വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദിയുമായി ചർച്ച നടത്തി ഇന്ത്യ; എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജ്ജിതമാക്കി,പ്രതീക്ഷയോടെ പ്രവാസികൾ
വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദിയുമായി എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പ് വെക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജ്ജിതമാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഇതിനായി സൗദിയിലെ റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സൗദി അധികൃതരുമായി തുടര്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതായി അധികൃതർ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി അംബാസിഡര്‍ സൗദിയുമായി വീണ്ടും കൂടിക്കാഴ്ച്ചകള്‍ നടത്തുകയുണ്ടായി. ഉടന്‍ തന്നെ പ്രവാസികള്‍ക്ക് ആശ്വാസമായി അനുകൂല തീരുമാനം സൗദിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പറഞ്ഞു. വിമാന സര്‍വ്വീസ് പുനഃരാരംഭിക്കുക, എയര്‍ ഇന്ത്യയുമായി എയര്‍ ബബ്ള്‍ കരാര്‍ ഒപ്പ് വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ചർച്ചകളാണ് പുരോഗമിച്ചുവരുന്നത്.
ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ (ഗാക) അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി മന്‍സൂരിയുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍, വിദേശകാര്യ, ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് അംബാസിഡര്‍ ഗാക മേധാവിയുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞയാഴ്ച്ച എംബസി നടത്തിയ ചര്‍ച്ചയുടെ ഫലമായി ആദ്യ ഘട്ടെന്നോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും എംബസി സൗദി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയത്. എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ഥ്യക്കാന്‍ വേണ്ട നടപടികള്‍ ഇരു രാജ്യങ്ങളും പ്രാഥമികമായി കൈക്കൊണ്ടതായാണ് സൂചന.
https://www.facebook.com/Malayalivartha