തുര്‍ക്കി ഭൂചലനത്തിന്റെ തലേന്ന് പൂര്‍ണ ചന്ദ്രനായിരുന്നു. ജോഷിമഠില്‍ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂര്‍ണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യന്‍ ഭൂചലനം പൂര്‍ണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറില്‍ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂര്‍ണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു
മനുഷ്യശരീരത്തെ ക്യാന്‍സര്‍ ബാധിക്കുന്നതു പോലെ മണ്ണിനെയും ക്യാന്‍സര്‍ ബാധിക്കുന്നുതിന്റെ പ്രതിഫലനമാണ് തുര്‍ക്കിയിലും സിറിയയിലും നടന്ന നടുക്കുന്ന ഭൂകമ്പങ്ങള്‍. എന്നാല്‍ അതേ ക്യാന്‍സറില്‍ ഇന്ത്യയും പ്രത്യേകിച്ച് കേരളവും മണ്ണിന്റെ ഇത്തരം ക്രൂരവിനോദങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തില്‍ വിറച്ചു നില്‍ക്കുന്ന തുര്‍ക്കിയും വിള്ളലുകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠും കേരളവും ഒരുപോലെ പങ്കിടുന്ന ഒന്നുണ്ട്; ഒരേ സൂര്യനും ഒരേ ചന്ദ്രനും പിന്നെ അതിരുകളുടെ കൃത്യതയൊന്നുമില്ലാത്ത ഭൗമാന്തര്‍ ഭാഗവും. തുര്‍ക്കിയിലെ ഭൂചലവും ജോഷിമഠിലെ വിണ്ടുകീറലും 2004ലെ സുമാത്രന്‍ ഭൂചലവും സൂനാമിയും 2000ത്തില്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുണ്ടായ ഭൂചലനവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ഇവയെല്ലാം സംഭവിച്ചിരിക്കുന്നത് പൂര്‍ണചന്ദ്ര ദിനങ്ങളിലോ അതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലോ ആണ്.
തുര്‍ക്കി ഭൂചലനത്തിന്റെ തലേന്ന് പൂര്‍ണ ചന്ദ്രനായിരുന്നു. ജോഷിമഠില്‍ ഭൂമി നേരത്തേ തന്നെ താഴുന്ന സംഭവം ഉണ്ടായിരുന്നെങ്കിലും അതു രൂക്ഷമായി തുടങ്ങിയത് ഈ ജനുവരി അഞ്ചിന്. പിറ്റേന്ന് പൂര്‍ണചന്ദ്രനായിരുന്നു. 2004ലെ ഇന്തൊനീഷ്യന്‍ ഭൂചലനം പൂര്‍ണചന്ദ്രദിനത്തിലായിരുന്നു. 2000 ഡിസംബറില്‍ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂചലനം ഉണ്ടായതും പൂര്‍ണ ചന്ദ്രദിനത്തിന്റെ പിറ്റേന്നായിരുന്നു. തന്നെയുമല്ല സൂര്യനില്‍ ഓരോ 11 വര്‍ഷവും കൂടുമ്പോള്‍ നടക്കുന്ന സോളാര്‍ ഫ്‌ലെയര്‍ അഥവാ സൂര്യകളങ്കങ്ങളുടെ ഭാഗമായ പൊട്ടിത്തെറികളും ഭൂമിയുടെ ആന്തര ഘടനയെ സ്വാധീനിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
തുര്‍ക്കി-സിറിയ ഭൂകമ്പവും ജോഷിമഠിലെ വിള്ളലുകളും തമ്മില്‍ എന്താണു ബന്ധം? കേരളത്തിലെ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട എന്തു മുന്നറിയിപ്പാണ് ഈ പ്രകൃതിദുരന്തങ്ങള്‍ നമ്മെ അറിയിക്കുന്നത്? കേരളത്തിലെ സോയില്‍ പൈപ്പിങ്ങും ജോഷിമഠിലെ വിള്ളലുകളും തമ്മില്‍ ബന്ധമുണ്ടോ? ഞെട്ടിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ ലോകമെമ്പാടും നടമാടുമ്പോള്‍ കേരളം ആശങ്കയോടെ കാണേണ്ട ചില പാരിസ്ഥിതിക സത്യങ്ങളുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡവും യൂറേഷ്യന്‍ ഭൂഖണ്ഡവും അറേബ്യന്‍ ഭൂഖണ്ഡവും സന്ധിക്കുന്ന ഭൂവിഭാഗമാണ് തുര്‍ക്കി. ഏഷ്യയുടെയും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും കവാടമെന്നു വിശേഷിപ്പിക്കാവുന്ന ഈ രാജ്യം ബൈബിളിലെ ഇതിഹാസ ഭൂമിയാണ്. ഒട്ടേറെ യുദ്ധങ്ങള്‍ക്കും കെടുതികള്‍ക്കും സാക്ഷ്യം വഹിച്ച ഈ മണ്ണില്‍ തന്നെ ഭൂമി അതിന്റെ കോപം അഴിച്ചുവിടുമ്പോള്‍ ജനത നിസ്സഹായരായി നോക്കി നില്‍ക്കുന്ന സ്ഥിതിവിശേഷമാണ്.
അനത്തോളിയന്‍ ഭ്രംശ മേഖലയുടെ ഭാഗമായ ഇവിടെ ഇക്കുറി കേവലം 18 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. ഇത് കൂടുതല്‍ ഊര്‍ജം ശക്തമായി പുറത്തേക്കു വരാന്‍ കാരണമായി. നാശനഷ്ടത്തിന്റെ തോത് ഉയര്‍ന്നത് ഇതിനാലാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡം തന്നെ പിളര്‍ന്ന് അകലുന്ന സ്ഥിതി ഭൂഗര്‍ഭത്തില്‍ സംജാതമായിട്ടുണ്ട്. ജാവാ കടലിടുക്കില്‍ ഭൂമി താഴേക്ക് ഇറങ്ങിപ്പോകുന്ന പ്രവണതയാണ്. ഭൗമാന്തര്‍ ഭാഗത്തേക്ക് ഭൂമിയുടെ പാളി മെല്ലെ ഇടിച്ചിറങ്ങുകയാണ്. സമുദ്രാന്തര്‍ ഭാഗത്ത് ഇവിടെ 5 കിലോമീറ്റര്‍ മാത്രമാണ് ഭൂവല്‍ക്കത്തിന്റെ ഘനം. മറ്റിടങ്ങളില്‍ 30 കിലോമീറ്റര്‍ വരെയുള്ളപ്പോളാണ് ഈ ശോഷണം.
ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ടു നീങ്ങി യൂറേഷ്യന്‍ ഭൗമാന്തര്‍ ഫലകത്തിലനടിയിലേക്കു സാവകാരം ഇടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നടക്കുന്ന ഈ ചെറുചലന ഫലമായാണ് ഹിമാലയ പര്‍വതം രൂപപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പോലും ഓരോ വര്‍ഷവും ഏതാനും മില്ലീമീറ്റര്‍ വ്യത്യാസപ്പെടുന്നതായി സൂചനകളുണ്ട്. ഹിമാലയം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വത നിരയാണ്. 40 ദശലക്ഷം വര്‍ഷം മാത്രമാണ് ഹിമവാന്റെ പ്രായം. എന്നാല്‍ പശ്ചിമഘട്ടം അതിലും പതിന്മടങ്ങു വര്‍ഷങ്ങള്‍ക്കു മുന്‍പേ രൂപപ്പെട്ടതാണ്.
