നിയമവ്യവസ്ഥക്കെതിരേയും മുഹമ്മദ് നബിക്കെതിരേയും സാമൂഹിക മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് തടവും പിഴയും വിധിച്ച് കോടതി
സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുവർക്ക് കടുത്ത ശിക്ഷകൾ നൽകുമെന്ന് അറിയിച്ചതിനു പിന്നാലെ മലയാളി യുവാവ് അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ചു പിടിയിലായതായി റിപ്പോർട്ടുകൾ.
സൗദിയിലെ നിയമവ്യവസ്ഥക്കെതിരേയും മുഹമ്മദ് നബിക്കെതിരേയും സാമൂഹിക മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. യുവാവിന് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചതായി അധികൃതർ അറിയിച്ചു.
സൗദി അരാംകോയിലെ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറായിരുന്ന ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്. നാല് മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദമാമിലെ ദഹ്‌റാന്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. രാജ്യത്തെ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. അഞ്ചുവര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha