ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

ഒമാന്‍ തീരത്ത് പലാവു പതാക ഘടിപ്പിച്ച 'എം.ടി സെറ്റെബെല്ലോ' എന്ന എണ്ണടാങ്കര്‍ കപ്പലിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കടലില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു.
ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. രക്ഷപ്പെടുത്തിയ മറ്റ് ജീവനക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനും, മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി വേഗത്തില്‍ ജന്മനാട്ടിലേക്ക് എത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ല, ആന്ധ്രാപ്രദേശ് സ്വദേശികളായ നാവികരാണ് മരണപ്പെട്ടതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു.
അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികൾക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് ആക്രമണത്തേക്കുറിച്ച് സന്ദേശം അയച്ചത്.
ഇറാനിൽ നിന്ന് ഇന്ധനം കൊണ്ടുപോകുമ്പോൾ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സൈന്യം വിശദമാക്കുന്നത്. 21 ഇന്ത്യക്കാരെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരെ ആക്രമണത്തിന് പിന്നാലെ കാണാതായിരുന്നു.
ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. നാവികരുടെ മരണം സ്ഥിരീകരിച്ചതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാര്‍ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ആക്രമണം നടത്തിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇന്ത്യയിലെ യു.എസ് ചീഫ് ഡി അഫയേഴ്‌സ് ജേസണ്‍ മീക്സിനെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു.
ഒമാൻ തീരത്തു നിന്നും ഏതാനും നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് നാവികർ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങളെ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിന് സമീപം വെച്ചാണ് 24 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 ജീവനക്കാരുണ്ടായിരുന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ എഞ്ചിന്‍ റൂമിന് തകരാര്‍ സംഭവിക്കുകയും വലിയ രീതിയില്‍ തീപിടുത്തമുണ്ടാകുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരില്‍ 21 പേരെ ഒമാന്‍ അധികൃതരുടെ സഹായത്തോടെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.കപ്പലിലുള്ള ജീവനക്കാരുടെ ദേശീയതയെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെങ്കില്‍ കപ്പല്‍ പിടിച്ചെടുക്കുന്നതിന് പകരം ബോംബാക്രമണം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും എഫ്.എസ്.യു.ഐ ജനറല്‍ സെക്രട്ടറി മനോജ് യാദവ് കുറ്റപ്പെടുത്തി. കപ്പലിന് നേരെ മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് പ്രമുഖ മാരിടൈം സുരക്ഷാ ഏജന്‍സിയായ വാന്‍ഗാര്‍ഡ് ടെക്കും വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ഇറാന്‍, അമേരിക്ക, ഇസ്രായേല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മുറുകുന്ന പശ്ചാത്തലത്തില്‍ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ വീണ്ടും ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇതിനൊപ്പം ഒമാൻ തീരത്ത് വെച്ചുതന്നെ വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ഉണ്ടായി . ഇതുമായി ബന്ധപ്പെട്ട സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എം ടീ ജൽവീർ എന്ന കപ്പലാണ് ആക്രമിക്കപെട്ടത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് വിവരമെന്നും കൂടുതൽ വിശദാംശങ്ങൾക്കായി ഒമാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി വ്യക്തമാക്കി.
ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ ഈ പുതിയ പ്രതികരണം. മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു വരികയാണെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha


























