രജിസ്ട്രാറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ ഒരുങ്ങി പ്രോസിക്യൂഷൻ! നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും... എട്ട് മാസത്തിന് ശേഷം കേസിൽ വിചാരണ നടക്കുമ്പോൾ നിർണായകനീക്കം

തുടർവിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉത്തരവിറങ്ങിയതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. എട്ട് മാസത്തിന് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം കോടതിയിലായിരിക്കും കേസ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. എഴ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷം കേസിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. തെളിവ് നശിപ്പിച്ചുവെന്നത് ഉൾപ്പെടെ ദിലീപിനെതിരെ കൂടുതൽ കുറ്റം ചുമത്തിയാണ് കുറ്റപത്രം. ദിലീപിന്റെ സുഹൃത്ത് ശരത് ആണ് കേസിലെ ഏക പ്രതി. ശരത് ആണ് ദിലീപിന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. കുറ്റപത്രത്തിന്റെ കോപ്പി ഇന്ന് പ്രതിഭാഗത്തിന് ലഭിച്ചേക്കും. എന്നാൽ കഴിഞ്ഞ ദിവമായിരുന്നു നടിയെ സംബന്ധിച്ച് വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. നിലവില്‍ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് വിചാരണ. ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയായി മാറ്റിയതിനെ തുടര്‍ന്നാണ് കോടതി മാറ്റം. കേസ് ഫയലുകള്‍ സി.ബി.ഐ കോടതിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിറങ്ങി. അഭിഭാഷകര്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ ജഡ്ജ് ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ അപേക്ഷ. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി രജിസ്ട്രാൻ കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഉത്തരവിറക്കുകയായിരുന്നു.
എന്നാലിപ്പോഴിതാ രജിസ്ട്രാറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന സിബിഐ മൂന്നാം കോടതിയിലേക്ക് പുതിയ ജഡ്ജി നിയമിതനായതിന് പിന്നാലെയായിരുന്നു കേസ് സിബിഐ കോടതി തന്നെ പരിഗണിച്ചാൽ മതിയെന്നും വനിതാ ജഡ്ജി ആവശ്യമില്ലെന്നും കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. നേരത്തേ കേസ് വനിതാ ജഡ്ജി തന്നെ കേൾക്കണമെന്ന അതിജീവിതയുടെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു അന്ന് സിബിഐ കോടതി ജഡ്ജ് ആയിരുന്ന ഹണി എം വർഗീസ് കേസ് കേട്ടത്. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയി ഹണി എം വർഗീസ് നിയമിക്കപ്പെട്ടപ്പോഴും സിബിഐ കോടതിയുടെ അധിക ചുമതല അവർക്കായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ചു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ കോടതി മൂന്നില്‍ നിന്നും മാറ്റിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രർ ഉത്തരവിടുകയായിരുന്നു. ഈ മാസം രണ്ടിനായിരുന്നു കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിത തുടക്കം മുതൽ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഹണി എം വർഗീസിനെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി അവർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജിയും നൽകിയിരുന്നു. എന്നാൽ ഇരു കോടതികളും ആവശ്യം തള്ളുകയായിരുന്നു.
ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഉയർത്തുന്ന പരാതി. വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ മെമ്മറി കർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് പ്രകാരം നിലവിൽ സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം. ആരുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിയതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിയമപോരാട്ടത്തിന് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























