സുരക്ഷയുടെ പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവാസികൾ; ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെ പ്രവാസലോകം, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കി
കൊറോണ വ്യാപനത്തിന്റെ ഭീതിയ്ക്കിടെ എത്തിയ രണ്ടാമത്തെ റമദാൻ പ്രവാസികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നു. റമദാനിലെ 30 ദിനരാത്രങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത ആത്മ വിശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ സന്തോഷത്തിലേക്ക് നീങ്ങുകയാണ്. ലോകത്തെ ആകെ വലയംചെയ്ത് കൊന്നൊടുക്കുന്ന കോവിഡ് മാഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെയാണ് ആഘോഷങ്ങളില്ലാത്ത പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസലോകവും ഇത്തവണ പ്രവേശിക്കുന്നത്. പോയവര്‍ഷം പെരുന്നാള്‍ നമസ്കാരങ്ങള്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കിയതാണ് ഈ പെരുന്നാളിലെ ഏറ്റവും വലിയ സന്തോഷമെന്ന് പ്രവാസികളായ വിശ്വാസികള്‍ പറയുന്നു.
നിബന്ധനകൾ ഇപ്രകാരമാണ്; 15 മിനിറ്റിനുള്ളില്‍ നമസ്കാരവും പ്രസംഗവും അവസാനിപ്പിക്കാനാണ് നിര്‍ദേശം. നമസ്കാരം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. നേരത്തേ വന്ന് കൂട്ടംകൂടിനില്‍ക്കാന്‍ ശ്രമിക്കരുത്.കേരളമടക്കം സംസ്ഥാനങ്ങളില്‍ തുടരുന്ന കോവിഡ് താണ്ഡവം എത്രയും വേഗം അവസാനിപ്പിച്ച് ലോകത്തിനാകെ ശാന്തിയും സമാധാനവും നല്‍കണമെന്ന പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളിലെ ഈദ് സന്ദേശങ്ങളില്‍ നിറയുന്നത്.
യു.എ.ഇയില്‍ രണ്ട് പെരുന്നാള്‍ സന്തോഷങ്ങള്‍ക്കായി പ്രത്യേകം കാത്തിരിക്കുന്ന ഒരുവിഭാഗമുണ്ട്. ഗ്രോസറി, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അവര്‍. വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി ലഭിക്കുന്നത്. ഇതില്‍ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് പെരുന്നാള്‍ എന്നതാണ് ശ്രദ്ധേയം. അത് ഇത്തവണയും ലഭിക്കാതെ പോയ സങ്കടം അവരുടെ മുഖത്ത് കാണുവാൻ സാധിക്കും.
ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി നാട്ടില്‍ പടര്‍ന്ന കാരണം യാത്രാവിലക്ക് വന്നത് പ്രവാസികളെ ആകെ നിരാശരാക്കി. കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ഒരുക്കം നടത്തിയ സമയത്താണ് ഇന്ത്യയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതായുള്ള വാർത്തകൾ വന്നത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ യാത്രവിലക്ക് നീളുമെന്ന് ഉറപ്പാണ്. അതിനാൽ പെരുന്നാള്‍ ആഘോഷങ്ങള്‍ ഇത്തവണ ഫോണ്‍വിളികളിലും ചാറ്റിങ്ങിലും ഒതുങ്ങും.
അതേസമയം, രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലോകത്തിനും ഈദ് ആശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ എത്തി. അനുഗ്രഹവും കരുണയും ചൊരിയുന്ന ഈദുൽ ഫിത്റിനും നല്ല നാളേക്കുമായി ദൈവത്തോട് പ്രാർഥിക്കുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവർക്ക് വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരും രാജാക്കന്മാരും ഭരണാധികാരികളും ആശംസ നേർന്നു.
https://www.facebook.com/Malayalivartha