ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രൺബീർ കപൂർ ‘ഗോമാത’യെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ! പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി... ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ലാത്തി വീശി പോലീസ്

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരുടെ സന്ദർശനത്തിന് മുന്നോടിയായി ഉജ്ജയിൻ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം. വലതുപക്ഷ ഗ്രൂപ്പായ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ഇന്ന് വൈകിട്ട് രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ മഹാകാലേശ്വര് ക്ഷേത്രത്തിലെ പ്രശസ്തമായ ജ്യോതിർലിംഗ ദർശനം നടത്താനിരിക്കെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്. രൺബീർ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുൻകാല പരാമർശം ചൂണ്ടിക്കാണിച്ചാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർക്കെതിരെ പ്രതിഷേധം ഉയർത്തിയത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ചൂരൽ പ്രയോഗിക്കുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, ക്ഷേത്രം സന്ദർശിക്കാനിരുന്ന രൺബീറിനെയും ആലിയയെയും കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും, എന്നാൽ പൊലീസ് ചൂരൽ പ്രയോഗിച്ചതായും ബജ്‌റംഗ്ദൾ പ്രവർത്തകൻ പറയുന്നതായ വീഡിയോയും പ്രചരിക്കുന്നുണ്ട്. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രൺബീർ കപൂർ ‘ഗോമാത’യെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ ആരോപിക്കുന്നത്. ‘ഞങ്ങൾ രൺബീർ കപൂറിനെതിരെ പ്രതിഷേധിക്കുന്നു. നമ്മുടെ ഗോമാതാവിനെതിരെ അപകീർത്തികരമായ പ്രസ്ഥാവന നടത്തിയ അദ്ദേഹത്തെ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് പ്രവർത്തകർ പറയുന്നു.
https://www.facebook.com/Malayalivartha
























