യുഎഇയിൽനിന്ന് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക്; തിരിച്ചുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന, അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ, ദുബായ്, അബുദാബി സെക്ടറുകളിലേക്കാണ് വൻ നിരക്ക് ഈടാക്കുന്നത്

യുഎഇയിൽനിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുമ്പോൾ തിരിച്ചുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. നാട്ടിൽ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കാണ് വൻ നിരക്ക്. ഷാർജയിലേക്കു താരതമ്യേന തുക കുറവാണ്. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ടിക്കറ്റിന് 330 ദിർഹമും അതായത് 6500 രൂപ ഫ്ളൈ ദുബായ്ക്ക് 370 ദർഹം 7300 രൂപ ദിർഹമുമാണ് നിരക്ക്.
എന്നാൽ കൊച്ചിയിൽനിന്ന് ദുബായിലേക്കു വരണമെങ്കിൽ 11,000 മുതൽ 20,000 രൂപ വരെ നൽകണം. അബുദാബിയിലേക്കാണ് വരേണ്ടതെങ്കിൽ 14,500 രൂപ മുതൽ 16000 രൂപ വരെയാണ് ശരാശരി നിരക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ സെക്ടറിൽനിന്നുള്ള നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ടാകും. എന്നാൽ ഷാർജയിലേക്ക് 8000 മുതൽ 10,000 രൂപയ്ക്കുവരെ ടിക്കറ്റ് ലഭ്യമാണ്. യുഎഇയിൽ സ്കൂൾ തുറന്നതും അവധിക്കു പോയവർ ഓണത്തിനുശേഷം തിരിച്ചെത്തുന്നതും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതും തിരിച്ചുവരവിന് ആക്കം കൂട്ടി.
നേരത്തേ കാലാവധിയുള്ള വീസക്കാർക്കു മാത്രമാണ് അനുമതി നൽകിയിരുന്നതെങ്കിൽ പിന്നീട് തസ്തിക അനുസരിച്ച് കാലാവധി കഴിഞ്ഞ വീസക്കാർക്കും പ്രവേശനാനുമതി നൽകി. ഇതെല്ലാം യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂട്ടിയതോടെയാണു വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചതെന്നാണ് സൂചന. അതേസമയം, യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് നിരക്ക് കുറയ്ക്കാൻ എയർലൈനുകളെ പ്രേരിപ്പിച്ചത്.
അതെ സമയം റോഡ് മാർഗം അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളവിൽ ഇളവു വരുത്തിയത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി.പുതിയ തീരുമാനം അനുസരിച്ച് ഡിപിഐ ലേസർ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തി നെഗറ്റീവ് ആകുന്നവർക്ക് 48 മണിക്കൂറിനകം അതിർത്തി കടക്കാം. നേരത്തേ ഡിപിഐ ടെസ്റ്റിനു പുറമെ പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു.എന്നാൽ 6 ദിവസത്തിലേറെ അബുദാബിയിൽ തുടരുകയാണെങ്കിൽ വീണ്ടും പിസിആർ ടെസ്റ്റ് ചെയ്തിരിക്കണം. ഡിപിഐ ലേസർ ടെസ്റ്റിന് 50ഉം പിസിആർ ടെസ്റ്റിന് 370ഉം ദിർഹമാണ് ഫീസ്.
https://www.facebook.com/Malayalivartha
























