ഇമേജ് കൂട്ടാൻ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനം കുളമായി !! ; കാവേരി പ്രശ്നത്തിൽ അബ്‌ദുൾകലാം ചെന്നൈ ടീമിനോട് കറുത്ത ബാഡ്ജ് ധരിക്കാൻ പറഞ്ഞെന്നു ചിമ്പു;മാധ്യമങ്ങൾക്ക് മുൻപിൽ വീണ്ടും അബദ്ധം വിളിച്ചു പറഞ്ഞ് താരം
കാവേരി പ്രശ്നത്തിൽ അഭിപ്രായം പറഞ്ഞു നാണം കെട്ടിരിക്കുകയാണ് തമിഴ് നടൻ ചിമ്പു ..തമിഴ്‌സിനിമയിലെ താരസംഘടനയായ നടികര്‍ സംഘം കാവേരി വിഷയത്തില്‍ ഉപവാസം സംഘടിപ്പിച്ചപ്പോഴാണ് സ്വന്തം നിലപാട് വ്യക്തമാക്കാൻ സിമ്പു വാർത്താസമ്മേളനത്തിന് ഒരുങ്ങിയത്. പക്ഷേ, ഇമേജ് കൂട്ടാൻ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ പൊല്ലാപ്പായത്.
കാവേരി പ്രശ്‌നം, ഐ.പി.എല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് സിമ്പു പറയാന്‍ ആഗ്രഹിച്ചത്. എന്നാല്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തപ്പിത്തുടങ്ങി. അതോടെ ചുറ്റും കൂടിയിരുന്ന അനുയായികള്‍ സഹായവുമായി എത്തി. സംസാരം ഇടയ്ക്കിടെ നിര്‍ത്തി അനുയായികളോട് സംശയം ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു താരം. അതോടെ സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന കാവേരി വിഷയത്തില്‍ സിമ്പുവിന് കാര്യമായി ഒന്നും അറിയില്ലെന്ന് വാർത്താസമ്മേളനത്തിന് എത്തിയവര്‍ക്ക് മനസ്സിലായി.
എന്നാൽ, അവിടം കൊണ്ടൊന്നും തീർന്നില്ല സിമ്പുവിന്റെ അബദ്ധങ്ങൾ. കാവേരി വിഷയത്തില്‍ പ്രതിഷേധിക്കാൻ എെ.പി.എൽ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കറുത്ത ബാഡ്ജ് ധരിക്കാന്‍ മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ആവശ്യപ്പെട്ടു എന്ന് പറഞ്ഞതോടെ വാർത്താലേഖകർ മാത്രമല്ല, സിമ്പുവിന്റ അനുയായികൾ പോലും ശരിക്കും അന്തംവിട്ടു. 2015 ല്‍ അന്തരിച്ച കലാം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഇടപെടുക?.
തനിക്ക് അമളി പറ്റിയെന്ന് പെട്ടന്നു തന്നെ സിമ്പുവിന് മനസ്സിലായി. അപ്പോൾ വീണിടത്തു കിടന്ന് ഉരുളലായി. അതാവട്ടെ അതിലും വലിയ ചിരിപ്പൂരമായി. ‘ഞാന്‍ ധ്യാനിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ് അങ്ങനെ പറയുന്നത് കേട്ടു’ എന്നായി വിശദീകരണം. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കറുത്ത ബാഡ്ജ് ധരിച്ച് കളിക്കണമെന്ന് ആവശ്യപ്പെട്ടത് സത്യത്തില്‍ രജനികാന്ത് ആയിരുന്നു. രജനിയെയാണ് സിമ്പു മൂന്ന് വർഷം മുൻപ് മരിച്ച കലാമാക്കിയത്.
വാര്‍ത്താസമ്മേളനത്തിലുടനീളം സിമ്പു വീണിടത്തു കിടന്ന് ഉരുളുകയായിരുന്നു. അതിനിടയില്‍ ഇടയ്ക്കിടെ വൈദ്യുതതടസ്സം നേരിട്ടത് സിമ്പുവിനെ അലോസരപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha