സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തിരുവനന്തപുരം സ്വദേശി തട്ടിയത് കോടികൾ; കഴക്കൂട്ടം സ്വതേശിക്കെതിരേ പരാതിയുമായി റിയാദിലെ ഇന്ത്യന്‍ എംബസി രംഗത്ത്

സൗദി അറേബ്യയില്‍ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കോടികള്‍ തട്ടിയ തിരുവനന്തപുരം സ്വദേശി മുങ്ങിയതായി പരാതി. സൗദി മുറബ്ബയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജരായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തില്‍ ഷിജു ജോസഫിനെതിരെയാണ് ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരിക്കുന്നത്. ഷിജുവിനെ എത്രയും പെട്ടെന്ന് കണ്ടെത്തി പണം വീണ്ടെടുക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്‌ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ലുലു ഗ്രൂപ്പ് ആവശ്യപ്പെട്ടു.
42 കാരനായ ഷിജു നാല് വര്‍ഷം മുമ്ബാണ് ലുലു ഗ്രൂപ്പില്‍ മാനേജരായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇക്കാലയളവില്‍ സ്ഥാപനം അറിയാതെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തെ വിപണിയില്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയെന്നാണ് ഷിജുവിനെതിരെയുള്ള പരാതി. തട്ടിപ്പ് നടത്താന്‍ ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിര്‍മിച്ചു. അതേസമയം, സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ അക്കൗണ്ട് സെഷനില്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍ ഇതിന് മുമ്ബ് തന്നെ ഷിജു നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.
ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























