പക്ഷിപ്പനി പടരുന്നു; കോഴിയോ താറാവോ മുട്ടയോ കഴിച്ചാല്‍ പക്ഷിപ്പനി പടരുമോ എന്നആശങ്കയിൽ ജനം.. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് ലോകം അക്ഷരാർത്ഥത്തിൽ പകർച്ചവ്യാധികളാൽ നട്ടംതിരിയുകയാണ് . ഒരുവശത്ത് കോവിഡ് 19 വിനാശം വിതയ്ക്കുന്നത് തുടരുമ്പോൾ , ജനങ്ങളുടെ ജീവന് ഭീഷണിയായി പക്ഷിപ്പനിയും വ്യാപിക്കുന്നു. പത്തോളം യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കേരളത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴികളെയും താറാവുകളെയും വ്യാപകമായി കൊന്നൊടുക്കുകയാണ്.
കേരളത്തിന് പുറമെ മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളത്തില്‍ താറാവുകളിലാണ് രോഗപകര്‍ച്ച കൂടുതലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാക്കകളിലും കൊക്കുകളിലുമാണ് രോഗബാധ കൂടുതലായും കണ്ടെത്തിയത്.
എച്ച്5എന്‍1 വൈറസ് മനുഷ്യരിലേക്ക് അപൂര്‍വമായി പടരാം. 2003 മുതല്‍ 2019 വരെ ലോകമെമ്പാടും എച്ച്5എന്‍1 വൈറസ് മനുഷ്യരിലേക്ക് ബാധിച്ച 861 കേസുകള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 455 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ കണ്ടത്തിയ പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട. പകര്‍ച്ചപ്പനി വിഭാഗത്തില്‍പ്പെട്ട എച്ച്5എന്‍8 ആണ് നിലവില്‍ കേരളത്തില്‍ പക്ഷികളെ ബാധിച്ചിരിക്കുന്ന രോഗം. ഇത് മനുഷ്യരിലേക്ക് പകരുന്ന ഇനമല്ലെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിലുള്ള ആശങ്കയും വർദ്ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ, കോഴി, മുട്ട എന്നിവയുടെ ഉപഭോഗത്തെക്കുറിച്ച് സംസ്ഥാനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ മുമ്പ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പക്ഷിപ്പനി വ്യാപിക്കുമ്പോഴും, മുട്ട, ചിക്കൻ, മറ്റ് കോഴി ഉൽപന്നങ്ങൾ എന്നിവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുമ്പ് പറഞ്ഞിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ വിവിധ രാജ്യങ്ങളിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അതേസമയം രോഗം ബാധിച്ച പക്ഷികളുടെ മാംസവും മുട്ടയും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്..
വൈറസ് രഹിതവും ഇതുവരെ പക്ഷിപ്പനി ബാധിച്ചിട്ടില്ലാത്തതുമായ കോഴി ഉൽപ്പന്നങ്ങൾ എടുക്കാം. ഇവയ്ക്ക് അപകടമില്ല. പക്ഷികളുടെ മാംസം, കോഴികൾ, താറാവുകൾ, ടർക്കികൾ, ഗിനിയ പക്ഷികൾ എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസും അതിനുമുകളിലുമുള്ള താപനിലയിൽ പാകം ചെയ്താൽ വൈറസും മറ്റ് അണുക്കളും നശിക്കപ്പെടും.
പക്ഷിപ്പനി പടർന്നുപിടിക്കുന്നതുകൊണ്ടുതന്നെ ഉയർന്ന താപനിലയിൽ ഉൽപന്നങ്ങൾ പാചകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു.
പക്ഷിപ്പനി മനുഷ്യരിലുണ്ടാക്കാവുന്ന ലക്ഷണങ്ങള്‍ ചുമ, പനി ,തൊണ്ടവേദന, പേശി വേദന, തലവേദന,
ശ്വാസംമുട്ടല്‍ എന്നിവയാണ് .ഇപ്പോൾ പടരുന്ന കോവിഡ് 19 നും ഇതേ ലക്ഷങ്ങൾ തന്നെയാണ് ഉള്ളത്. അതിനാൽ പനിയോ ജലദോഷമോ കണ്ടാൽ ഉടൻ ചികിത്സ തേടണം
പക്ഷിപ്പനി വർദ്ധിക്കുന്നതിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ദുരിതബാധിത പ്രദേശങ്ങളിലുള്ള ആളുകളോട് അഭ്യർത്ഥിക്കുന്നുണ്ട് . രോഗം ബാധിച്ച കോഴി ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒരു സാഹചര്യത്തിലും എടുക്കരുത്.
അസംസ്കൃത മുട്ടകളോ അനുചിതമായി വേവിച്ച മാംസമോ കഴിക്കരുത്. മാംസം മുറിക്കാനും പച്ചക്കറികൾ അരിഞ്ഞതിനും വ്യത്യസ്ത ചോപ്പിംഗ് ബോർഡുകൾ, കത്തികൾ, പ്ലേറ്റുകൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. അല്ലെങ്കിൽ, അസംസ്കൃത മാംസത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും മറ്റ് വസ്തുക്കളിലേക്ക് വ്യാപിച്ചേക്കാം. ഇത് കൂടുതൽ അപകടം ഉണ്ടാകാൻ സാധ്യതയാകും
മാംസം തൊട്ട ശേഷം കൈകൾ നന്നായി കഴുകുക. ചിക്കൻ, മറ്റ് കോഴി ഉൽപന്നങ്ങൾ, മാംസം എന്നിവ 70 ഡിഗ്രിയിലും അതിനുമുകളിലുമുള്ള താപനിലയിൽ വേവിക്കണം.
https://www.facebook.com/Malayalivartha