'എങ്ങനെയെങ്കിലും ഒന്ന് നാട്ടിലേക്ക് എന്നെ അയക്കണം.നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മായെയും, ഉപ്പായെയും നോക്കണം. ചെറിയ രീതിയിൽ കല്ല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ട് വരണം....' റാസൽഖൈമയിൽ അപ്രതീക്ഷിതമായി മരണം കീഴടക്കിയ യുവാവിന്റെ വാക്കുകൾ! അഷ്‌റഫ് താമരശ്ശേരി
ഉപജീവന തേടി പ്രവാസലോകത്ത് എത്തുന്ന പ്രവാസികളിൽ അപ്രതീക്ഷിതമായി എത്തുന്ന വില്ലനായി മരണം മാറിക്കഴിഞ്ഞിരിക്കുകയാണ്. നിശബ്‌ദകൊലയാളി എന്ന് വിശേഷിപ്പിക്കുന്ന ഹൃദയാഘാതം തുടങ്ങി കോറോണയും ക്യാൻസറും ഉൾപ്പടെ കാര്യമായി നിൽക്കുകയാണ്. ഇത് പ്രവാസികളിൽ ഉളവാക്കുന്ന വേദന ചെറുതൊന്നുമല്ല. അത്തരത്തിൽ ഒരു പ്രവാസിയുടെ വേദനാജനകമായ വേർപാട് വെളിപ്പെടുത്തുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഇന്ന് നാം ജീവനോടെ ചവിട്ടി നിൽക്കുന്ന ഭൂമിയിൽ നാളെ നാം നിശ്ചലരായി കിടന്നുറങ്ങും.അതാണ് മരണം.ഒരു പിടി മണ്ണിൽ നിന്നും തുടക്കവും,ആറടി മണ്ണിലേക്ക് മടക്കവും. സ്നേഹം പങ്കുവച്ചും, ആഘോഷിച്ചും, ജീവിച്ചും കൊതിതീരാത്ത ആയുസ്സിൽ എത്രയോ പേർ നമ്മെ വിട്ടു പോകുന്നു.അപ്രതീക്ഷിതമായ മരണം.ഒരു പക്ഷെ നമ്മൾ അദ്ദേഹത്തിനെ കണ്ടിട്ടുണ്ടാവില്ല.അയാളുടെ ജീവിതം കേൾക്കുമ്പോൾ അറിയാതെ വിതുമ്പി പോകും.ചിലപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായോ,സുഹൃത്തിനെ പോലെയോ അയാൾ നമ്മുടെ മനസ്സിൽ ജീവിക്കും.
ഷാർജയിൽ കൽബയിലെ ഹോട്ടൽ ജോലിക്കാരനായിരുന്നു.തൃശൂർ ജില്ലയിലെ കൊടകര സ്വദേശി 23 വയസ്സുളള അബ്ദുൽ അസീസ്.ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു.ജീവിതമാർഗ്ഗം തേടി മൂന്ന് വർഷങ്ങൾക്ക് മുമ്പ് UAE യിൽ വന്നു. ഹോട്ടൽ ജോലിയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് കുടുംബത്തെ നോക്കി വരുകയായിരുന്നു.6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി നിക്കാഹ് നടത്തി വരുകയും ചെയ്തു.അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ വിവാഹം നടത്താമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതം നയിച്ചു വരുമ്പോഴാണ്.അബ്ദുൽ അസീസിൻെറ ജീവിതം വിധി മാറ്റി മറിക്കുന്നത്.മൂന്ന് മാസങ്ങൾക്ക് മുമ്പ് ക്യാൻസർ എന്ന മഹാരോഗം അസീസിനെ പിടികൂടി. അയാളുടെ സ്വപ്നങ്ങൾക്ക്,ഇഷ്ടങ്ങൾക്ക്, ആഗ്രഹങ്ങൾക്ക് വിരാമം നൽകി കൊണ്ട് രോഗം മൂർച്ചിച്ച് റാസൽ ഖെെമയിലെ ആശുപത്രിയിലായി.രണ്ട് പ്രാവശ്യം നാട്ടിലേക്ക് മടങ്ങാനുളള ശ്രമം ആരോഗ്യ സ്ഥിതി മോശമായതിനാൽ നടന്നില്ല. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ദുബായ് ഹോസ്പിറ്റലേക്ക് കൊണ്ട് വന്നു.ഇന്നലെ വെെകുന്നേരം അസീസ് അറിയാതെ മരണം അയാളെ സ്വന്തമാക്കി.
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ.
മരിക്കുന്നതിന് മുമ്പ് സുഹൃത്തിനോട് അസീസ് പറഞ്ഞത്.എങ്ങനെയെങ്കിലും ഒന്ന് നാട്ടിലേക്ക് എന്നെ അയക്കണം.നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മായെയും, ഉപ്പായെയും നോക്കണം. ചെറിയ രീതിയിൽ കല്ല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ട് വരണം.ആരെങ്കിലും വഴി ഒന്ന് ശ്രമിച്ച് നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കാമോ,ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത പ്രയാസം മനസ്സിൽ തോന്നി. ചെറിയ ജോലിയെടുത്തെങ്കിലും കുടുംബത്തോട് കൂടി ജീവിക്കാനുളള ഒരു ചെറുപ്പക്കാരൻെറ ആഗ്രഹത്തെയാണ് മരണം വന്ന് കീഴടക്കിയത്.
മരണം ഒഴിവാക്കാൻ കഴിയാത്ത ഒരു ജീവിത സത്യമാണെന്ന് അറിഞ്ഞിട്ടും,ഉറ്റവരുടെ വേർപ്പാട് ചില സന്ദർഭങ്ങളിൽ ഹൃദയത്തെ കുത്തിനോവിക്കും.ഈ ലോകത്ത് ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ഈ ചെറുപ്പകാരൻെറ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ബാക്കി ആവുകയാണ്.
അല്ലാഹു പരേതൻെറ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ,ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ.ആമീൻ
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha