സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർക്ക് ഉപാധികളോടെ ജാമ്യം... മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു...
സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് കോടതി സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പാസ്പോർട്ട് ഹാജരാക്കണം എന്ന വ്യവസ്ഥയുമുണ്ട്. എന്നാൽ, സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസിൽ കോഫെ പോസ ചുമത്തിയതിനാലും ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിട്ടില്ല. ആയതിനാലാണ് പുറത്തിറങ്ങാൻ സാധിക്കാത്തത്.
കൂടാതെ, എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പു സാക്ഷികളായി. ഇവരെ മാപ്പു സാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പു സാക്ഷികളാക്കണം എന്നായിരുന്നു ഉന്നയിച്ച ആവശ്യം. തുടർന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ, മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചെന്നു ജില്ലാ ജഡ്ജിക്ക് സന്ദീപ് നായർ കത്ത് അയച്ചിരുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞെന്നും സ്വര്‍ണക്കടത്തിലെ പണ നിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയെന്നും കത്തിലുണ്ട്.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ്, പി. എസ്. സരിത്, കെ. ടി. റമീസ്, റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു കുറ്റപത്രം തയ്യാറാക്കിരിക്കുന്നത്. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയുമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ ഇ.ഡി നിർബന്ധിച്ചുവെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപു രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു.
എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക പി. വി വിജയം വെളിപ്പെടുത്തി. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരെ പൊലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക പറഞ്ഞു.
സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. തനിക്ക് ജാമ്യം നിഷേധിക്കാൻ ഇ.ഡി അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഡിജിപിക്ക് പരാതി നൽകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും വിജയം ആരാഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിന്റെ അഭിഭാഷകയുടെ പ്രതികരണം.
https://www.facebook.com/Malayalivartha