അബുദാബിയിൽ സൗജന്യ പാർക്കിംഗ് സേവനം അവസാനിക്കുന്നു; അടുത്ത മാസത്തോടെ പാർക്കിംഗ് നിരക്കുകൾ സജ്ജീവമാകും
അബുദാബിയിലെ സൗജന്യ പാർക്കിംഗ് സേവനം അവസാനിക്കുന്നു. ഇതോടെ പാർക്കിംഗ് നിരക്കുകൾ ഓഗസ്റ്റ് മാസത്തോടെ ഏർപ്പെടുത്താനായി മവാഖിഫ് സേവനകേന്ദ്രങ്ങൾ വാരാനൊരുങ്ങുകയാണ്.
ഓഗസ്റ്റ് മാസം പതിനെട്ടോടെ അബുദാബിയിലെ മുഴുവൻ പാർക്കിങ് നിരക്കുകളും നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. താമസകേന്ദ്രങ്ങൾ, താമസകേന്ദ്രമല്ലാത്ത ഭാഗങ്ങൾ എന്നിങ്ങനെ അബുദാബിയെ രണ്ടായി തരംതിരിച്ചാണ് പാർക്കിങ് സംവിധാനം ശക്തമാക്കുന്നത്.
താമസ കേന്ദ്രങ്ങളിലെ പാർക്കിങ്ങുകളിൽ രാത്രി ഒൻപത് മണി മുതൽ രാവിലെ എട്ട് മണിവരെ റെസിഡൻറ്‌സ് പാർക്കിങ് ഇല്ലാത്തവർക്ക് വാഹനം നിർത്തിയിടാൻ അനുവാദമില്ല. കുറഞ്ഞ നിരക്കും കൂടിയ നിരക്കും ചുമത്തി പാർക്കിങ്ങുകൾ സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെയും തരം തിരിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് പാർക്കിങ്ങിന് മണിക്കൂറിന് രണ്ട് ദിർഹവും പ്രീമിയം പാർക്കിങ്ങിന് മൂന്ന് ദിർഹവുമാണ് നിരക്ക്.
പാർക്കിങ് പെർമിറ്റുകളില്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയും വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കി ഗതാഗതസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മവാഖിഫ് അബുദാബിയുടെ മുഴുവൻ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
കെട്ടിട, ഫ്ളാറ്റ് ഉടമസ്ഥർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും റെസിഡൻറ്‌സ് പാർക്കിങ്ങിന് അനുവാദമുണ്ട്. ഒരാൾക്ക് രണ്ട് വാഹനങ്ങൾക്കുള്ള പെർമിറ്റ് അനുവദനീയമാണ്. വിദേശികളായ താമസക്കാർക്ക് സ്വന്തംപേരിലുള്ള ആദ്യ പെർമിറ്റിന് പ്രതിവർഷം 800 ദിർഹവും രണ്ടാമത്തെ പെർമിറ്റിന് 1200 ദിർഹവുമാണ് നിരക്ക്.
സ്വദേശികൾക്ക് ഇത് യഥാക്രമം 400-ഉം 600-ഉം ദിർഹമാണ്. വില്ലകളിൽ താമസിക്കുന്ന സ്വദേശികൾക്ക് പാർക്കിങ് പെർമിറ്റിന്റെ ആവശ്യമില്ല. അബുദാബിയിലെ മുഴുവൻ വാഹന ഉപയോക്താക്കളും താമസസ്ഥലത്തെ മവാഖിഫ് പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha