സൗദിയിലെ പലഭാഗങ്ങളിലും ആക്രമണം നടത്താൻ ശ്രമം; മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപ്പിടിച്ചു, ആളപമയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം
സൗദി അറേബ്യയെ വീണ്ടും വെട്ടിലാക്കി വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്‍ച രാത്രി യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതായി റിപ്പോർട്ട്. മിസൈല്‍ പതിച്ച് ജിസാനിലെ പെട്രോളിയം ടെര്‍മിനലിലെ ടാങ്കിന് തീപ്പിടിക്കുകയുണ്ടായി. സംഭവത്തില്‍ ആളപമയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം രാത്രി 9.08നാണ് ജിസാനില്‍ ആക്രമണമുണ്ടായത്. ഇതിന് പുറമെ രാജ്യത്തെ വിവിധ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ എട്ട് ഡ്രോണുകള്‍ അറബ് സഖ്യസേന കൃത്യസമയത്ത് തകര്‍ക്കുകയായിരുന്നു. ഖമീസ് മുശൈത്ത്, നജ്‍റാന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചിരുന്നത്. ജിസാനിലെയും നജ്റാനിലെയും സര്‍വകലാശാലകളും ഹൂതികള്‍ ലക്ഷ്യമിട്ടതായി സൗദി അറേബ്യ അറിയിച്ചു. ദക്ഷിണ സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണ ശ്രമങ്ങളുണ്ടായിരിക്കുന്നത്.
അതേസമയം ഹൂതികളുടെ ആക്രമണങ്ങള്‍ സൗദി അറേബ്യയെ മാത്രമല്ല, പെട്രോളിയം കയറ്റുമതിയെയും ഊര്‍ജ വിതരണത്തെയും സ്വതന്ത്ര്യ ആഗോള വ്യാപാരത്തെയും ലക്ഷ്യമിടുകയാണെന്ന് സൗദി അറേബ്യ ആരോപിക്കുകയുമുണ്ടായി. യെമനിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ശക്തമായ ആക്രമണമുണ്ടായത്. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണതതെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അപലപിച്ചു.
സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയും തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടും അടിക്കടി നടത്തുന്ന ഇത്തരം തീവ്രവാദ ആക്രണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം ശക്തമായ നടപടികളെടുക്കണമെന്ന് ജി.സി.സി മേധാവി നാഇഫ് അല്‍ ഹജ്റഫ് അഭ്യര്ഥിക്കുകയുണ്ടായി. അറബ് പാര്‍ലമെന്റും, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഒ.ഐ.സിയും യുഎഇ, ബഹ്റൈന്‍, ജോര്‍ദാന്‍ അടക്കമുള്ള രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha