ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ സേവനങ്ങൾക്ക് പുതുക്കിയ നിരക്ക്
ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് അറിയിച്ചു.
ഈ വര്‍ഷം ആദ്യം മുതലാണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി ഉയർത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുൻപ് വരെ എല്ലാ സേവനങ്ങള്‍ക്കും മൂന്ന് റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഈ മൂന്ന് റിയാലാണ് പത്ത് റിയാലായി ഉയര്‍ത്തിയത്.
അതേസമയം പവര്‍ ഓഫ് അറ്റോണി ഇതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഒമാന്‍ സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ വിദേശികള്‍ക്ക് നല്‍കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്യണം.
ഒമാനില്‍ ജനിക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിക്കറ്റ്, വിവിധ ഒമാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇങ്ങനെ സാക്ഷ്യപ്പെടുത്തണം. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന വിവാഹ, ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ സമ്പ്രദായം നിലവിലുള്ളതിനാല്‍ ഈ ഇനങ്ങളിലെ നിരക്ക് വര്‍ധന ഇന്ത്യക്കാരെ ബാധിക്കില്ല.
വിസ ആവശ്യത്തിനും മറ്റും ഇത്തരം അറ്റസ്‌റ്റേഷനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേരെ എമിഗ്രേഷനില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യക്കാര്‍ ഈ സര്‍വീസുകള്‍ക്കും പത്ത് റിയാല്‍ നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha