ട്രാവന്‍കൂര്‍ മാളില്‍ ദിലീപുമൊത്ത് സെല്‍ഫി പകര്‍ത്തുന്നതിനിടെ ഫാന്‍സും സുരക്ഷാ ജീവനക്കാരും തമ്മില്‍ കൂട്ടയടി
2018ൽ തിയേറ്ററുകളിൽ എത്തിയ കമ്മാരസംഭവത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന സിനിമയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് എത്തിയ ദിലീപുമൊത്ത് സെല്‍ഫി പകര്‍ത്തുന്നതിനിടെ ഫാന്‍സും സുരക്ഷാ ജീവനക്കാരും തമ്മില്‍ കയ്യേറ്റം. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിനൊത്ത് സെല്‍ഫി പകര്‍ത്തുന്നതിനിടയിലാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ട്രാവന്‍കൂര്‍ മാളില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ നടന്‍ ദിലീപും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനുമാണ് പങ്കെടുത്തത്. വൈകിട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടി 7:15നാണ് തുടങ്ങാനായത്. ഇത്രകാലവും തനിക്കൊപ്പം നിന്ന പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത് ദിലീപും സംവിധായകനും സംസാരിച്ചതിന് ശേഷം സെല്‍ഫി എടുക്കാനായി ആരാധകര്‍ നടന് അരികിലേക്ക് തള്ളിക്കയറി.
എന്നാല്‍ ദിലീപിന്റെ സുരക്ഷയ്ക്കായി എത്തിയിരുന്ന 20ലധികം വരുന്ന സെക്യൂരിറ്റിക്കാര്‍ ഇവരെ നിയന്ത്രിക്കുന്നതിനിടയില്‍ ഫാന്‍സ് അസോസിയേഷനിലെ അംഗത്തെ തള്ളി മാറ്റുകയായിരുന്നു. ട്രാവന്‍കൂര്‍ മാളിലെ ഒന്നാം നിലയില്‍ പരിമിതമായ സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദിലീപ് വരുന്നു എന്ന് അറിഞ്ഞതോടെ ജനക്കൂട്ടം മാളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇതോടെ ജനത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ബലപ്രയോഗം നടത്തി ആളുകളെ ഒഴിപ്പിച്ചത്.
റെഡ് എഫ്‌എമ്മും ട്രാവന്‍കൂര്‍ മാളും ചേര്‍ന്ന് സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രിയനൊത്ത് സെല്‍ഫി പകര്‍ത്താനുള്ള അവസരം എല്ലാവര്‍ക്കും ഒരുക്കും എന്ന് പറഞ്ഞതോടെ ദിലീപ് ആദ്യഘട്ടത്തില്‍ ഇതിനെ എതിര്‍ത്തു. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ജനങ്ങള്‍ സെല്‍ഫി പകര്‍ത്താന്‍ എത്തുകയായിരുന്നു ജനം. മാളിനു പുറത്തേക്ക് കടക്കാനും സുരക്ഷാ ജീവനക്കാര്‍ക്കും മാള്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ ലിഫിറ്റിലും നടന്‍ പത്ത് മിനിട്ടിലധികം കുടുങ്ങി. പിന്നീട് ജനക്കൂട്ടത്തെ ഹാളില്‍ നിന്ന് ഒഴിവാക്കി കര്‍ശന സുരക്ഷയിലാണ് ഇവിടെ നിന്ന് നടനെ പുറത്തേക്ക് എത്തിച്ചത്.
ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണകൊണ്ടാണ് സിനിമ മുന്നറികൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ സിനിമ ഇപ്പോഴും ഹൗസ്ഫുളായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ദിലീപിനൊപ്പം മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയ കഥാപാത്രമായിരുന്നു സിദ്ധിഖിന്റെ അച്ഛന്‍ റോള്‍. സിനിമയില്‍ ഉടനീളം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് സിദ്ധിഖിന്റെതൈന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരിയറില്‍ ഇതിനും മുന്‍പും നിരവധി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ആളാണ് ദിലീപ്.ചാന്തുപൊട്ട്, പച്ചക്കുതിര, കുഞ്ഞിക്കൂനന്‍, സൗണ്ട് തോമ തുടങ്ങിയവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഇതേ പോലെ വിക്കന്‍ വക്കീലായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ബാലന്‍ വക്കീല്‍ ഒരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം
സംസാര വൈകല്യമുള്ള ബാലൻ വക്കീലും, കോടതിയിലെ അയാളുടെ കേസ് വാദവും, ജീവിതവും പ്രമേയമാക്കിയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവും ചിട്ടപ്പെടുത്തിയത്. ആ പ്രതീക്ഷകൾക്കൊത്ത തുടക്കമാണ് ചിത്രം നൽകുന്നത്. വലിയ മാസ്സ് പരിപാടി ഒന്നും ഇല്ലെങ്കിലും ബാലൻ വക്കീലിന്‍റെ ഇൻട്രോ കേമമാണ്. ഒരക്ഷരം പോലും ഉരിയാടാതെ ആദ്യ സ്വതന്ത്ര കേസ് പുഷ്പം പോലെ ജയിച്ചു പുറത്തു വരികയാണ് ബാലൻ വക്കീൽ. എന്നാൽ വൈകല്യം ബാലനൊരു വിലങ്ങു തടിയാണ്. സൗണ്ട് തോമായ്ക്ക് ശേഷം അപകർഷതാബോധത്തിൽ നിന്നും വിജയത്തിലേക്ക് പോകുന്ന ട്രാക്ക് ആണ് ബാലൻ വക്കീലിനും. കളിയാക്കലുകളുടെ ഇടയിലാണ് അയാളുടെ ആദ്യ കേസ് വിജയം സംഭവിക്കുന്നതും. എന്നാൽ വാദി പ്രതി ആവുന്നു എന്ന അവസ്ഥയിലേക്ക് ബാലൻ വക്കീൽ വന്നു പെടുന്നു. ആദ്യപകുതിയിൽ അജു വർഗീസ്, സിദ്ദിഖ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ബാലൻ വക്കീലിന്‍റെ ഫ്രീക് അച്ഛനായി, ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷത്തിൽ കോമഡി കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് സിദ്ദിഖിന്‍റേത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 ആണ്.
ടു കൺട്രീസിനു ശേഷം മമത ദിലീപിൻറെ നായികയാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha