ഡി എൻ എ പരിശോധനയ്‌ക്ക് തയാറായി മുരളി ജയൻ

അനശ്വര നടന്‍ ജയന്റെ മകനെന്നവകാശപ്പെടുന്ന കൊല്ലം വള്ളിക്കീഴ് സ്വദേശി മുരളി പിതൃത്വം അംഗീകരിച്ച് കിട്ടാന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''ഞാന്‍ ജയന്റെ മകനാണ്. മരിക്കുന്നതിന് മുമ്പ് ആ പേര് എന്റെ അച്ഛന്റെ സ്ഥാനത്തു ചേര്‍ക്കണം'' - മുരളി ജയന്‍ പറയുന്നു. ഇതിനായി നിയമപരമായി ഏതറ്റം വരെയും പോവും, ഏതു പരിശോധനയ്ക്കും വിധേയനാവുമെന്നും മുരളി പറഞ്ഞു.
സിനിമാ നടന്‍ ജയന്റെ മകനെന്ന് അവകാശപ്പെട്ട് മുരളി രംഗത്തുവന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു മുരളി അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുരളി തന്റെ വാദങ്ങള്‍ ആവര്‍ത്തിച്ചു.
പിതൃത്വം അംഗീകരിച്ചുകിട്ടാനായി ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുരളി വ്യക്തമാക്കി. ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ മകനായി ജനിച്ച തനിക്ക് മരിക്കുന്നതിന് മുമ്പ് രേഖകളില്‍ ആ പേരു ചേര്‍ക്കണം. അതിനു വേണ്ടിയാണ് നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.
ജയന്റെ സഹോദരന്റെ മക്കളുടെ രക്തസാംപിളുകളും തന്റെ രക്തസാംപിളും ഉപയോഗിച്ച് ഡിഎന്‍എ പരിശോധന നടത്തിയാല്‍ പിതൃത്വം തെളിയിക്കാനാവുമെന്ന് തനിക്കു വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ജയന്റെ സ്വത്തില്‍ തനിക്കു താത്പര്യമില്ല. സ്വത്ത് ഉണ്ടോയെന്നു തന്നെ അറിയില്ല.
ജയന്റെ മകന്‍ എന്ന അവകാശവാദം ഉന്നയിച്ചാല്‍ കായികമായി നേരിടുമെന്ന് സഹോദരന്റെ മകന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മുരളി പറഞ്ഞു. ജയന്റെ കുടംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇക്കാര്യമെല്ലാം അറിയാം. എന്നാല്‍ അവര്‍ അതു മറച്ചുവയ്ക്കുകയാണ്. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയന്ന് അമ്മയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ പേരാണ് അച്ഛന്റെ സ്ഥാനത്തു ചേര്‍ത്തത്- മുരളി പറഞ്ഞു.
https://www.facebook.com/Malayalivartha
























