നിർണായക തീരുമാനവുമായി അറബ് രാഷ്ട്രം; ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി, ക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ രാജ്യത്ത് ഏർപ്പെടുത്തി
കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ നേരിട്ട് വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കുകയുണ്ടായി. ഡിസംബർ ഏഴ് മുതൽ ഇവർ രാജ്യത്തേക്ക് എത്താമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്.സർക്കാർ നിർദേശ പ്രകാരം പ്രതിദിനം 600 ഗാർഹിക തൊഴിലാളികൾക്കാണ് മടങ്ങിയെത്താൻ അവസരം ഒരുക്കിയിട്ടുള്ളത്. നിശ്ചിത കാലയളവിലേക്ക് ഭക്ഷണവും താമസവുമടക്കം ക്വാറൻ്റൈനിൽ കഴിയുന്നതിനായി 270 ദിനാർ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വക്‌താവ് താരിഫ് അൽ മുസ്റം പറഞ്ഞു. എന്നാൽ വിമാന ടിക്കറ്റിനായുള്ള ചെലവ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതല്ല.
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ തന്നെ മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഏവിയേഷൻ വക്‌താവ് പറഞ്ഞു. പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയത് 58 ക്വാറന്‍റീന്‍ കേന്ദ്രങ്ങള്ളാണ്. ഇതില്‍ ഓരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കുന്നതായിരിക്കും. രണ്ടാഴ്ചത്തെ ക്വാറന്‍റീന്‍ കാലാവധിക്കിടെ മൂന്ന് പി.സി.ആര്‍ പരിശോധന നടത്തുന്നതാണ്. ആദ്യഘട്ടത്തില്‍ അവസരം ഇന്ത്യ, ഫിലിപ്പീന്‍സ് പൗരന്മാര്‍ക്ക് മാത്രമാണ് ഒരുക്കിയിട്ടുള്ളത്. മറ്റു രാജ്യക്കാരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്ന് വ്യോമയാന വകുപ്പ് വക്‌താവ് സഅദ് അല്‍ ഉതൈബി വ്യക്തമാക്കുകയുണ്ടായി. അടുത്ത ഘട്ടത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കും.
അതോടൊപ്പം തങ്ങളുടെ തൊഴിലാളികളെ തിരികെ എത്തിക്കാൻ താത്പര്യമുള്ള സ്‌പോൺസർമാർക്ക് രജിസ്‌റ്റർ ചെയ്യാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കുന്നതാണ്. നിയമ സാധുതയുള്ള താമസ വിസ കൈവശമുള്ള എണ്ണായിരത്തോളം ഗാർഹിക തൊഴിലാളികൾ നിലവിൽ വിദേശത്തുണ്ടെന്നാണ് കുവൈറ്റ് സർക്കാരിൻ്റെ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്..
https://www.facebook.com/Malayalivartha