പ്രവാസികൾക്ക് ആശ്വാസമേകി സുപ്രധാന തീരുമാനമെടുത്ത് യുഎഇ; മൂന്ന് നിബന്ധനകളിൽ ഒന്നെങ്കിലും പാലിച്ചാൽ ജോലിയിൽ നിന്നും വിരമിച്ച ശേഷവും കൂടുതല്‍ കാലം രാജ്യത്ത് തുടരാനാകും

ദുബായിൽ പ്രവാസികൾക്ക് ജോലിയിൽ നിന്നും വിരമിച്ച ശേഷവും കൂടുതല്‍ കാലം രാജ്യത്ത് തുടരാനുള്ള അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
55 വയസാകുമ്പോൾ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തുടരാനുള്ള വിസ അനുവദിക്കാനാണ് തീരുമാനം. എന്നാല്‍ ഇതിന് മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഒന്നുകില്‍ 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. ഈ നിബന്ധനകളില്‍ ഒന്നെങ്കിലും പാലിക്കുന്നവര്‍ക്കാണ് ദീര്‍ഘകാല വിസ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
ക്യാബിനറ്റ് യോഗത്തിന്റെ സുപ്രധാനമായ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്. വ്യവസായ മേഖലകളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. യുഎഇയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കുമായി പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വേനലവധിക്ക് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗമാണ് ഇന്ന് ചേര്‍ന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























