മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചതായി സന്ദീപിന്റെ മൊഴി... ഇഡിയെ പൂട്ടാനിറങ്ങി ക്രൈംബ്രാഞ്ച്....
ഇഡിയെ പൂട്ടാൻ രണ്ടും കല്പിച്ച് ക്രൈബ്രാഞ്ചും സന്ദീപും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മൊഴി നൽകിയിരിക്കുകയാണ് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപ് ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സന്ദീപിനെ നീണ്ട അഞ്ച് മണിക്കൂർ നേരം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്ത ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി, സ്പീക്കർ, കെ. ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചു എന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നുണ്ട്. സന്ദീപിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റിക്കോർഡും ചെയ്തിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഇത്തവണ ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇഡിയ്ക്ക് നൽകിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇഡി ഉന്നയിക്കുന്ന വാദം. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് അധികൃത വൃത്തങ്ങൾ ആരോപിക്കുന്നത്.
കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് നേരത്തേ സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്ത് സമർപ്പിച്ചിരുന്നു. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
എറണാകുളം സെഷൻസ് കോടതി അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് ക്രൈബ്രാഞ്ച് എടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന ആരോപണമാവും ക്രൈംബ്രാഞ്ച് പ്രധാനമായും ഇനി അന്വേഷിക്കുക.
അതേസമയം, സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് ഇഡി അറിയാതെയെന്ന് വിവരം. ഇഡി കേസിലാണ് ഇപ്പോൾ സന്ദീപ് റിമാൻഡിലുള്ളത്. ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യൽ നടത്തിയതും. ചോദ്യം ചെയ്യാനുള്ള അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ടായിരുന്നു.
ഇല്ലാത്ത അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങിയെന്നും. ഇതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചരിക്കുകയാണ്. സെഷന്‍സ് കോടതിയില്‍ നിന്ന്, അന്വേഷണ ഏജന്‍സിക്കെതിരേ പരാതി നല്‍കിയ സിന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈം ബ്രാഞ്ച് നേടിയത് ഇഡി അറിഞ്ഞിട്ടില്ല.
എന്‍ഫോഴ്സ്മെന്‍റിന്‍റെ അനുമതി ലഭിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഇഡി യോട് അഭിപ്രായം ചോദിച്ചു വേണം കോടതിയുടെ ഉത്തരവ് നേടാന്‍. പക്ഷേ, ആ നടപടിക്രമം ഇവിടെ ഉണ്ടായില്ല. ഇവയെല്ലാം പുതിയ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയലുള്ള പ്രതിയെ, ചോദ്യം ചെയ്യാന്‍ രഹസ്യമായി കോടതിയില്‍ നിന്ന് അനുമതി നേടിയത് പുതിയ നിയമ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha