കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്ന് ശാസ്ത്രലോകം : വീഡിയോ
അമ്മ -പത്തുമാസം കുഞ്ഞിനെ സ്വന്തം ജീവന്റെ ഭാഗമാക്കി വളർത്തി മുലപ്പാലൂട്ടിവളർത്തിയ സ്നേഹമയി ...ഈ വിശേഷങ്ങളൊക്കെ പഴങ്കഥയാകാൻ പോകുന്നു. കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘത്തിന്റെ അഭിപ്രായം.
അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയതാണ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കൃത്രിമ ഗര്‍ഭപാത്രം.ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫ്‌ളൂ യിഡിന് സമാനമായ ഒരു ദ്രാവകം കൃത്രിമ ഗര്‍ഭപാത്രത്തിലും ഉണ്ടായിരിക്കും. ഇത് കുട്ടിയെ വലയംചെയ്യും. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്. കൃത്രിമഗര്‍ഭപാത്രത്തിലെ അന്തരീക്ഷം, കുഞ്ഞിനെ ഇന്‍ക്യുബേറ്ററിനെ അപേക്ഷിച്ച് അണുബാധയില്‍ നിന്നും പ്രതിരോധിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു.
ഇത്തരം കുട്ടികളെ പലവിധ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തിലൂടെ സാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ. അലന്‍ ഫ്‌ളീക്ക് അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha