ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരക്കടലിൽ കഴിഞ്ഞമാസം ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ കുടുങ്ങിയ പൊട്ടാത്ത മിസൈൽ ഭാഗം ഇന്ത്യയുടെ നാവികസേന സാഹസികമായി നീക്കം ചെയ്തു. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ വിഭാഗത്തിലെ അംഗങ്ങളാണ് പുറങ്കടലിൽ കൊച്ചിക്കു സമീപം നങ്കൂരമിട്ട കപ്പലിലെത്തി 6 ദിവസമെടുത്തു സ്ഫോടകവസ്തു നിർവീര്യമാക്കിയത്. കപ്പലിൽ ഇന്ത്യൻ ജീവനക്കാരില്ലായിരുന്നു.
യുഎഇയിലെ ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു വന്ന, മാർഷൽ ഐലൻഡ്സ് പതാകയുള്ള എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിനു നേരെ മേയ് 26നാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ മുൻഭാഗം തുരന്നുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല.
കപ്പലിൽ വെള്ളം കയറുകയോ മറ്റു യന്ത്രത്തകരാറുകളുണ്ടാകുകയോ ചെയ്തില്ല. മിസൈലുമായി ജീവൻ പണയംവച്ചാണ് ജീവനക്കാർ ദിവസങ്ങളോളം കടലിലൂടെ സഞ്ചരിച്ചത്. കൊച്ചിക്ക് 50 നോട്ടിക്കൽ മൈൽ (92.6 കിലോമീറ്റർ) അകലെയെത്തിയപ്പോൾ അപായ സന്ദേശം കൈമാറിയതോടെയാണു നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.
അതേസമയം ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെയുള്ള ആക്രമണത്തിനു പിന്നിൽ തങ്ങൾ തന്നെയാണെന്നു യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ചരക്കുകപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നാവികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഡൽഹിയിലെ യുഎസ് എംബസിയിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
ബുധനാഴ്ച പാലോ ദ്വീപിന്റെ പതാകയുള്ള സെറ്റബെല്ലോ എന്ന കപ്പലിനുനേരെ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ, പട്നല സുരേഷ് എന്നീ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്.
കപ്പലിലെ 28 നാവികരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഇവർ ഉൾപ്പെടെ മറ്റു നാവികരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സീമെൻ വെൽഫെയർ ഫണ്ട് സൊസൈറ്റിയോട് (എസ്‌ഡബ്ല്യുഎഫ്‌എസ്) ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കുന്നുണ്ട്. രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരെ വേഗം നാട്ടിലെത്തിക്കും. തിങ്കളാഴ്ച മഡഗാസ്കർ പതാകയുള്ള മാരിവെക്സ് ചരക്കുകപ്പലിനെയും യുഎസ് ആക്രമിച്ചിരുന്നു. ജീവനക്കാരായ 24 ഇന്ത്യക്കാരെയും രക്ഷിച്ചു. മുന്നറിയിപ്പ് അവഗണിച്ച ഇറാനിൽനിന്നുള്ള 9 കപ്പലുകളെ ഇതിനകം ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
https://www.facebook.com/Malayalivartha



