ഈ ബഹുമാനമൊന്നും കാട്ടാതെ മണ്ണുകച്ചടവടക്കാരും വികസന വാദികളും പൊക്ലെയിനറും ഇടിയന്‍ ടിപ്പറുമായി ചെന്ന് ഹിമാവാനെയും പശ്ചിമഘട്ടത്തെയും പേടിപ്പിക്കുമ്പോള്‍ തുരക്കാനെത്തുന്ന എലിയെ മല നോക്കുന്നതുപോലെ ഈ മഹാപര്‍വതങ്ങള്‍ നമ്മുടെ ബുദ്ധിശൂന്യത കണ്ടു ചിരിക്കുകയാവാം.. ഏതു നിമിഷവും ഒരു ഭൂചലനം പ്രതീക്ഷിച്ചാണ് ഹിമാലയ പര്‍വത നിരകള്‍ നിലകൊള്ളുന്നത്. പശ്ചിമഘട്ടവും ദക്ഷിണേന്ത്യയും ഭൂകമ്പ ബാധിത പ്രദേശങ്ങളല്ലെങ്കിലും അടുത്ത കാലത്ത് ചെറിയ ഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയായ സോണ്‍ മൂന്നിലേക്കു കേരളത്തെയും ലക്ഷദ്വീപിനെയും മാറ്റിയിട്ടുണ്ട്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭൂകമ്പ പ്രതിരോധ രീതികള്‍ അവലംബിക്കുകയാണ് ഏറ്റവും നല്ല സുരക്ഷ. പക്ഷെ നമ്മുടെ പഴയ കെട്ടിടങ്ങള്‍ അപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ഇതോടൊപ്പം കേരളം പുറത്തുപറയാതെ വച്ചിരിക്കുന്ന ഒരു രഹസ്യമുണ്ട്.. എന്നാല്‍ അത് അത്ര രഹസ്യമല്ലതാനും. സംസ്ഥാനം ചര്‍ച്ച ചെയ്യേണ്ട ആ വിഷയമാണ് സോയില്‍ പൈപ്പിങ്. ഇതേപ്പറ്റി പഠനം നടത്തി വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ടെങ്കിലും ഇതു സംബന്ധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഭൂമിക്കടിയിലേക്കു രൂപപ്പെടുന്ന മാളങ്ങളുടെയും ചെറു തുരങ്കങ്ങളുടെയും, പൈപ്പ് പോലെ താഴേക്കു നീളുന്ന കുഴികളുടെയും മറ്റും രൂപത്തിലാണ് സോയില്‍ പൈപ്പിങ് പ്രത്യക്ഷപ്പെടുന്നത്. സംസ്ഥാനത്തെ മണ്‍ഘടനയില്‍ വന്ന മാറ്റങ്ങള്‍ മൂലമാണ് ഇതു സംഭവിക്കുന്നതെന്ന് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു.
കല്‍ക്കരി പോലെ, ആഴത്തിലുള്ള ഖനനം ഇല്ലാത്ത കേരളം പോലെയൊരു സംസ്ഥാനത്ത് മണ്ണില്‍ കുഴലുപോലെ എങ്ങനെ വിള്ളലുകള്‍ ഉണ്ടാകുന്നു എന്നതു ഭൗമശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. ജോഷിമഠിലെ പോലെ 50 മീറ്റര്‍ ആഴത്തില്‍ 460 സ്ഥലത്ത് വിള്ളലുണ്ടാകുന്ന വന്‍ദുരന്തം കേരളത്തില്‍ സംഭവിക്കില്ലെങ്കിലും നാം കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം. അശാസ്ത്രീയതയില്‍ അടിസ്ഥാനമിട്ടാല്‍ പദ്ധതികള്‍ വിപത്തായി മാറും എന്നതിന് ഉദാഹരണമാണ് ജോഷിമഠ്. ശാസ്ത്ര മുന്നറിയിപ്പുകളെ വികസന മോഹം കൊണ്ട് മറയ്ക്കരുതെന്ന മുന്നറിയിപ്പും. മണ്ണിനുണ്ടാകുന്ന അര്‍ബുദമാണെന്നാണ് സോയില്‍ പൈപ്പിങ്ങിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.രണ്ടാം പ്രളയത്തിന് ശേഷവും കല്‍പറ്റ ബൈപാസില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം. സോയില്‍ പൈപ്പിങിന്റെ ഭാഗമായി രൂപപ്പെട്ട ഗര്‍ത്തമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍.
വീടുകളും കെട്ടിടങ്ങളും മാത്രമല്ല, പാലങ്ങളും റെയില്‍പാതകളും വരെ താഴേക്കു ഇരുന്നുപോകാമെന്നതാണ് സോയില്‍ പൈപ്പിങ്ങിനെ ഭാവി കേരളം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറ്റുന്നത്.തുടര്‍ച്ചയായ കനത്ത മഴ പെയ്യുന്ന സമയത്ത് കിണര്‍ ഇടിച്ചിലും കേരളത്തില്‍ വ്യാപകമാകാറുണ്ട്. കിണര്‍ താഴ്ന്നുപോകുന്നതിനു പിന്നില്‍ ആഗോളതലത്തിലുള്ള ഭൂകമ്പ ഭ്രംശ ചലനങ്ങള്‍ക്കും ഒരു പങ്കുണ്ട്.
എന്നാല്‍ നമ്മുടെ മലയോരങ്ങളില്‍നിന്നു റബറും തെങ്ങും വെട്ടിമാറ്റുമ്പോള്‍ അവശേഷിക്കുന്ന കുറ്റികള്‍ അവിടെത്തന്നെ നില്‍ക്കുകയാണ്. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ കുറ്റികള്‍ ദ്രവിച്ച് പോകുമെന്നു നാം കരുതുമെങ്കിലും ഇവ അപ്പോഴേക്കും ഭൂഗര്‍ഭത്തിലേക്ക് ഒരു 'അര്‍ബുദനാളി' സൃഷ്ടിച്ചിരിക്കും. ഇതിലൂടെ വന്‍തോതില്‍ മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് പതിവായി ഇറങ്ങും. ഇങ്ങനെ രൂപപ്പെടുന്ന മാളം വലിയൊരു പൈപ്പ് പോലെ പ്രവര്‍ത്തിക്കുന്നതോടെ ഭൂഗര്‍ഭത്തിലെ മണ്‍ഘടന ദുര്‍ബലമാവുകയും ചരിഞ്ഞ സ്ഥലങ്ങളില്‍ ചെറിയ തോതിലുള്ള മണ്ണിടിച്ചിലിനും ഉരുള്‍ ഇളക്കത്തിനും ഇവ കാരണമാകയും ചെയ്യുന്നു
മഴത്തുള്ളികളുടെ വലുപ്പവും താഴേക്കു പതിക്കുന്നതിന്റെ ശക്തിയും വര്‍ധിച്ചതോടെ മണ്ണിന് ഇളക്കം തട്ടുന്നു. വേനല്‍ക്കാലത്ത് ചൂട് ശരാശരി 25- 30 ഡിഗ്രിയില്‍ നിന്ന് 35-38 ഡിഗ്രിയിലേക്ക് ഉയരുന്ന സ്ഥിതിയാണ്. ഇത് ഈര്‍പ്പം നഷ്ടപ്പെട്ട് മണ്ണിന്റെ ഉര്‍വരതയും പശിമയും സര്‍വോപരി ജീവനും കെടുത്തുന്നു. നമ്മെപ്പോലെ മണ്ണും ഒരു ജീവിയാണെന്ന സത്യം പലരും മറന്നുപോകുന്നു. ടിപ്പറില്‍ കടത്താനുള്ള ഒരു കൊള്ളമുതലായി മാറുന്നതോടെ മണ്ണുമര്യാദകളെല്ലാം കാറ്റില്‍പ്പറക്കുന്നു. ഇങ്ങനെ വരണ്ട് ജൈവബന്ധം നഷ്ടപ്പെട്ട മണ്ണിലേക്കാണ് പുതുമഴ പെയ്തിറങ്ങുന്നത്. മുന്‍കാലങ്ങളില്‍ വലിയ വൃക്ഷമേലാപ്പുകളില്‍ തട്ടി താഴെ അതിനടുത്ത ചെറുമരങ്ങളിലേക്കു പതിച്ച് അതിനും താഴെ കുറ്റിച്ചെടികളിലേക്കും അതിനും താഴെ ഉയര്‍ന്നു തലയാട്ടി നില്‍ക്കുന്ന പുല്‍മേടുകളിലേക്കും ഏറ്റവുമൊടുവില്‍ മണ്ണിനു മുകളിലുള്ള പായല്‍വിരിപ്പിലേക്കും പതിച്ച് ഊറി ഊറി മഴവെള്ളം മണ്ണിലേക്കു ലയിച്ചിരുന്ന കാലം ഇന്ന് ഓര്‍മ മാത്രമാണ്.
ഇന്ന് ജലത്തിനു പതിക്കാന്‍ ഇങ്ങനെ തട്ടുതട്ടായി സസ്യാവരണം ഇല്ല. കോപവും വിശപ്പുമുള്ള ജലമാണ് താഴേക്കു പതിക്കുന്നത്. ഹംഗ്രി ആന്‍ഡ് ആംഗ്രി വാട്ടര്‍ എന്ന ഇംഗ്ലിഷ് പ്രയോഗം തന്നെ നിലവിലുണ്ട്. ശക്തമായ മഴ നേരിട്ടു മണ്ണിലേക്കു തുളച്ചുകയറുമ്പോള്‍ ഭൂമി വിണ്ടുകീറാനുള്ള സാധ്യത വര്‍ധിക്കുന്നു. കാടും സസ്യാവരങ്ങളും കരിയിലയും വേരുകളും സൂക്ഷ്മജീവികളും ചേര്‍ന്നു സൃഷ്ടിച്ചിരുന്ന സ്‌പോഞ്ച് പോലെയുള്ള മണ്ണിന്റെ പുതയാവരണം കോടിക്കണക്കിനു ലീറ്റര്‍ വെള്ളത്തെ പിടിച്ചു നിര്‍ത്തുമായിരുന്നുവെങ്കില്‍ ഇന്ന് കിഴക്കന്‍ മലയോരത്ത് ചെയ്യുന്ന മഴ 100-150 കിലോമീറ്റര്‍ നീളമുള്ള നദികള്‍ താണ്ടി പടിഞ്ഞാറ് അറബിക്കടലില്‍ പതിക്കാന്‍ 15-20 മണിക്കൂര്‍ മതിയെന്നാണു കണക്കാക്കുന്നത്.
ലോകത്തുതന്നെ ഏറ്റവുമധികം തുറന്ന കിണറുകളുള്ള ഒരു പ്രദേശമെന്ന നിലയിലും കേരളത്തിന്റെ മണ്‍ഘടനയുടെ ഉറപ്പു സംബന്ധിച്ച് ഗൗരവതരമായ പഠനം നടക്കേണ്ടിയിരിക്കുന്നു. ഇത്രയധികം കുന്നുകളും പാറകളും ഇടിച്ചു മാറ്റിയതിന്റെ പാരിസ്ഥിതിക ആഘാതവും പഠനവിധേയമായിട്ടില്ല. കുന്നുകള്‍ തുരന്ന് പാറ നീക്കുമ്പോള്‍ അവയ്ക്കുള്ളില്‍ മര്‍ദ വ്യത്യാസം ഉണ്ടാകും. പാറഖനനവും സ്‌ഫോടനങ്ങളും കുത്തനെയുള്ള മലഞ്ചെരിവുകളെ ദുര്‍ബലമാക്കുന്നു. ഭൂ ഉപയോഗ രീതിയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കേരളം കണ്ടത് ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത വന്‍ മാറ്റമാണ്
കേരളത്തിന്റെ ആകെ വിസ്തൃതി 38,000ത്തിലേറെ ചതുരശ്ര കിലോമീറ്ററാണ്. മലകളും പാറക്കെട്ടുകളും അടങ്ങുന്നതാണ് നമ്മുടെ ഭൂപ്രകൃതി. കേരളത്തിനു മുകളിലൂടെ ഒരു ഉപഗ്രഹ ക്യാമറ അയച്ചാല്‍ എന്താവും കാണുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?
https://www.facebook.com/Malayalivartha