പോലൊരാള്‍ തയ്യാറായത് എന്തുകൊണ്ടായിരിക്കും? ഇവര്‍ തമ്മിലുള്ള ബന്ധം എന്ത്? പൊലീസിനു മുന്നിലുള്ള ചോദ്യങ്ങള്‍ ഇതാണ്. ലീനയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നുണ്ട്. ആ ചോദ്യം ചെയ്യലില്‍ മുകളിലെ സംശയങ്ങള്‍ക്കുള്ള മറുപടി കിട്ടുമോ എന്നറിയില്ല. പക്ഷേ, ലീന മരിയ പോള്‍ എന്ന യുവതിയുടെ ഇതുവരെയുള്ള സംഭവബഹുലമായ ജീവിതത്തിന് ഒരു അധോലോക ബന്ധം കൂടി ചേരുകയാണ് ശനിയാഴ്ച്ചത്തെ ആ വെടിവയ്പ്പിലൂടെ.
മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസില്‍ കൂടിയാണ് ലീന മരിയ പോള്‍ എന്ന ദുബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളിയെ നടിയെന്ന നിലയില്‍ ശ്രദ്ധിക്കുന്നത്. സിനിമ തന്റെ പാഷന്‍ ആണെന്നു പറഞ്ഞ, കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ലീനയെ പിന്നീട് തമിഴിലും ഹിന്ദിയിലും കണ്ടു. ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫെയില്‍ ലീനയുണ്ടായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് ലീന മരിയ പോള്‍ എന്ന പേര് സിനിമയുമായി ബന്ധപ്പെട്ടല്ല കേള്‍ക്കാന്‍ തുടങ്ങിയത്. സിനിമയെ വെല്ലുന്ന തട്ടിപ്പ് കഥകളിലൂടെയായിരുന്നു.
ലീനയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ സുകേഷ് ചന്ദ്രശേഖര്‍ ജയിലിലാണ്. ബെംഗളൂരുവില്‍ ബിഡിഎസിനു പഠിക്കുമ്പോഴും ലീനയ്ക്ക് ഇഷ്ടം പക്ഷേ സിനിമയായിരുന്നു. മോഡലിംഗ്, ടെലിവിഷന്‍ ആങ്കറിംഗ് എന്നീ വേദികളിലൂടെ സിനിമയിലേക്കുളള്ള വഴി തേടി ലീന. സിനിമ തന്റെ പ്രൊഫഷന്‍ ആക്കാന്‍ തന്നെയായിരുന്നു തീരുമാനം. അവിടെ ലീനയ്ക്ക് സഹായിയായി കിട്ടിയ സുഹൃത്തായിരുന്നു സുകേഷ് ചന്ദ്രശേഖരന്‍.
ലീനയുടെ അഭിനയമോഹം മനസിലാക്കിയ സുകേഷാണ് പ്രശസ്തനായ ഒരു തമിഴ് നടനെ പരിചയപ്പെടുത്തുന്നത്. അവിടെ നിന്നും ലീന ആഗ്രഹിച്ചപോലെ സിനിമയിലെത്തി. കൂടുതല്‍ അവസരങ്ങള്‍ക്കായി ലീനയ്‌ക്കൊപ്പം സുകേഷും നിന്നു. ആ ബന്ധം പിന്നെ ഇരുവരെയും കാമുകീകാമുകരാക്കി. പിന്നീട് ഇയ്യാളോടൊപ്പം ചേർന്ന് പണം നേടാന്‍ ലീനയും ചേരുകയായിരുന്നു.
തട്ടിപ്പുകേസില്‍ ഇരുവരും പങ്കാളികളായിരുന്നെങ്കിലും ലീന പുറത്തിറങ്ങി ബിസിനസില്‍ സജീവമായതിലെ ഇഷ്‌ടക്കേടാണോ വെടിവയ്‌പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. തന്റെ ബിസിനസ് തകര്‍ക്കാനും അപായപ്പെടുത്താനും സുകേഷ് ശ്രമിക്കുന്നുണ്ടെന്നു ലീന പരാതിപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha