മരണത്തിലേക്ക് തള്ളിവിട്ടത് എന്തിനായിരുന്നു... വേദനയോടെ അനുജന്‍
ഇത്രയധികം ജനപ്രീതിയുള്ള കലാകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് എന്തിനായിരുന്നു എന്നാണ് അനുജനായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ ചോദ്യം. മംഗളത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ മനസ് തുറന്നത്.
പൊന്മുട്ടയിടുന്ന താറാവിനെയാണ് അവര്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കിയത്. ഒരു ഷര്‍ട്ട് വാങ്ങിക്കണമെങ്കില്‍ പോലും ഒപ്പമുള്ളവരെ കൊണ്ടുപോകുന്നതാണ് ചേട്ടന്റെ ശീലം. ഷര്‍ട്ട് മാത്രമല്ല, പാന്റ്‌സും വാങ്ങിച്ചുകൊടുക്കും. അങ്ങനെയുള്ള ആളെയാണ്... ശബ്ദമിടറിയപ്പോള്‍ സംസാരിക്കാന്‍ കഴിയാതെവന്നു, രാമകൃഷ്ണന്.
ചേട്ടനെ ഞങ്ങള്‍ക്ക് കിട്ടാതായിട്ട് ആറുമാസത്തോളമായി. അതിനു മുമ്പുവരെ കൃത്യമായി വീട്ടിലെത്തുന്ന ആളായിരുന്നു. ഷൂട്ടിംഗില്ലാത്ത ദിവസങ്ങള്‍ എത്ര വൈകിയാലും വീട്ടിലെത്തും. അതിരാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകും.
അതിനുശേഷം ഏട്ടന്‍ വാങ്ങിച്ച വീടുകള്‍ക്കരികിലൂടെ ഒരു കാരണവരെപ്പോലെ നടക്കും. ആ സമയത്ത് തറവാട്ടുവീട്ടില്‍ ഞാന്‍ ഡാന്‍സ് പഠിപ്പിക്കുകയായിരിക്കും. ഞാനിവിടെയൊക്കെയുണ്ട് എന്നറിയിച്ചുകൊണ്ട് ചെറുതായി ചുമച്ചുകൊണ്ടാണ് ഏട്ടന്‍ കടന്നുപോവുക.
ഏട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ഇവിടെ വരുന്ന ഓരോരുത്തരും പറയുന്നത് അറിയാത്ത കഥകളാണ്. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ജീവിച്ച ഒരു കലാകാരന്റെ കഥ.
വിവാഹം കഴിഞ്ഞ സമയത്ത് ഏത് പ്രോഗ്രാമിന് പോകുമ്പോഴും ഏട്ടന്‍ ഏട്ടത്തിയമ്മയെയും കൊണ്ടുപോകുമായിരുന്നു. ശ്രീലക്ഷ്മി ജനിച്ചതോടെയാണ് അത് കുറഞ്ഞത്. പ്രോഗ്രാമിനിടയില്‍ രണ്ടുപേരെയും കെയര്‍ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഏട്ടന്‍ പറയാറുണ്ട്.
മാത്രമല്ല, ശ്രീലക്ഷ്മി വലിയ കുട്ടിയായി. ഏട്ടത്തിയമ്മ അവളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങി. എങ്കിലും പ്രധാനപ്പെട്ട ചടങ്ങാണെങ്കില്‍ ഏട്ടത്തിയമ്മ പോകും.
കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു അവരുടെ വിവാഹ വാര്‍ഷികം. അന്ന് മൂന്നുപേരും കൂടി യാത്ര പോയതാണ്. ഒരു സിനിമാതാരത്തിന്റെ ഭാര്യയെന്ന നിലയിലല്ല ഏട്ടത്തിയമ്മ ജീവിച്ചത്.
ഞങ്ങളും അങ്ങനെതന്നെ. ഏത് പ്രോഗ്രാമിന് പോയാലും ഏറ്റവും പിന്നിലിരിക്കുന്നതാണ് ശീലം. സംഘാടകര്‍ തിരിച്ചറിഞ്ഞാല്‍ ഞങ്ങളെ മുമ്പില്‍ കൊണ്ടുപോയി ഇരുത്തും.
ഏട്ടന്‍ ഭാര്യയുമായി അകന്നു ജീവിക്കുകയാണ്. മരിച്ചുകഴിഞ്ഞിട്ടും വന്നില്ല...തുടങ്ങിയ വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വീട്ടില്‍ വന്ന ചിലരൊക്കെ ചോദിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട് മണിയുടെ ഭാര്യ ഇവിടില്ല. അല്ലേ? എന്ന്.
എന്തിനാണ് ആളുകള്‍ ഇത്ര ക്രൂരമായി സംസാരിക്കുന്നത്? ഏട്ടനെ സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഒരുനോക്കുകാണാന്‍ ഏട്ടത്തിയമ്മയും ശ്രീലക്ഷ്മിയും വന്നതാണ്. പക്ഷേ തിരക്കിനിടയില്‍പെട്ട് പത്രക്കാര്‍ക്ക് ഏട്ടത്തിയമ്മയുടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല.
അവരുടെ ക്യാമറയില്‍ പതിഞ്ഞത് ശ്രീലക്ഷ്മി മാത്രമാണ്. അതോടെയാണ് കഥകളിറങ്ങിയത്. പത്രക്കാര്‍ക്ക് ഫോട്ടോയെടുക്കാന്‍ പാകത്തില്‍ ഏട്ടത്തിയമ്മ നിന്നുകൊടുക്കണമായിരുന്നോ?
പൊതുദര്‍ശനത്തിന് വച്ച സമയത്ത് ഏട്ടന്‍ ജനത്തിന്റെ സ്വത്താണ്. ആ സമയത്ത് കുടുംബത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ആരെങ്കിലും മരിച്ചാല്‍ ബന്ധുക്കള്‍ പട്ടുവിരിക്കുന്ന ചടങ്ങുണ്ട്, ഞങ്ങളുടെ സമുദായത്തില്‍.
പട്ടുമായി ഏറെപ്പേര്‍ വന്നതുമാണ്.അവര്‍ക്കുപോലും ബോഡിയുടെ അടുത്തേക്കെത്താന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. ഗേറ്റിനകത്തേക്ക് പോലീസ് കയറ്റാതെ വന്നപ്പോള്‍ ഒരു സ്ത്രീ പോലീസുകാരോട് തട്ടിക്കയറുന്നത് ഞാന്‍ കണ്ടതാണ്.
എന്റെ മകളുടെ വിവാഹത്തിന് ഒരുലക്ഷം രൂപ തന്നുസഹായിച്ച ആളാണ് ആ കിടക്കുന്നത്. ആ മണിച്ചേട്ടനെ ഒരുനോക്ക് കണ്ടേ പറ്റൂ. കടത്തിവിട്ടില്ലെങ്കില്‍ സാറന്മാരെ ഞാന്‍ ശരിയാക്കും...
അവരുടെ രോഷം കണ്ടപ്പോള്‍ പോലീസുകാര്‍ അകത്തേക്കു കയറ്റിവിടുകയായിരുന്നു. അങ്ങനെയുള്ള എത്രയോ പേര്‍ അവിടെ വന്ന് കരഞ്ഞിട്ടുണ്ട്.
ചേട്ടന് കാന്‍സറാണ്, എയ്ഡ്‌സാണ് തുടങ്ങിയ ഒരുപാട് പ്രചാരണങ്ങളുണ്ടായി. ഇതെല്ലാം കള്ളമാണ്. ആശുപത്രിയില്‍നിന്നുള്ള റിസല്‍ട്ട് അതിനുള്ള തെളിവാണ്. ഡിവൈ.എസ്.പി എനിക്കത് കാണിച്ചു തന്നിട്ടുമുണ്ട്. മാധ്യമങ്ങളെ ഭയന്നാണ് ചേട്ടന്‍ ആശുപത്രിയില്‍ പോലും പോകാതിരുന്നത്. ആശുപത്രിയില്‍ കയറിക്കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ പൊതിയും. ഇല്ലാത്ത രോഗമുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യും.
കരള്‍രോഗം വന്നതിനുശേഷം ഏട്ടന്‍ ഇടയ്ക്ക് മദ്യം നിര്‍ത്തിയിരുന്നു. ഏട്ടന്റെ മാനേജരായ ജോബിക്കും കരള്‍രോഗമായിരുന്നു. അത് തെളിഞ്ഞതില്‍പിന്നെ ജോബി ഇതുവരെയും മദ്യം കഴിച്ചിട്ടില്ല. ഇത് കൃത്യമായി ഏട്ടനറിയാം.
എന്നിട്ടും ഏട്ടനെ മന:പ്പൂര്‍വം കുടിപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടാവാം. ഏട്ടന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. സിനിമയില്‍ അഭിനയിച്ചാല്‍ ചെക്കാണ് കിട്ടുക.
എന്നാല്‍ പ്രോഗ്രാമിന് പോകുമ്പോള്‍ ലക്ഷങ്ങള്‍ കൈയോടെ കിട്ടും. അതുമായി നേരെ പാടിയിലേക്കാണ് വരിക. അവിടെ വച്ച് പലതവണ കാശ് മോഷണം പോയിട്ടുണ്ടെന്ന് ഏട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരല്ലാതെ മറ്റാരാണ് ഇതൊക്കെ ചെയ്യുക?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























