വേദനയില്ലാതെ മരിക്കണോ; മരണ സഹായി ഇവിടെയുണ്ട്

മരണം ഏവരെയും തേടിയെത്തുന്ന പ്രപഞ്ച സത്യം. ആർക്ക് എപ്പോൾ എങ്ങനെ മരണം നേരിടേണ്ടിവരുമെന്ന് കൃത്യമായി പറയാനാവില്ല. എന്നാൽ ഇവിടെ മരിക്കാൻ തയ്യാറാകുന്നവരെ സഹായിക്കുന്ന ഒരു വിവാദ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേ. വേദനയില്ലാതെ മരണത്തെ പുൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ കണ്ടുപിടുത്തം പ്രയോജനപ്പെടുത്താം.
ത്രിഡി പ്രിന്ററില്‍ നിര്‍മിച്ച ഡെത്ത് മെഷീൻ ആണിവിടുത്തെ മരണ സഹായി. ആംസ്റ്റഡാം ഫ്യൂണറല്‍ ഫെയറിലാണ് സാര്‍കോ എന്ന് പേരിട്ടിരിക്കുന്ന ഈ മരണയന്ത്രം അവതരിപ്പിച്ചിരിക്കുന്നത്. വേദനയില്ലാതെയും സമാധാനത്തോടെയും മരിക്കാൻ ഈ ഉപകരണം സഹായിക്കും എന്നാണ് ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്‌കേയുടെ വാദം. ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ട് മനുഷ്യരെ കൊല്ലുന്ന രീതിയാണ് ത്രിഡി പ്രിന്റിംങ് മെഷീനില്‍ ഉപയോഗിക്കുന്നത്.
ഈ ഡെത്ത് മെഷീനിലൂടെ മരിക്കാൻ തയ്യാറാകുന്നവർക്ക് നയന മനോഹരങ്ങളായ കാഴ്ചകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തങ്ങളുടെ വെബ് സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നവർക്ക് മാത്രമേ ഈ യന്ത്രം ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെ സമ്മതം നൽകി കഴിഞ്ഞാൽ തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യ കോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് അഭിപ്രായപ്പെടുന്നത്. വെര്‍ച്ചുല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് ശാന്തമായ പ്രകൃതി ദൃശ്യങ്ങൾ കണ്ടുകൊണ്ട് മനസ് ശാന്തമാക്കി മരിക്കുവാനുള്ള അവസരവും ഇവർ പ്രദാനം ചെയ്യുന്നു. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ ഈ ദൃശ്യങ്ങൾ സാവധാനത്തിൽ മങ്ങുകയും ചെയ്യും.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആവശ്യക്കാര്‍ക്ക് ഈ യന്ത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെതര്‍ലാണ്ട്‌സ്‌സിലെ എൻജിനീയറായ അലക്‌സാണ്ടര്‍ ബാനിക്കിനൊപ്പം ഡോ. നിറ്റ്ഷ്‌കേയും ചേര്‍ന്നാണ് സാര്‍കോ എന്ന മരണന്ത്രം നിർമ്മിച്ചത്. സമാധാനത്തോടെ സ്വന്തം ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തുകൂടെ എന്നാണ് ഡോ. നിറ്റ്ഷ്‌കേ ചോദിക്കുന്നത്. എന്നാൽ പതിവുപോലെ ഈ കണ്ടുപിടുത്തതിനും വിമർശകർ ഏറെയാണ്. മരിക്കാനല്ല ജീവിക്കാനാണ് സഹായം വേണ്ടതെന്നാണ് വിമർശകരുടെ അഭിപ്രായം. ഈ കണ്ടുപിടുത്തതിലൂടെ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആത്മഹത്യയെ മിക്കവാറും രാജ്യങ്ങള്‍ കുറ്റമായാണ് കാണുന്നതെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. എന്നാൽ 1996 ലും ഡോ. നിറ്റ്ഷ്‌കേ മരണയന്ത്രം നിർമിക്കുകയും ഇയാള്‍ നിര്‍മിച്ച യന്ത്രത്തിന്റെ സഹായത്തില്‍ ഒരു രോഗിയെ മരിക്കാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്തായാലും വിവാദങ്ങൾക്കിടയിൽ മരണം സമാധാനപരമാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























