അഭിനയിക്കാനറിയറിയില്ലെന്ന് പറഞ്ഞ മേജര്‍ രവിയെ പഞ്ഞിക്കിട്ട ഉണ്ണി മുകുന്ദന്‍ വീണ്ടും

ഷൂട്ടിങ് കേന്ദ്രത്തില്‍ ചാനല്‍ പ്രവര്‍ത്തകരെ പഞ്ഞിക്കിട്ട ഉണ്ണി മുകുന്ദന്‍ കൂടുതല്‍ പൊല്ലാപ്പിലേക്ക്. മാതൃഭൂമി ചാനല്‍ സംഘത്തെ തടഞ്ഞുവച്ച് മര്‍ദിച്ചതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഉണ്ണിക്കെതിരായ പെണ്ണുകേസും ചാനലുകാര്‍ ഇനി ആഘോഷമാക്കും. സിനിമാക്കാരനും ചാനല്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ പത്രക്കാരോടൊപ്പം മാത്രമേ നില്‍ക്കൂ. മുമ്പ് മേജര്‍ രവിയെ ആക്രമിച്ചതും. ഇപ്പോള്‍ മറ്റൊരു യുവതിയുടെ പരാതിയും ഉണ്ണിയ്ക്ക് പാര തന്നെ.
കരുവേലിപ്പടിയിലെ ഗോഡൗണില്‍ ചാണക്യ തന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണു മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായത്. ചാനല്‍ പ്രവര്‍ത്തകരുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണു അസഭ്യം വിളിയിലും ഭീഷണിയിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദനെതിരായ സ്ത്രീ പീഡനക്കേസില്‍ ചോദ്യം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മാതൃഭൂമി ചാനലിന്റെ ക്യാമറയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഉണ്ണി മുകുന്ദനും കണ്ടാല്‍ അറിയുന്ന ഇരുപതോളം പേരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും ചൂണ്ടികാട്ടി ചാനല്‍ പ്രവര്‍ത്തകരാണ് ആദ്യം പരാതി നല്‍കിയത്. വൈകാതെ സിനിമയുടെ നിര്‍മ്മാതാവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരു പരാതിയിലും കേസെടുത്തതായി എസ്‌ഐ സി.ബിനു പറഞ്ഞു.
ഉണ്ണി മുകുന്ദന്റെപേരില്‍ യുവതി പീഡനത്തിന് പരാതിനല്‍കിയ സംഭവത്തെക്കുറിച്ച് ചോദിച്ചതിനെത്തുടര്‍ന്നാണ് സംഭവം തുടക്കമെന്ന് മാതൃഭൂമി വിശദീകരിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മാതൃഭൂമി ന്യൂസ് സംഘം തോപ്പുംപടി കരുവേലിപ്പടിയിലെ ലൊക്കേഷനില്‍ എത്തിയത്. ആഘോഷത്തെക്കുറിച്ച് പ്രതികരിച്ചശേഷം, ഉണ്ണി മുകുന്ദന്റെപേരില്‍ ലൈംഗികപീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നുവെന്നാണ് ആരോപണം.
തുടര്‍ന്ന് ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ബന്ധിച്ചു. ഒരുസംഘമാളുകള്‍ ക്യാമറാമാന്‍ നിഖിലിനെ തടഞ്ഞുവെച്ചു. ദൃശ്യങ്ങള്‍ നീക്കിയശേഷമേ നിഖിലിനെ വിട്ടയച്ചുള്ളൂ. മാതൃഭൂമി സംഘത്തെ തടഞ്ഞുവെക്കുന്ന ദൃശ്യങ്ങള്‍ സെറ്റിലെ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും അതും സെറ്റിലെ മറ്റംഗങ്ങള്‍ നശിപ്പിച്ചു. താത്പര്യമില്ലെങ്കില്‍ പ്രതികരണം ചാനലില്‍ കൊടുക്കില്ലെന്ന് അറിയിച്ചെങ്കിലും നടനും സംഘവും അത് കൂട്ടാക്കാന്‍ തയ്യാറായില്ല. ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞെന്നും പരാതിയുണ്ട്.
ഇതിനിടെ മുമ്പ് സിനിമാ സെറ്റില്‍ മേജര്‍ രവിയെ പഞ്ഞിക്കിട്ടതും ചര്‍ച്ചയാകുന്നു. മുഖത്ത് യാതൊരു ഭാവവുമില്ലാത്ത പഴമാണെന്നും അഭിനയിക്കാന്‍ അറിയില്ലെന്നും മേജര്‍ രവി പറഞ്ഞതോടെ അദ്ദേഹത്തെ പൊക്കിയെറിഞ്ഞെന്നാണ് പരാതിയുയര്‍ന്നത്.
അതേ സമയം തന്നെ പരിഹസിച്ച മേജര്‍ രവിക്കിട്ട് കണക്കിന് കൊടുത്തതില്‍ താന്‍ ഒട്ടും ഖേദിക്കുന്നില്ലന്ന് യുവനടന്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. സലാം കാശ്മീര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംവിധായകന്‍ മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ കൈവെച്ചത്.
സലാം കാശ്മീരിലെ ചില ഫൈറ്റ് സീക്വന്‍സുകള്‍ കാണാന്‍ എത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ ചില രംഗങ്ങളുടെ ചിത്രീകരണ സഹായത്തിന് സംവിധായകന്‍ ജോഷിയെ സഹായിക്കാന്‍ സെറ്റിലുണ്ടായിരുന്ന മേജര്‍ രവി ഉണ്ണിയെ പരിഹസിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് മുമ്പില്‍ തന്നെ കളിയാക്കരുതെന്ന അഭ്യര്‍ത്ഥന മാനിക്കാതെ ഹിന്ദയിലും ഇംഗ്ലീഷിലും കളിയാക്കല്‍ തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് യുവതാരം ആക്ഷന് മുതിരുകയായിരുന്നു.
ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഉണ്ണി മുകുന്ദന്‍ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ചെന്ന് തിരക്കഥാകൃത്തായ യുവതി പരാതിപ്പെട്ടതോടെയാണ് വീണ്ടും ഉണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഉണ്ണി തനിക്കെതിരെ നല്‍കിയത് കള്ളക്കേസെന്നും ഫിലിം സ്‌കൂള്‍ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളില്‍ സജീവമായ എറണാകുളം സ്വദേശിയായ യുവതി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെ ലൈംഗിക പീഡന കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേര്‍ക്ക് എതിരെ ഉണ്ണി മുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
'ഉണ്ണി എന്റെ ടീ ഷര്‍ട്ടില്‍ പിടിച്ചു. മുഖത്ത് ബലമായി ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തല മാറ്റി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോള്‍ അയാളുടെ മുഖത്ത് ചിരിയായിരുന്നു' യുവതി പറഞ്ഞു. നാല് മാസം മുമ്പ് താന്‍ നല്‍കിയ കേസില്‍ കാക്കനാട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.
പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്റെ പരാതി. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ഞാന്‍ ആഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. മലയാള സിനിമയില്‍ ഇത്രയും വിശ്വസ്തനായ പയ്യന്‍ ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണിമുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ ഞാന്‍ തനിച്ച് പോയത്. കഥ കേള്‍ക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. സ്‌ക്രിപ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റ എന്നെ അയാള്‍ കയറിപ്പിടിച്ചു.
ഇയാളുടെ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോള്‍ അയാളുടെ മുഖത്ത് ചിരിയായിരുന്നു. അയാള്‍ എന്റെ ടീ ഷര്‍ട്ടില്‍ പിടിച്ചു. മുഖത്ത് ബലമായി ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട് സമ്മതിക്കുമെന്നാണ് അയാള്‍ കരുതിയത്. അതോടെ ഞാന്‍ ബഹളം വെച്ചു. അപ്പോഴാണ് അയാള്‍ക്ക് ഇത് കളിയല്ല, കാര്യമാണെന്ന് മനസിലായത്. അതോടെ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.
ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടന്‍ തന്നെ ഞാന്‍ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹ!ൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോള്‍ അവനെ പോയി അടിക്കണോ അതോ പൊലീസില്‍ പോകണോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ആകെ ഷോക്കിലായിരുന്നു. പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്‍ വിളിച്ചു.
ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് അയാള്‍ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്‍ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല. സെപ്റ്റംബര്‍ 15ന് ഉള്ളില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി പരാതി നല്‍കി. കോടതി കെട്ടിടം മാറുന്നതിനാല്‍ രഹസ്യമൊഴിയെടുക്കാന്‍ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവര്‍ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്‍ ഉടന്‍ നല്‍കാനാകുമെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമൊഴി നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഒക്‌ടോബര്‍ ഏഴിന് കോടതിയില്‍ എത്തി രഹസ്യ മൊഴിയും നല്‍കി.
പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണിയെ രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അകത്ത് കിടക്കുമായിരുന്നു. ഒരാളെയും തകര്‍ക്കാനല്ല, എനിക്ക് നീതി കിട്ടണം. കേസില്‍ ജനുവരി ആറിന് വിചാരണ തുടങ്ങും. ഒരാളോടും ഭാവിയില്‍ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറയുന്നു.
പീഡനത്തിനെതിരെ പരാതിയുമായി ഞാന്‍ കോടതിയെ സമീപിച്ചതോടെ അനുരഞ്ജനത്തിനായി ഉണ്ണി മുകുന്ദന്‍ പല വഴികളും ഉപയോഗിച്ചു. സുഹൃത്തുക്കളും അല്ലാത്തവരെയും ഉപയോഗിച്ച് അയാള്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനൊന്നും ഞാന്‍ വഴങ്ങിയില്ല. അതോടെയാണ് ഇയാള്‍ എനിക്കെതിരെ കള്ളക്കേസ് നല്‍കിയത്. എന്റെ കേസ് സത്യമുള്ളതാണ്. ഭാവിയില്‍ ഒരാളോടും അവന്‍ ഇങ്ങനെ പെരുമാറരുതെന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha






















