അച്ഛനാണോ മകനാണോ നല്ല നടന്‍?’; ഞാൻ തന്നെ; കൈയ്യടി വാരിക്കൂട്ടി കാളിദാസ് ജയറാം
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് കാളിദാസ് ജയറാം. നടൻ ജയറാമിന്റെ മകന്‍ എന്ന വാത്സല്യം കൂടി മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ആഴമായി തന്നെ കാളിദാസിനോട് ഉണ്ട്.
അങ്ങനെയുള്ള ആ കൊച്ചു പയ്യൻ ഇപ്പോൾ മലയാളസിനിമയിലെ നായകനുമായി തന്റെ വ്യകതിമുദ്ര കുറിച്ചു. എന്നാലിതായിപ്പോൾ
അച്ഛനാണോ മകനാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ കാളിദാസ് പറയും ‘അത് ഞാന്‍ തന്നെ എന്ന്' .
സിനിമാ പാരഡീസോ ക്ലബ്ബിന്റെ സിപിസി സിനി അവാര്‍ഡ്‌സിന് അതിഥിയായി എത്തിയതായിരുന്നു കാളിദാസ്. പ്രേക്ഷകരോട് സംവദിക്കുമ്പോഴായായിരുന്നു ഒരു രസികന്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. ചോദ്യം ഇങ്ങനെ :- ‘അച്ഛനാണോ മകനാണോ നല്ല നടന്‍?’
ഉടൻ തന്നെ ഒട്ടും ആലോചിക്കാതെ കാളിദാസിന്റെ മറുപടിയുമെത്തി ‘അതു ഞാന്‍ തന്നെ,’ ചിരിച്ചുകൊണ്ടുള്ള കാളിദാസിന്റെ രസകരമായ മറുപടി കേട്ട് സദസ്സും പൊട്ടിച്ചിരിച്ചു. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്നും കാളിദാസ് പറഞ്ഞു.
പൂമരത്തില്‍ തന്റെ മുഴുവന്‍ കഴിവും ഉപയോഗപ്പെടുത്താന്‍ സാധിച്ചോ എന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു കാളിദാസിന്റെ ഉത്തരം.
‘എനിക്ക് തോന്നുന്നില്ല ലാലേട്ടന്റെ മുഴുവന്‍ കഴിവ് പോലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. പിന്നെയാണോ എന്റെ. വന്നിട്ടല്ലേ ഉള്ളൂ,’ കാളിദാസ് പറഞ്ഞു.
അച്ഛൻ അഭിനയിച്ച ചിത്രത്തിൽ ഏതാണ് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്ന് ചോദിച്ചപ്പോൾ അത് ‘കേളി’ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ മോശമാകുമ്പോൾ നന്നായി വിമർശിക്കാറുണ്ടെന്നും കാളിദാസ് പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു അര്‍ജന്റീന ആരാധകനായ വിപിനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ താനൊരു അര്‍ജന്റീന ഫാനോ ബ്രസീല്‍ ഫാനോ അല്ലെന്നും, പക്ഷെ ഏതു ടീമിന്റെ ഫാനാണെന്ന് പറയില്ലെന്നും പറഞ്ഞ് കാളിദാസ് വീണ്ടും സദസ്സിനെ ചിരിപ്പിച്ചു. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.
ഒരു താരത്തിന്റെ മകനായതുകൊണ്ട് മാത്രം സിനിമയില്‍ തിളങ്ങാന്‍ സാധിക്കും എന്ന് കരുതുന്നില്ലെന്ന് കാളിദാസ് അഭിപ്രായപ്പെട്ടു. മലയാളി പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് തോന്നിയിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha