ഇരുമതവിഭാഗത്തിൽപ്പെട്ട കമിതാക്കളുടെ വിവാഹം മുടക്കി ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍; ഉദ്ദേശിച്ച കാര്യം നടന്നതുകൊണ്ട് പോസ്റ്റ് പിൻവലിക്കുന്നെന്നും ശ്രീജ
ഇരുമതവിഭാഗത്തിൽപ്പെട്ട കമിതാക്കളുടെ വിവാഹം തടയാനുള്ള ശ്രമവുമായി ടെലിവിഷന്‍ അവതാരക ശ്രീജ നായര്‍. അതും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നവരുടെ കാര്യത്തിലാകുമ്പോൾ ഇപ്പോള്‍ അവതാരികയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രോഷം പുകയുകയാണ്.
വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസിന്റെ ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിന്റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെല്‍പ്പലൈന്‍ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായര്‍ പറഞ്ഞത്. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകര്‍ത്തിയതാണെന്നാണ് പോസ്റ്റില്‍ നിന്നുള്ള സൂചിപ്പിക്കുന്നത്.
കൊല്ലം ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ ആഹ്വാനം സ്വീകരിച്ച ചിലര്‍ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു. 'എന്തിനാണിങ്ങനെ വര്‍ഗ്ഗീയത പരത്തുന്നത്? സ്‌പെഷ്യല്‍ മാര്യേജ് ആക്ടിനെ അധിക്ഷേപിക്കുക ആണ് ചെയ്യുന്നത്' എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിര്‍ത്തും എതിര്‍ക്കുന്നവരെ വര്‍ഗ്ഗീയമായി വിമര്‍ശിച്ചും പോസ്റ്റിന് ചുവടെ വാക്പോരും നടക്കുന്നുണ്ട്.
അതേ സമയം സംഭവം വിവാദമായതോടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജ നായര്‍ രംഗത്തെത്തി. പോസ്റ്റ് ഇങ്ങനെ...
ഞാൻ എന്ത് ഉദ്ദേശിച്ചാണോ ഈ പോസ്റ്റ് ഇവിടെ ഷെയർ ചെയ്തത് അക്കാര്യം നടന്നതു കൊണ്ട് ഈ പോസ്റ്റ് പിൻവലിക്കുന്നു പ്രണയ വിവാഹത്തിനോ ഇന്റർ കാസ്റ്റ് മാര്യേജിനോ ഞാൻ എതിരല്ല. എന്നാൽ വിവാഹിതരാകാൻ തീരുമാനിക്കുന്നവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പാകതയും കൂടി ഉണ്ടാകണം. മിനിമം ഭർത്താവിനെങ്കിലും ഒരു ചെറിയ വരുമാനം ഉണ്ടാകണം. 21 വയസ്സായ ഭർത്താവിന് ഒരു ഡിഗ്രി / ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമേ ഈ പ്രായത്തിൽ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടാകൂ. പെൺകുട്ടിക്ക് 19 വയസ്സ്- എന്നെ തെറി വിളിക്കാനും വിമർശിക്കാനും നടക്കുന്നവരുടെ വീടുകളിൽ ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഉണ്ടാകുമല്ലോ.
21 വയസ്സുള്ള ചെറുപ്പക്കാരും - വോട്ട് ഇടാൻ 18 വയസ്സ് പൂർത്തിയാക്കിയാൽ മതിയെങ്കിലും ഇനിയുള്ള കാലത്ത് ശക്തമായ ഒരു കുടുംബം വേണമെങ്കിൽ പക്വമായി ചിന്തിക്കുന്ന ഭാര്യ ഭർത്താക്കൻമാരും ജീവിക്കാനുള്ള വരുമാന മാർഗ്ഗവും ഉണ്ടാകണം. ഫെയിസ് ബുക്കിൽ വിമർശിക്കാനും തെറി വിളിക്കാനും ഇതിന്റെ ഒന്നും ആവശ്യമില്ല എങ്കിലും നെറ്റ് ചാർജ് ചെയ്യാൻ കാശ് തന്നെ വേണം. കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലാത്ത പ്രണയ വിവാഹങ്ങൾക്ക് വരുമാന മാർഗം ഒന്നും ഇല്ലാത്ത ഒരു ഘട്ടം വന്നാൽ അതുവരെ ഉണ്ടായിരുന്ന പ്രണയത്തിന്റെ നിറവും മണവുമൊക്കെ അങ്ങ് പോകും. പിന്നെ നടക്കുന്ന കാര്യങ്ങൾ ഓരോരുത്തർക്കും സ്വയം ചിന്തിക്കാവുന്നതേ ഉള്ളൂ.
കാര്യങ്ങൾ മനസ്സിലാക്കാൻ കണ്ണൊന്ന് തുറന്ന് ചുറ്റും നോക്കിയാൽ മതി. പക്ഷേ കണ്ണടച്ചു വച്ചിട്ട് ചുറ്റും ഇരുട്ടാണ് - ഒന്നും കാണാനാകുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
https://www.facebook.com/Malayalivartha