വിമാനടിക്കെറ്റുകൾ ബുക്ക് ചെയ്തത് റീഫണ്ട് ചെയ്യാതെ മലക്കം മറിയുന്ന വിമാനക്കമ്പനികൾക്ക് തിരിച്ചടി; മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്ന് സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകി

കൊറോണ വ്യാപനത്തിന് മുന്നേ വിമാനടിക്കെറ്റുകൾ ബുക്ക് ചെയ്തത് റീഫണ്ട് ചെയ്യാതെ മലക്കം മറിയുകയാണ് വിമാനക്കമ്പനികൾ. നിലവിൽ നിരവധി പ്രവാസികൾക്കാണ് മാസങ്ങളോളമായി ഇത്തരത്തിൽ പണം ലഭിക്കാതെ കാത്തിരിക്കുന്നത്. എന്നാലിതാ മുൻകൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാൻ സാധിക്കാതെ വന്ന വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്ന് സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.
പ്രവാസികൾ അടക്കമുള്ള വിമാനയാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹരജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ് മൂലം നൽകിയിരിക്കുന്നത്. ഈ വരുന്ന ബുധനാഴ്ച്ച വിഷയത്തില്‍ കോടതി വാദം കേള്‍ക്കുന്നതാണ്..
സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ സര്‍ക്കാര്‍ നിലപാടുകള്‍ ഇങ്ങനെ:
-ലോക്ക് ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ റീഫണ്ട് ഉടൻ നൽകണം.
-ലോക്ക് ഡൗൺ കാലാവധിക്ക് മുമ്പ് എടുത്ത ടിക്കറ്റ് അടക്കമുള്ളവയുടെ കാര്യത്തിൽ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നൽകണം. എന്നാൽ, സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റിവെക്കാം.
യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കും. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് ലഭിക്കും. ഇങ്ങിനെ മാറ്റിവെക്കുന്ന credit shell തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇന്‍സെന്‍റീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും ലഭിക്കും.
-ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റി വെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകാനും കഴിയും
-നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണം.
-2021 മാർച്ച് മാസം 31 ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിന്‍റെ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
https://www.facebook.com/Malayalivartha
























