മോദിയുടെ പൊളിറ്റിക്‌സ് പൊള്ളയെന്ന് തുറന്ന് കാട്ടി കാലയുടെ ദളിത് രാഷ്ട്രീയം
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന്റെ പുതിയ സിനിമ കാല ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ കൃത്യമായ രാഷ്ട്രീയം പറയുകയാണ്. അതേ സമയം ഇത് രജനീകാന്തിന്റെ രാഷ്ട്രീയമല്ലെന്നും സംവിധായകന്‍ പാ രഞ്ജിത്തിന്റെ വ്യക്തമായ പൊളിറ്റിക്സാണെന്നും ഓരോ ഷോട്ടും വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ പദ്ധതികളെ പ്യുവർ ഇന്ത്യ, ക്ലീൻ ഇന്ത്യ എന്നാക്കി രൂക്ഷ വിമർശനം നടത്തുന്ന കാല കറുപ്പിന്റെ, കമ്മ്യൂണിസത്തിന്റെ, അംബേദ്ക്കറിസത്തിന്റെ, ഭൂമിയുടെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു. മനുഷ്യന്‍ കാട് വെട്ടിത്തെളിച്ചു കൃഷിഭൂമിയാക്കിയത് മുതല്‍ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചു. ഇന്നും കൃഷിക്കാരും ദളിതനും പിന്നോക്കക്കാരനും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി ലഭ്യമായിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്ക് വേണ്ടിയും മികച്ച കാര്‍ഷിക വൃത്തിക്കും വേണ്ടി സമരങ്ങള്‍ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ആദിവാസികളെയും ദളിതരെയും കുടിയിറക്കുന്നു. ഈ ഒരു രാഷ്ട്രീയ സാഹചര്യമാണ് കാലായെ കാലിക പ്രസക്തമാക്കുന്നത്.
ഇത് മാസല്ല, മസാലയല്ല, മണ്ണില്‍ പിറന്ന മനിതന്‍
അമാനുഷിക പരിവേഷമില്ലാതെ, പെണ്ണുടലുകള്‍ ആടിത്തിമിര്‍ക്കുന്ന ഐറ്റം നമ്പരുകളില്ലാതെ ഒരു ശരാശരി ഇന്ത്യക്കാരന്റെ കഥയാണ് കാലായിലൂടെ സംവിധായകന്‍ പാ രഞ്ജിത് പറയുന്നത്. കാലാ എന്നാല്‍ കറുപ്പ്. ആ പേര് ഉച്ഛരിക്കുമ്പോള്‍ പോലും വായില്‍ അറപ്പ് തോന്നുന്നെന്ന് നാനാപടേക്കറുടെ വില്ലന്‍ കഥാപാത്രമായ ഹരി ദാദാ പറയുന്നുണ്ട്. കറുപ്പ് കാലനാണെന്നും യമനാണെന്നും ഇന്ത്യന്‍ മിത്ത്. ലോകം മുഴുവന്‍ കറുപ്പിനോടുള്ള വെറുപ്പ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് മുമ്പും പിമ്പും ലോകം സാക്ഷ്യം വഹിക്കുന്നു. കറുപ്പ് വെറുപ്പല്ലെന്നും മണ്ണില്‍ ജീവിക്കുന്ന, മണ്ണിന് വേണ്ടി പോരാടുന്ന മാനവന്റെ അടയാളമാണെന്ന് കാലാ പറയുന്നു. രജനീകാന്തിന്റെ റേഞ്ച് എത്രത്തോളമുണ്ടെന്ന് വാര്‍ദ്ധക്യത്തിലും അദ്ദേഹം കാട്ടിത്തരുന്നു. മസാല വാരിത്തൂവാതെ കഥ പറഞ്ഞത് കൊണ്ട് ആ അഭിനയത്തിനൊരു ചേലുണ്ട്. രജനീകാന്തിന്റെ കണ്ണിമകള്‍ കരയുകയും ചിരിക്കുകയും നാണിക്കുകയും ക്ഷോഭിക്കുകയും ചെയ്യുന്നു.
മോദിയുടെ രാഷ്ട്രീയം ഫ്ളക്സിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും നടത്തുന്നത് വെറും പൊള്ളയായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കാലാ പറയുന്നു. നാടും നഗരവും മുഴുന്‍ ഫ്‌ളക്‌സും ബാനറുകളും മറ്റ് പ്രചാരണ മാര്‍ഗങ്ങളും ഉപയോഗിച്ച് ഉപരിവിപ്ലവമായ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ലക്ഷ്യവും അജണ്ടയും കോര്‍പ്പറേറ്റുകള്‍ക്കും മനുവാദികള്‍ക്കും പുണ്യഭൂമി ഒരുക്കുകയാണ്. മുംബയിലെ ധാരാവി ചേരിയുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ ഇതെല്ലാം വിമര്‍ശിക്കുന്നു. ധാരാവി എന്നത് ഇന്ത്യയുടെ പരിച്ഛേദമാണ്, സകല ജാതി,മത വിഭാഗത്തിലുമുള്ള മനുഷ്യന്‍ താമസിക്കുന്ന മിനി ഇന്ത്യ. അതിലൂടെ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതി പറയുകയാണ് കാലാ. രജനീകാന്തിനെ പോലൊരു മാസ് എന്റര്‍ടെയ്നറെ വെച്ച്, പക്കാ കൊമേഴ്സ്യലല്ലാതെ രാഷ്ട്രീയം പറയുക എന്നത് ഒരു വലിയ ധൈര്യം തന്നെയാണ്. കൃത്യമായ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഇത്രയും നല്ല മാര്‍ഗം വേറെയില്ല, കാരണം ഏത് മനുഷ്യനുമായും പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന സാധാരണക്കാരന്റെ വിനോദമാണല്ലോ വാണിജ്യ സിനിമ.
രാമന് വേണ്ടി വാദിക്കും രാക്ഷസനായി പ്രവൃത്തിക്കും
രാമരാജ്യത്തിനായി ഘോരം ഘോരം വാദിക്കുകയും രാമ പൂജ നടത്തുകയും ചെയ്യുന്നവരുടെ പ്രവൃത്തി രാക്ഷസന്‍മാരെ പോലെയാണെന്ന രൂക്ഷവിമര്‍ശനവും പാ രഞ്ജിത് മുന്നോട്ട് വയ്ക്കുന്നു. ആയിരങ്ങളെ കുടിയൊഴിപ്പിച്ച് ബഹുനില മന്ദിരങ്ങള്‍ പണിയും മുമ്പും ഭൂമി പൂജ നടത്തുന്നു, എന്തൊരു വൈരുദ്ധ്യം!
വെളുത്ത ശരീരവും ഉടയാത്ത, മുഷിയാത്ത, വെളുത്ത കുപ്പായവും ധരിച്ച് കറുത്ത മനസുമായി നടക്കുന്ന ഇന്ത്യയിലെ പവ്വര്‍ പൊളിറ്റീഷ്യന്‍മാരുടെയും മത രാഷ്ട്രത്തിനും ചാതുര്‍വര്‍ണ്യത്തിനും വേണ്ടി ഹാലിളകി നടക്കുന്നവരുടെ വികൃതമുഖവും നാനാപടേക്കറുടെ ഹരിഭായിയിലൂടെ തെളിഞ്ഞ് നില്‍ക്കുന്നു. നോട്ടം കൊണ്ടും മൂളലു കൊണ്ടും ശത്രുസംഹാരം അദ്ദേഹം ആടിത്തകര്‍ക്കുന്നു. ഹമ്മേ... എന്തൊരു അഡാറ് സ്‌ക്രീന്‍ പ്രസന്‍സ്. ഇന്ത്യന്‍ സിനിമ നാനാപടേക്കറെ ഇപ്പോള്‍ വേണ്ടവണ്ണം ഉപയോഗിക്കാത്തതില്‍ നിരാശ തോന്നുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് കാലാ.
https://www.facebook.com/Malayalivartha