യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

വി.ഡി സതീശന്‍ കേരള സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. കേരളത്തിന്റെ 79ാം ബജറ്റാണ് വിഡി സതീശന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നികുതി വരുമാനത്തിനൊപ്പം, നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യതയെന്നാണ് സൂചന. കേന്ദ്ര വിഹിതങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിലപാടും ബജറ്റില്‍ വ്യക്തമാക്കിയേക്കും.
നികുതി നികുതിയേതര വരുമാനങ്ങള്‍ കേന്ദ്ര വിഹിതം എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സ്. ജി.എസ്.ടി വിഹിതം കഴിഞ്ഞാല്‍, സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താന്‍ ചുരുങ്ങിയ മേഖലകള്‍ മാത്രം. അതില്‍ പെട്രോള്‍ ഡീസല്‍ നികുതി, ഭൂനികുതി, മദ്യ വില, വൈദ്യുതി ചാര്‍ജ് എന്നിവ നിലവില്‍ തന്നെ വര്‍ധിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഭൂനികുതി കൃത്യമായി പിരിച്ചെടുക്കലാണ് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. നികുതി ഏതര വരുമാനത്തില്‍ കൃത്യമായി ഫീസുകള്‍, ഫൈനുകള്‍ എന്നിവ പിരിച്ചെടുക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. വന്‍കിട ചെറുകിട മേഖലകളിലെ ജി.എസ്.ടി വെട്ടിപ്പ് തടയാന്‍ ശക്തമായ നടപടി ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇതിലൂടെ സംസ്ഥാനത്തിനുള്ള ജി.എസ്.ടി വിഹിതം വര്‍ധിപ്പിക്കാന്‍ കഴിയും. ധനകാര്യ കമ്മീഷന്‍ വിഹിതം കൃത്യമായി വാങ്ങിയെടുക്കാന്‍ കേന്ദ്രത്തിലുള്ള സമ്മര്‍ദ്ദം ശക്തമാക്കേണ്ടി വരും. കേന്ദ്ര ഗ്രാന്‍ഡുകള്‍, ഇന്‍കം ടാക്‌സ് പേഴ്‌സണല്‍ ടാക്‌സ് ഇറക്കുമതി ചുങ്കം എന്നിവയില്‍ കൃത്യമായ ഇടപെടല്‍ ആവശ്യമായവരും. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാത്ത പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്കായി വാരിക്കോരിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല.
അതേസമയം, തെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫ് നടത്തിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബജറ്റില്‍ ഇടംപിടിക്കുമോ എന്നും കണ്ടറിയണം. മുഖ്യമന്ത്രിക്കുതന്നെയാണ് ധനവകുപ്പിന്റെ ചുമതല. ആശമാര്‍ക്കുള്ള സഹായത്തിന്റെ ആദ്യഘട്ടമാണ് നേരത്തെ പ്രഖ്യാപിച്ചതെന്നതിനാല്‍ ബാക്കി തുക അനുവദിക്കുമോ എന്നാണ് അറിയേണ്ടത്. അല്ലെങ്കില്‍ ബാക്കി തുക എന്ന് നല്‍കാനാകുമെന്ന് ബജറ്റില്‍ പറയുമോ. കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ, സംരംഭകര്‍ക്കുള്ള പലിശരഹിത വായ്പ, ജീവനക്കാര്‍ക്ക് നല്‍കിയ ഡിഎ, ശമ്പള വര്‍ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷന്‍ 3000 രൂപ എന്നിവയും ബജറ്റിലുണ്ടാകുമോ എന്നതും കണ്ടറിയണം.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റില്‍ എന്തൊക്കെ മാറ്റമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിക്കുകയെന്നത് കണ്ടറിയണം. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍, അഞ്ചുവര്‍ഷ ശന്പളപരിഷ്‌കരണമെന്നത് പത്തുവര്‍ഷമാക്കല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. മുണ്ടുമുറുക്കിയുടുക്കാനുള്ള എ കെ ആന്റണിയുടെ നിര്‍ദേശവും സര്‍ക്കാരിനുമുന്നിലുണ്ട്. ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുമ്പുള്ള യു.ഡി.എഫ് ആക്ഷേപം. അധികാരത്തിലെത്തിയതോടെ കേരളം കടമെടുത്തു മുടിഞ്ഞെന്നും നയാപൈസയില്ലെന്നും പ്രചാരണം തുടങ്ങി. ധവളപത്രം പ്രസിദ്ധീകരിച്ചതോടെ പറഞ്ഞതെല്ലാം തെറ്റാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. ധവളപത്രം രാഷ്ട്രീയമായി ഗുണംചെയ്തില്ലെന്ന് യു.ഡി.എഫിനുള്ളിലും ചര്‍ച്ചയുണ്ടായി.
ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 1070 കോടി അനുവദിച്ചതും കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങാന്‍ പ്രേരിപ്പിച്ചതും ട്രഷറിയില്‍ പണമുള്ളതിനാലാണ്. മെച്ചപ്പെട്ട നികുതി വരുമാനമാണെന്ന് രണ്ടുമാസത്തെ ജി.എസ്.ടി കണക്കുകള്‍ പുറത്തുവന്നതോടെ വീണ്ടും വ്യക്തമായി. സര്‍ക്കാരിന്റെ നയം എന്തായിരിക്കുമെന്ന് ധവളപത്രം സൂചന നല്‍കുന്നുണ്ട്. തീരങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുനല്‍കല്‍, ആരോഗ്യമേഖലയിലെ സ്വകാര്യ പങ്കാളിത്തം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണം എന്നിവയ്ക്കുള്ള നിര്‍ദേശവുമുണ്ട്. കിഫ്ബിക്കെതിരായ നിലപാട് യു.ഡി.എഫ് തുടരുന്നതിനാല്‍ നിര്‍മാണത്തിലുള്ള വന്‍കിട പദ്ധതികളുടെ ഭാവിയില്‍ ആശങ്കയുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലുകള്‍.
എന്നാല്‍, ശുഭ പ്രതീക്ഷയോടെയാണ് ജനങ്ങളും സര്ക്കാരും ഇരിക്കുന്നത്. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രഖ്യാപനങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതായിരിക്കും. മുഖ്യമന്ത്രി തന്നെ ധനകാര്യം കൈകാര്യം ചെയ്തിരുന്നത് വളരെ ചുരുക്കം പേര്‍ മാത്രമാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍. ശങ്കറും ഉമ്മന്‍ചാണ്ടിയുമാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ചവര്‍. ആ പട്ടികയിലേക്ക് മൂന്നാമനായി പേരുചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് വി.ഡി സതീശന്‍. അദ്ദേഹം ചോദിച്ച് വാങ്ങിയ വകുപ്പ് കൂടിയാണ് ധനവകുപ്പ് എന്നതും ശ്രദ്ധേയമാണ്. സുരക്ഷ, തൊഴില്‍, പെന്‍ഷന്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ബജറ്റിന്മേല്‍ വലിയ പ്രതീക്ഷയുണ്ടെങ്കിലും, അതിനും എത്രയോ മടങ്ങ് പ്രതീക്ഷയിലാണ് പറവൂരുകാര്‍. കാരണം, തങ്ങളുടെ നാട്ടുകാരന്‍ മുഖ്യമന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന ബജറ്റ് തന്നെയാണ് അതിന് കാരണം. ഇതുമാത്രമല്ല, പറവൂരിന്റെ മണ്ണില്‍ നിന്നും പോയി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമന്‍ കൂടിയാണ് വി.ഡി സതീശന്‍. പറവൂരിന്റെ മണ്ണില്‍ നിന്നും കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് പുത്തന്‍ അധ്യായമാണ്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ ടി ജോര്‍ജ് ആണ് വിഡി സതീശന് മുന്നെ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ച അംഗം. 1972ല്‍ നടന്ന ഈ ബജറ്റ് അവതരണത്തിന് ശേഷം പറവൂരില്‍ നിന്നും ആര്‍ക്കും തന്നെ അത്തരമൊരു സുവര്‍ണാവസരം ലഭിച്ചില്ല.
എന്നാലിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, കൃത്യമായി പറഞ്ഞാല്‍ 54 വര്‍ഷങ്ങള്‍ക്ക് ശേഷം പറവൂര്‍ സ്വദേശിയായ ഒരാള്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. 1972 ഫെബ്രുവരി 25നായിരുന്നു കെടി ജോര്‍ജിന്റെ ബജറ്റ് അവതരണം. 1965, 1967, 1971 എന്നീ കാലഘട്ടങ്ങളില്‍ പറവൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം നാലം കേരള നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷി ഉപനേതാവ് എന്ന പദം കൂടി കെടി ജോര്‍ജ് അലങ്കരിച്ചിരുന്നു.
കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്നൊരു നേട്ടം കൂടിയാണ് വിഡി സതീശന്‍ സ്വന്തമാക്കാന്‍ പോകുന്നത്. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം അതിന് അവസരം ലഭിച്ചത് വിഡി സതീശന് മാത്രം. മാത്രമല്ല, 69 വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത്, 1957 ജൂണ്‍ ഏഴിന് സി അച്യുതമേനോന്‍ കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ച അതേ മാസത്തില്‍ തന്നെയാണ് വിഡി സതീശന്റെ കന്നി ബജറ്റ് വരുന്നത്.
https://www.facebook.com/Malayalivartha

























