സ്മോൾ പോക്സ് എന്ന വസൂരി

രോഗാണുബാധയ്ക്കും ആദ്യ രോഗലക്ഷണത്തിനും തമ്മിൽ സാധാരണഗതിയിൽ 12 ദിവസത്തെ ഇടവേളയാണുണ്ടാവുക (ഇൻക്യുബേഷൻ പീരിയഡ്). ശ്വാസത്തിലൂടെയാണ് രോഗാണുബാധയുണ്ടാവുന്നത്. വായയുടെയോ ശ്വാസനാളത്തിന്റെയോ ആവരണം (മ്യൂക്കോസ) കടന്ന് ഉള്ളിലെത്തുന്ന വൈറസ് ലിംഫ് ഗ്രന്ഥികളിൽ എത്തി പെരുകാൻ തുടങ്ങും. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വൈറസ് കോശത്തിൽ നിന്ന് കോശത്തിലേയ്ക്ക് നേരിട്ട് പടരുമെങ്കിലും 12-ആം ദിവസത്തോടെ കോശങ്ങൾ പൊട്ടുകയും ധാരാളം വൈറസുകൾ രക്തത്തിൽ ഒരുമിച്ചെത്തുകയും ചെയ്യും. ഇതിനെ വൈറീമിയ എന്നാണ് വിളിക്കുന്നത്. ഇതെത്തുടർന്ന് പ്ലീഹ, മജ്ജ, ദൂരെയുള്ള ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിൽ വൈറസ് എത്തിപ്പെടും. ഇൻഫ്ലുവൻസ, ജലദോഷം എന്നിവയോട് സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക: 38.5°C എങ്കിലും ചൂട്, പേശീവേദന, വല്ലായ്മ, തലവേദന, കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങൾ. പചനവ്യൂഹം സാധാരണഗതിയിൽ ബാധിതമാവുന്നതുകൊണ്ട് ഓക്കാനവും ഛർദ്ദിയും ഉണ്ടാവാറുണ്ട്. ഈ ലക്ഷണങ്ങൾ 2–4 ദിവസം കാണപ്പെടും. 12–15 ദിവസമാകുമ്പോൾ എനാന്തം എന്നറിയപ്പെടുന്ന ചെറിയ ചുവന്ന പാടുകൾ വായിലെയും തൊണ്ടയിലെയും മ്യൂക്കസ് ആവരണത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇതോടെ ശരീരതാപനില സാധാരണയായി മാറും. ഈ പാടുകൾ വലുതായി പൊട്ടുകയും ഉമിനീരിൽ ധാരാളം വൈറസുകളെ എത്തിക്കുകയും ചെയ്യും.
മുഖത്തായിരിക്കും ഏറ്റവും കൂടുതൽ പാടുകൾ കാണപ്പെടുന്നത്. കൈകാലുകളിൽ ശരീരത്തിലുണ്ടാവുന്നതിനേക്കാൾ കൂടുതൽ വടുക്കളുണ്ടാവും. കൈപ്പത്തിയും കാല്പത്തിയും ഭൂരിപക്ഷം കേസുകളിലും കുമിളകൾ കാണപ്പെടും. ചിലപ്പോൾ കുമിളകൾ ഒന്നു ചേർന്ന് തൊലിയുടെ പുറം പാളി ഒരുമിച്ച് ഇളകിപ്പോകുന്ന സ്ഥിതി കാണപ്പെട്ടേയ്ക്കാം. ഇങ്ങനെ കുമിളകൾ ഒരുമിച്ചു ചേരുന്നവരിൽ മരണനിരക്ക് 62% വരെ ആകാറുണ്ട്.
https://www.facebook.com/Malayalivartha