ദുബായിൽ യാത്രാ ബുദ്ധിമുട്ടുകൾക്ക് വിരാമം; ഇന്‍റര്‍ നാഷ്ണല്‍ സിറ്റി മേല്‍പാലങ്ങള്‍ അടുത്തയാഴ്ച്ച തുറക്കും
ദുബായ് ഇന്‍റര്‍ നാഷ്ണല്‍ സിറ്റി (ഡി.ഐ.സി) നിവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾക്ക് വിരാമമിട്ട് രണ്ട് മേല്‍പാലങ്ങള്‍ അടുത്തയാഴ്ച്ച തുറന്നു കൊടുക്കുമെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ജൂലൈ 14 മുതല്‍ ഇതുവഴി ഗതാഗതം അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡി.ഐ.സിയില്‍ നിന്ന് അല്‍ അവീര്‍ റോഡില്‍ ഹത്ത ഭാഗത്തേക്ക് എത്തുന്നതാണ് ഒരു മേല്‍പാലം. ഡി.ഐ.സിയില്‍ നിന്ന് ദുബായ് ഡൗണ്‍ ടൗണിലേക്കുള്ളതാണ് അടുത്തത്. ഡി.ഐ.സിയുടെ നിര്‍മ്മാതാക്കളായ നഖീലുമായി ചേര്‍ന്നാണ് പാലങ്ങള്‍ നിര്‍മിച്ചത്. ഇത് ഗതാഗതക്കുരുക്ക് കുറക്കാന്‍ സഹായിക്കും.
ഡ്രാഗണ്‍ മാര്‍ട്ടിന്റെ വിപുലീകരണത്തോടെ ഇൗ പാലങ്ങളുടെ പ്രാധാന്യം വര്‍ധിക്കുമെന്ന് ആര്‍.ടി.എ. ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. മണിക്കൂറില്‍ 1000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധമാണ് ഡി.ഐ.സിയില്‍ നിന്ന് ഡൗണ്‍ടൗണിലേക്കുള്ള പാലം നിര്‍മിച്ചിരിക്കുന്നത്.
അല്‍ അവീര്‍ റോഡിലെയും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെയും റൗണ്ടെബൗട്ടിലെ വാഹനത്തിരക്ക് കുറക്കാനും ഇത് സഹായിക്കും. ഹത്തയില്‍ നിന്ന് വരുന്നവര്‍ക്ക് അല്‍ അവീര്‍ റോഡ് വഴി എളുപ്പത്തില്‍ ഡ്രാഗണ്‍ മാര്‍ട്ടിലേക്കും ഇന്റര്‍നാഷ്ണല്‍ സിറ്റിയിലേക്കും വരാനും സഹായകരമാണ്. പാലങ്ങളുടെ അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍സന്‍ റോഡില്‍ സ്ഥാപിച്ച ഇരട്ടവരി മേല്‍പാലവും പദ്ധതിയുടെ ഭാഗമാണ്.
https://www.facebook.com/Malayalivartha